പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ലെന്ന് ഹൈക്കോടതി

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ലെന്ന് ഹൈക്കോടതി


ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് നിര്‍ദേശിച്ച കേന്ദ്ര വിവരാവകാശ കമ്മിഷന്റെ (സിഐസി) ഉത്തരവ് റദ്ദാക്കി ഡല്‍ഹി ഹൈക്കോടതി. കേന്ദ്ര വിവരാവകാശ കമ്മിഷന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് ഡല്‍ഹി സര്‍വകലാശാല നല്‍കിയ ഹര്‍ജിയിലാണ് വിധി.

2016 ഡിസംബര്‍ 21ന് നീരജ് ശര്‍മ എന്നയാളുടെ വിവരാവകാശ അപേക്ഷയെത്തുടര്‍ന്ന് 1978ല്‍ ബിഎ പരീക്ഷ പാസായ വിദ്യാര്‍ഥികളുടെ രേഖകള്‍ പരിശോധിക്കാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ വിദ്യാര്‍ഥിയുടെ ബിരുദവിവരങ്ങള്‍ പരസ്യപ്പെടുത്തുന്നത് സ്വകാര്യതയെ ബാധിക്കുമെന്ന് പറഞ്ഞ് ബിരുദവുമായി ബന്ധപ്പെട്ട രേഖകള്‍ നല്‍കാന്‍ സര്‍വകലാശാല വിസമ്മതിക്കുകയായിരുന്നു.

2016 ഡിസംബറില്‍, സര്‍വകലാശാലയുടെ പ്രതികരണത്തിനെതിരെ ശര്‍മ്മ കോടതിയെ സമീപിച്ചു. 1978ല്‍ ബിഎ പാസായ വിദ്യാര്‍ത്ഥികളുടെ പട്ടിക അടങ്ങിയ രജിസ്റ്റര്‍ പരസ്യമാക്കാന്‍ വിവരാവകാശ കമ്മീഷണര്‍ പ്രൊഫ. എം. ആചാര്യലു ഡല്‍ഹി സര്‍വകലാശാലയോട് നിര്‍ദേശിച്ചുകൊണ്ട് ഉത്തരവും പുറപ്പെടുവിച്ചു.

2016ല്‍ ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രധാനമന്ത്രി മോദിയോട് 'തന്റെ വിദ്യാഭ്യാസ ബിരുദങ്ങളെക്കുറിച്ച് തുറന്നുപറയാനും' 'അവ പരസ്യമാക്കാനും' ആവശ്യപ്പെട്ടതോടെയാണ് വിഷയം പൊതുജനമധ്യത്തില്‍ എത്തിയത്.