ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം: പത്രങ്ങളിലൂടെ വീണ്ടും മാപ്പ് പറഞ്ഞ് ബാബാ രാംദേവ്

ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം: പത്രങ്ങളിലൂടെ വീണ്ടും മാപ്പ് പറഞ്ഞ് ബാബാ രാംദേവ്


ന്യൂഡല്‍ഹി: വ്യാജ വാഗ്ദാനങ്ങള്‍ ഉള്‍പ്പെടുത്തി പതഞ്ജലി മരുന്ന് ഉല്‍പന്നങ്ങളുടെ പരസ്യം നല്‍കിയതിന് യോഗ ഗുരു രാംദേവും അദ്ദേഹത്തിന്റെ സഹായി ആചാര്യ ബാലകൃഷ്ണയും ബുധനാഴ്ച പ്രമുഖ പത്രങ്ങളിലൂടെ മാപ്പ് പറഞ്ഞു. ആദ്യം പറഞ്ഞ മാപ്പപേക്ഷ വലുതായി കാണാത്ത രീതിയില്‍ പ്രദര്‍ശിപ്പിക്കാത്തതിന് സുപ്രീം കോടതി കഴിഞ്ഞ ദിവസം ഇരുവരേയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

ഇന്ത്യന്‍ സുപ്രീം കോടതിയുടെ നിര്‍ദ്ദേശങ്ങള്‍/ ഉത്തരവുകള്‍ പാലിക്കാത്തതിന് അല്ലെങ്കില്‍ അനുസരണക്കേട് കാണിച്ചതിന് പതഞ്ജലി ആയുര്‍വേദിനെ പ്രതിനിധീകരിച്ച് തങ്ങളുടെ വ്യക്തിപരമായ ശേഷിയിലും നിരുപാധികം മാപ്പ് പറയുന്നുവെന്ന് രാംദേവും ബാലകൃഷ്ണയും പരസ്യത്തില്‍ പറഞ്ഞു.

ഞങ്ങളുടെ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ സംഭവിച്ച തെറ്റിന് ഞങ്ങള്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു, അത്തരം തെറ്റുകള്‍ ആവര്‍ത്തിക്കില്ല എന്നത് ഞങ്ങള്‍ ഉറപ്പ് നല്‍കുന്നു,' മാപ്പപേക്ഷയില്‍ പറയുന്നു.

പതഞ്ജലിയുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യ കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ നടപടികളുടെ വാദം കേള്‍ക്കുന്നതിനിടെ, പത്രങ്ങളില്‍ നല്‍കിയ മാപ്പിന്റെ വലുപ്പം നിങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ മുഴുവന്‍ പേജ് പരസ്യത്തിന് സമാനമാണോ എന്ന് സുപ്രീം കോടതി ചോദിച്ചിരുന്നു.

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുടെ പേരില്‍ 67 ഓളം പത്രങ്ങളില്‍ പരസ്യമായി മാപ്പ് പറയുകയും തങ്ങളുടെ അനുതാപം പ്രകടിപ്പിച്ച് കൂടുതല്‍ പരസ്യങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്നും രാംദേവും ബാലകൃഷ്ണയും ജസ്റ്റിസുമാരായ ഹിമ കോഹ്ലിയും അഹ്സനുദ്ദീന്‍ അമാനുല്ലയും അടങ്ങുന്ന ബെഞ്ചിനോട് പറഞ്ഞിരുന്നു. 10 ലക്ഷം രൂപയാണ് പരസ്യത്തിന് ചെലവായതെന്നാണ് ഇവരുടെ വാദം.

പരസ്യങ്ങള്‍ ക്രോഡീകരിച്ച് ബെഞ്ചിന് മുന്നില്‍ സമര്‍പ്പിക്കാനും പതഞ്ജലിയോട് കോടതി ഉത്തരവിട്ടു.

'പ്രസിദ്ധീകരിച്ച മാപ്പപേക്ഷകള്‍ വലുതാക്കി ഞങ്ങള്‍ക്ക് തരരുത്. ഞങ്ങള്‍ക്ക് അവയുടെ യഥാര്‍ത്ഥ വലുപ്പം കാണണം. നിങ്ങള്‍ ഒരു പരസ്യം നല്‍കുമ്പോള്‍ ഞങ്ങള്‍ അത് മൈക്രോസ്‌കോപ്പ് ഉപയോഗിച്ച് കാണണം എന്നല്ല അര്‍ത്ഥമാക്കുന്നത്. മാപ്പപേക്ഷ കടലാസുകളില്‍ ഉണ്ടാവണം എന്നല്ല ഉദ്ദേശിക്കുന്നത്, വായിക്കാന്‍ സാധിക്കണം,' കോടതി തുടര്‍ന്നു പറഞ്ഞു.

കോവിഡ് -19 മാഹാമാരി സമയത്ത് കോറോണില്‍ പോലുള്ള ഉല്‍പ്പന്നങ്ങളുടെ ഔഷധ ഫലപ്രാപ്തിയെക്കുറിച്ച് പതഞ്ജലി നല്‍കിയ പരസ്യങ്ങളില്‍ രാംദേവും ബാലകൃഷ്ണയും നിരുപാധികമായ മാപ്പ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു .

നടപടി ആവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) നല്‍കിയ ഹര്‍ജിയെത്തുടര്‍ന്ന്, ആധുനിക വൈദ്യശാസ്ത്രത്തെ വിമര്‍ശിച്ചതിന് രാംദേവിനെതിരെ 1954 ലെ ഡ്രഗ്സ് ആന്‍ഡ് മാജിക് റെമഡീസ് (ഒബ്ജക്ഷനബിള്‍ അഡ്വര്‍ടൈസ്മെന്റ്) നിയമത്തില്‍ വ്യക്തമാക്കിയിട്ടുള്ള അസുഖങ്ങളും വൈകല്യങ്ങളും ചികിത്സിക്കുമെന്ന് അവകാശപ്പെടുന്ന പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ എല്ലാ പരസ്യങ്ങളും നിര്‍ത്താന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

സുപ്രീം കോടതിയുടെ രൂക്ഷമായ വിമര്‍ശനത്തിന് ശേഷം, പതഞ്ജലി ആയുര്‍വേദ് ഒരു സത്യവാങ്മൂലത്തില്‍ നിരുപാധികം മാപ്പ് പറഞ്ഞു, പതഞ്ജലിയുടെ ഉദ്ദേശ്യം ഈ രാജ്യത്തെ പൗരന്മാരെ അതിന്റെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് ആരോഗ്യകരമായ ജീവിതം നയിക്കാന്‍ പ്രോത്സാഹിപ്പിക്കുക മാത്രമാണെന്നും പ്രസ്താവിച്ചു.

2023 നവംബറില്‍, ആധുനിക വൈദ്യശാസ്ത്ര സമ്പ്രദായത്തിനെതിരെ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങളും പരസ്യങ്ങളും അവസാനിപ്പിക്കാന്‍ പതഞ്ജലി ആയുര്‍വേദിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. പ്രസ്താവനകളോ അടിസ്ഥാനരഹിതമായ അവകാശവാദങ്ങളോ ഉന്നയിക്കില്ലെന്ന് പതഞ്ജലി കോടതിക്ക് ഉറപ്പ് നല്‍കിയിരുന്നു.