പടക്കം പൊട്ടിക്കുന്നതും വിഗ്രഹം പുഴയിലൊഴുക്കുന്നതും മൈക്ക് ഉപയോഗിക്കുന്നതും അനിവാര്യമായ മതാചാരമല്ല- ജസ്റ്റിസ് എ.എസ്. ഓക

പടക്കം പൊട്ടിക്കുന്നതും വിഗ്രഹം പുഴയിലൊഴുക്കുന്നതും മൈക്ക് ഉപയോഗിക്കുന്നതും അനിവാര്യമായ മതാചാരമല്ല- ജസ്റ്റിസ് എ.എസ്. ഓക


ന്യൂഡൽഹി : പടക്കം പൊട്ടിക്കുന്നതും വിഗ്രഹം പുഴയിലൊഴുക്കുന്നതും ലൗഡ് സ്പീക്കർ ഉപയോഗിക്കുന്നതുമൊന്നും അനിവാര്യമായ മതാചാരമല്ലെന്ന് സുപ്രീംകോടതി മുൻജഡ്ജി ജസ്റ്റിസ് എ.എസ്. ഓക. മതത്തിന്റെ പേരിൽ അന്തരീക്ഷ മലിനീകരണം ന്യായീകരിക്കുന്നവരുടെ  എണ്ണം കൂടിവരുകയാണ്. ഭരണകൂടവും ജനങ്ങളും മൗലികമായ കർത്തവ്യങ്ങൾ നിർവഹിക്കാത്തതാണ് പരിസ്ഥിതി സംരക്ഷണത്തിൽ പരാജയപ്പെടാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. അന്തരീക്ഷ മലിനീകരണം സംബന്ധിച്ച് സുപ്രീംകോടതി ബാർ അസോസിയേഷൻ നടത്തിയ പ്രഭാഷണപരിപാടിയിൽ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ഓക.

പടക്കം പൊട്ടിക്കുന്നത് മതാചാരത്തിൽ അനിവാര്യമാണോ എന്ന് ആർക്കെങ്കിലും പറയാനാകുമോയെന്ന് ജസ്റ്റിസ് ഓക ചോദിച്ചു. പടക്കം പൊട്ടിക്കൽ ദീപാവലിക്കോ ഹിന്ദു ആഘോഷങ്ങളിലോ മാത്രമല്ല. പുതുവർഷാരംഭത്തിൽ രാജ്യത്ത് പലയിടത്തും പടക്കംപൊട്ടിക്കാറുണ്ട്. വിവിധ മതാനുയായികളുടെ വിവാഹച്ചടങ്ങുകളിലും പടക്കം പൊട്ടിക്കുന്നു.

ലക്ഷക്കണക്കിനാളുകളെ ഒരുമിച്ച് പുഴയിലും നദികളിലും കുളിക്കാൻ പ്രോത്സാഹിപ്പിക്കുകയാണ് മതങ്ങൾ. ഇതുവഴി പുഴ മലിനമാക്കപ്പെടുന്നു. ഇതേക്കുറിച്ച് യുക്തിപരമായി ചിന്തിക്കണം. ഗണപതിവിഗ്രഹ നിമജ്ജനച്ചടങ്ങിനു ശേഷം മുംബൈയിലെ ബീച്ചുകൾ സന്ദർശിച്ചാൽ എത്രത്തോളം പ്രശ്‌നമാണ് അതുണ്ടാക്കിയിരിക്കുന്നതെന്ന് ബോധ്യമാകും. അതുപോലെ ലൗഡ് സ്പീക്കറുപയോഗിക്കാൻ ഒരു മതവും പറയുന്നില്ലെന്നും ജസ്റ്റിസ് ഓക പറഞ്ഞു.