രഹസ്യാന്വേഷണ വിവരങ്ങളും ആരോപണവുമല്ലാതെ തെളിവുകള്‍ എവിടെ? കാനഡയോട് ഇന്ത്യ

രഹസ്യാന്വേഷണ വിവരങ്ങളും ആരോപണവുമല്ലാതെ തെളിവുകള്‍ എവിടെ? കാനഡയോട് ഇന്ത്യ


ന്യൂഡല്‍ഹി: ഹര്‍ദീപ് സിങ് നിജ്ജര്‍ വധവുമായി ബന്ധപ്പെട്ട് കാനഡയുടെ ആരോപണത്തില്‍ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം. ഇന്ത്യയ്ക്കും ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്കും എതിരെ കാനഡയുടെ ഗുരുതരമായ ആരോപണങ്ങളില്‍ തെളിവുകള്‍ ഹാജരാക്കിയിട്ടില്ലെന്നു വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ ആവര്‍ത്തിച്ചു.

ഖലിസ്ഥാന്‍ വിഘടനവാദി ഹര്‍ദീപ് സിങ് നിജ്ജറിനെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന് കാനഡ ആരോപിച്ചപ്പോള്‍ ശക്തമായ തെളിവുകളൊന്നും ഇല്ലെന്നും രഹസ്യാന്വേഷണ വിവരം മാത്രമേ ഉള്ളൂവെന്നും പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞിരുന്നു. വിഷയത്തില്‍ ഇന്ത്യക്കെതിരെ വ്യക്തമായ സൂചനകള്‍ ലഭിച്ചെന്നാണ് ട്രൂഡോ പറഞ്ഞത്.


'ഇന്ന് എന്താണോ കേട്ടത് അതില്‍ ഞങ്ങള്‍ സ്ഥിരമായി പറയുന്ന കാര്യങ്ങള്‍ ആവര്‍ത്തിച്ച് സ്ഥിരീകരിക്കുന്നു. ഗുരുതരമായ ആരോപണങ്ങളില്‍ ഇന്ത്യയ്ക്കെതിരെയുള്ള ഒരു തെളിവും കാനഡ നല്‍കിയിട്ടില്ലെന്നും'' വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണങ്ങളില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാലിരുന്നു അദ്ദേഹം. ഇന്ത്യ-കാനഡ ബന്ധത്തില്‍ വിള്ളല്‍ ഉണ്ടാക്കുന്നതിന്റെ ഉത്തരവാദിത്തം കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്ക് മാത്രമാണെന്നും മന്ത്രാലയം പറഞ്ഞു.

ഹര്‍ദീപ് സിങ് നിജ്ജാര്‍ വധത്തില്‍ ഇന്ത്യയുടെ പങ്ക് സംബന്ധിച്ച് വ്യക്തമായ തെളിവുകളില്ലെന്നും ഇന്റലിജന്‍സ് വിവരങ്ങള്‍ മാത്രമാണ് ഉള്ളതെന്നുമാണ് ജസ്റ്റിന്‍ ട്രൂഡോ വെളിപ്പെടുത്തിയിയത്. ഇതുസംബന്ധിച്ച് പരിശോധന നടത്താന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.