ട്രംപ് ഉറങ്ങുന്നത് വെറും രണ്ടു മണിക്കൂര്‍; വിശ്രമമില്ലാതെ ജോലിചെയ്യും; എന്നിട്ടും 40 കാരേക്കാള്‍ ഊര്‍ജ്ജസ്വലന്‍- പ്രശംസിച്ച് ജെ.ഡി. വാന്‍സ്

ട്രംപ് ഉറങ്ങുന്നത് വെറും രണ്ടു മണിക്കൂര്‍; വിശ്രമമില്ലാതെ ജോലിചെയ്യും; എന്നിട്ടും 40 കാരേക്കാള്‍ ഊര്‍ജ്ജസ്വലന്‍- പ്രശംസിച്ച് ജെ.ഡി. വാന്‍സ്


വാഷിംഗ്ടണ്‍ :  അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ചെറുപ്പക്കാരേക്കാള്‍ ഊര്‍ജ്ജസ്വലനാണെന്ന് പ്രശംസിച്ച് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്. ട്രംപ് വളരെ കുറച്ച് മാത്രമേ ഉറങ്ങുകയുള്ളുവെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യവും ചുറുചുറുക്കും നാല്‍പ്പതുവയസുകാരേക്കാള്‍ ഏറെ മെച്ചമാണെന്നും വാന്‍സ് പറഞ്ഞു. 

'ട്രംപിനൊപ്പം 23 മണിക്കൂറോളം നീളുന്ന വിദേശയാത്രകളില്‍ പോകുമ്പോള്‍, നിങ്ങള്‍ക്ക് ഭാഗ്യമുണ്ടെങ്കില്‍ അദ്ദേഹം രണ്ട് മണിക്കൂര്‍ ഉറങ്ങും. ഭാഗ്യം ഇല്ലെങ്കില്‍ മുഴുവന്‍ സമയവും എയര്‍ ഫോഴ്‌സ് വണ്ണില്‍ ചുറ്റി നടക്കുകയും, ഉറങ്ങുന്ന നിങ്ങളെ കളിയാക്കുകയും ചെയ്യും.' ഒരു പോഡ്കാസ്റ്റ് അഭിമുഖത്തില്‍ സംസാരിക്കുമ്പോള്‍ വാന്‍സ് പറഞ്ഞു. 

നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുള്‍സി ഗബ്ബാര്‍ഡും ട്രംപിനെ 'എപ്പോഴും ഉഷാറായ ഒരാള്‍' എന്നാണ് വിശേഷിപ്പിച്ചത്. ട്രംപ് രാത്രിയിലും ഉറങ്ങാതെ ആളുകളെ വിളിച്ച് സംസാരിക്കാറുണ്ടെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ടര്‍ കൈറ്റ്‌ലന്‍ കോളിന്‍സും ചില ഉറവിടങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു.

 'അദ്ദേഹം എപ്പോഴാണ് ഉറങ്ങുന്നത് എന്ന് ആര്‍ക്കും അറിയില്ല. എല്ലായ്‌പ്പോഴും ജോലി ചെയ്യുകയാണ്. വൈറ്റ് ഹൗസ് സ്റ്റാഫിനു പോലും അദ്ദേഹത്തിനെ പിന്തുടരാന്‍ കഴിയുന്നില്ല.' -അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി പറഞ്ഞു.

'അദ്ദേഹം ഈ കാലയളവില്‍ യുഎസ് പ്രസിഡന്റ് ആയി നാലുവര്‍ഷം പൂര്‍ണ്ണമായി പ്രവര്‍ത്തിക്കുകയാണ്, അത്യന്തം ശ്രദ്ധയോടെയാണ് ജോലി ചെയ്യുന്നത്. വളരെ കുറച്ച് ഉറങ്ങിയും, 40 വയസ്സ് ചെറുപ്പക്കാരനേക്കാള്‍ അധിക ഊര്‍ജം അദ്ദേഹം പുലര്‍ത്തുന്നു. ഞാന്‍ നേരില്‍ കണ്ടതാണ് — അതിശയകരമായ ഊര്‍ജം അദ്ദേഹത്തിനുണ്ട്.'- 79 വയസ്സുള്ള ട്രംപിനെ വാന്‍സ് പ്രശംസിച്ച് പറഞ്ഞു. 

'എനിക്ക് അധികം ഉറക്കം ആവശ്യമില്ല. മൂന്ന് മണിക്കൂര്‍, നാലു മണിക്കൂര്‍ ഉറങ്ങും. പിന്നെ എഴുന്നേറ്റു നടക്കും. എന്താണ് നടക്കുന്നതെന്ന് അറിയാന്‍ ആഗ്രഹിക്കും.' -2016ല്‍ ഇലിനോയിയിലെ സ്പ്രിങ്ഫീല്‍ഡില്‍ നടന്ന പ്രചാരണ പരിപാടിയില്‍ ട്രംപ് പറഞ്ഞിരുന്നു.