കോൺഗ്രസ് മുൻ അദ്ധ്യക്ഷയും യുപിഎ ചെയർപേഴ്സണുമായിരുന്ന സോണിയാ ഗാന്ധിയുടെ ആത്മകഥ 'ബിലോംഗിങ്: എ ജേര്‍ണി ഓഫ് ലവ്' പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ പിന്മാറിയതാണ് ദേശീയ രാഷ്ട്രീയത്തിലെ പുതിയ ചർച്ചാ വിഷയം. സോണിയാ ഗാന്ധി നൽകിയ കൈയെഴുത്ത് പ്രതിയിൽ ചില മാറ്റങ്ങൾ വരുത്തണമെന്ന് പ്രസാധകർ ആവശ്യപ്പെട്ടെന്നും അത് സോണിയ നിരസിച്ചതും പിന്മാറ്റത്തിന് കാരണമായെന്നാണ് കോൺഗ്രസ് നേതാക്കൾ വെളിപ്പെടുത്തുന്നത്. ഇതോടെയാണ് വെട്ടിമാറ്റാൻ പറഞ്ഞ കാര്യങ്ങളെന്തെന്നതിനെ കുറിച്ച് ചർച്ച നടക്കുന്നത്.
പുസ്തകത്തിന്റെ ചില ഭാഗങ്ങളിൽ തിരുത്തലുകളും ഒഴിവാക്കലുകളും വരുത്തണമെന്ന് പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, താൻ എഴുതിയ വരികളിൽ മാറ്റങ്ങൾ വരുത്താനോ ഏതെങ്കിലും ഭാഗങ്ങൾ വെട്ടിച്ചുരുക്കാനോ സോണിയാ ഗാന്ധി തയ്യാറായില്ല. ഈ അഭിപ്രായവ്യത്യാസമാണ് പദ്ധതിയിൽ നിന്ന് പിന്മാറാൻ പ്രസാധകരെ പ്രേരിപ്പിച്ചത്. ഇക്കാര്യത്തിൽ കോൺഗ്രസ് വിമർശനവുമായി രംഗത്തെത്തിയതോടെയാണ് സംഭവം പുറത്തുവന്നതും ചർച്ചകൾക്ക് ചൂടുപിടിച്ചതും.
‘പെൻഗ്വിൻ ബുക്സിന് ലോകമെമ്പാടും ഇത് പ്രസിദ്ധീകരിക്കാമെങ്കിൽ, ഇന്ത്യയിലെന്തുകൊണ്ട് കഴിയുന്നില്ല. പെൻഗ്വിന്റെ 'വസ്തുതാ പരിശോധന' എന്ന വാദം തികച്ചും പരിഹാസ്യമാണ്,’- കോൺഗ്രസ് പ്രതികരിച്ചു. രചയിതാക്കളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി വസ്തുതാ പരിശോധന നടത്തുകയും നിർദേശങ്ങൾ നൽകുകയും ചെയ്യുക എന്നത് പ്രസാധകരുടെ ഉത്തരവാദിത്തമാണെന്ന പെൻഗ്വിൻ ഇന്ത്യയുടെ പ്രസ്താവനയെ ചൂണ്ടിക്കാണിച്ചാണ് ഈ വിമർശനം. പെൻഗ്വിൻ റാൻഡം ഹൗസിന്റെ തന്നെ പ്രമുഖ അമേരിക്കൻ പ്രസാധക വിഭാഗമായ ആൽഫ്രഡ് എ ക്നോഫാണ് പുസ്തകം അന്താരാഷ്ട്ര തലത്തിൽ പ്രസിദ്ധീകരിക്കുന്നത്. എന്നാൽ, ഇന്ത്യയിൽ പ്രസിദ്ധീകരിക്കാൻ പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ തയ്യാറല്ലെന്നും കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
ഇക്കാര്യത്തിൽ ചില ബാഹ്യഇടപെടലുകളുണ്ടെന്നാണ് കോൺഗ്രസിന്റെ ആരോപണം. ആർഎസ്എസ്, ചൈന, നരേന്ദ്ര മോദി എന്നിവയുമായി ബന്ധപ്പെട്ട അദ്ധ്യായങ്ങളും പരാമർശങ്ങളുമാണ് വെട്ടിമാറ്റാൻ പ്രസാധകർ ആവശ്യപ്പെട്ടതെന്നും നേതാക്കൾ പറയുന്നു. 2004-ലെ ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നരേന്ദ്ര മോദി തന്നെ "ജേഴ്സി പശു" എന്ന് പരസ്യമായി അധിക്ഷേപിച്ച സംഭവവും, പിന്നീട് പ്രധാനമന്ത്രിയായ ശേഷം നരേന്ദ്ര മോദിയുമായി നടത്തിയ സ്വകാര്യ കൂടിക്കാഴ്ചകളിലെ അനുഭവങ്ങളും വ്യക്തിപരമായ നിരീക്ഷണങ്ങളുമാണ് പ്രസാധകർ പുസ്തകത്തിൽ നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട ഉള്ളടക്കങ്ങളിൽ ആദ്യത്തേത്.
രണ്ടാമതായി മോദിയെ ഇന്ത്യയുടെ മറ്റ് മുൻ പ്രധാനമന്ത്രിമാരുമായി സോണിയ നേരിട്ട് താരതമ്യം ചെയ്യുന്ന ഭാഗങ്ങളും ഇതിലുണ്ട്. ബിജെപിയുടെ മാതൃസംഘടനയും പ്രത്യയശാസ്ത്ര സ്രോതസുമായ ആർഎസ്എസിനെക്കുറിച്ചും, രാജ്യത്തെ രാഷ്ട്രീയ കാലാവസ്ഥയിൽ അവർ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചുമുള്ള സോണിയയുടെ തുറന്നെഴുത്തുകൾ ഒഴിവാക്കണമെന്നും പെൻഗ്വിൻ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
നവംബര്‍ 10നാണ് പുസ്തക പ്രകാശനം തീരുമാനിച്ചിരുന്നത്. പുസ്തകത്തിന്റെ ആദ്യ പ്രിന്റില്‍ 1,00,000 കോപ്പികള്‍ ഉണ്ടാകുമെന്നും പ്രസാധകര്‍ അവകാശപ്പെട്ടിരുന്നു. പുതിയ സാഹചര്യത്തിൽ ആഗോളതലത്തിൽ ഏറെ ശ്രദ്ധിക്കപ്പെടുമെന്ന് കരുതുന്ന ഈ ആത്മകഥയുടെ ഇന്ത്യൻ പതിപ്പ് ഇനി ഏത് പ്രസാധകരായിരിക്കും പുറത്തിറക്കുകയെന്ന കാര്യത്തിൽ വരും ദിവസങ്ങളിൽ വ്യക്തമാകും. സോണിയാ ഗാന്ധിയുടെ ആത്മകഥ ഇന്ത്യയിൽ പ്രസിദ്ധീകരിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള കരാറിൽ പ്രമുഖ പ്രസാധകരായ ഹാർപ്പർകോളിൻസ് ഇന്ത്യക്ക് കൂടുതൽ സാധ്യത തെളിയുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ലോകത്തിലെ തന്നെ ഏറ്റവും സ്വാധീനമുള്ള വനിതാ രാഷ്ട്രീയ നേതാക്കളിൽ ഒരാളായ സോണിയാ ഗാന്ധിയുടെ ജീവിതത്തിലെ അതീവ വ്യക്തിപരമായ ജീവതം തുറന്നുകാട്ടുന്ന ഓർമക്കുറിപ്പാണ് ഈ പുസ്തകം. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഇറ്റലിയിലെ ബാല്യകാലം മുതൽ, കേംബ്രിജ് പഠനകാലത്ത് രാജീവ് ഗാന്ധിയുമായുള്ള പ്രണയം, തുടർന്ന് നെഹ്റു-ഗാന്ധി കുടുംബത്തിന്റെ ഭാഗമായി ഇന്ത്യയിലേക്കുള്ള കന്നുവരവ് എന്നിവയെല്ലാം പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും വിയോഗം സൃഷ്ടിച്ച വ്യക്തിപരമായ ദുരന്തങ്ങളും, അതിനെത്തുടർന്ന് സ്വകാര്യതയുടെ ലോകത്തുനിന്ന് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ അമരത്തേക്ക് എത്തേണ്ടിവന്ന സാഹചര്യങ്ങളും പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. 2004-ൽ പ്രധാനമന്ത്രി പദം നിരസിച്ച നിർണായക തീരുമാനവും, ആറു പതിറ്റാണ്ടുകാലം താൻ സാക്ഷ്യം വഹിച്ച ഇന്ത്യയുടെ സാമൂഹിക-രാഷ്ട്രീയ മാറ്റങ്ങളെക്കുറിച്ചുള്ള അഭിപ്രായവും സോണിയാ ഗാന്ധി ഈ പുസ്തകത്തിലൂടെ പങ്കുവെക്കുന്നു.
