സിനിമ ഓഡീഷനെത്തിയ കുട്ടികളെ ബന്ദിയാക്കിയയാളെ പൊലീസ് വെടിവെച്ചു കൊന്നു

സിനിമ ഓഡീഷനെത്തിയ കുട്ടികളെ ബന്ദിയാക്കിയയാളെ പൊലീസ് വെടിവെച്ചു കൊന്നു


മുംബൈ: സിനിമ ഓഡീഷനെത്തിയ 20 കുട്ടികളെ ബന്ദികളാക്കിയ പ്രതിയെ മുംബൈ പൊലീസ് വെടിവച്ച് കൊലപ്പെടുത്തി. കുട്ടികളെ രക്ഷപ്പെടുത്തുന്നതിനിടെയാണ് പൊലീസും പ്രതിയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. മുംബൈയിലെ ആര്‍എ സ്റ്റുഡിയോയില്‍ വ്യാഴാഴ്ച സിനിമ ഓഡീഷനെത്തിയ കുട്ടികളെയാണ് സ്ഥാപനത്തിലെ ജീവനക്കാരന്‍ രോഹിത് ആര്യ തടവിലാക്കിയത്.

തുടര്‍ന്ന് കുട്ടികളെ ബന്ദികളാക്കിയ വിവരം ഇയാള്‍ തന്നെ സമൂഹമാധ്യമങ്ങളിലൂടെ പുറം ലോകത്തെ അറിയിക്കുകയായിരുന്നു. പുതിയതായി ചിത്രീകരിക്കുന്ന സിനിമയുടെ ഓഡിഷനെന്ന് തെറ്റിധരിപ്പിച്ച് പവായിലെ സ്റ്റുഡിയോയില്‍ കുട്ടികളെ ഇയാള്‍ എത്തിച്ചത്. 100 കുട്ടികളാണ് ഓഡിഷനെത്തിയത്. ഇതില്‍ 20 കുട്ടികളെ നിര്‍ത്തി മറ്റെല്ലാവരെയും പറഞ്ഞുവിട്ടിരുന്നു.

യുവാവിന്റെ വീഡിയോ കണ്ട് പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി ഗ്ലാസുകള്‍ പൊട്ടിച്ച് അകത്തുകയറി കുട്ടികളെ രക്ഷപ്പെടുത്തുകയായിരുന്നു. താന്‍ തീവ്രവാദിയല്ലെന്നും പണത്തിനുള്ള ഡിമാന്റുമില്ല ചില ന്യായമായ കാര്യങ്ങള്‍ സംസാരിക്കാനുണ്ട്. അതിന് അവസരമൊരുക്കിയില്ലെങ്കില്‍ കുട്ടികളും താനും മരിക്കുമെന്നായിരുന്നു രോഹിത് പുറത്തുവിട്ട വീഡിയോയില്‍ പറഞ്ഞത്.