കേരളത്തിലെ നല്ല കാര്യങ്ങള്‍ പറയാത്തതെന്തെന്ന് ക്രൈം നന്ദകുമാറിനോട് സുപ്രിം കോടതി

കേരളത്തിലെ നല്ല കാര്യങ്ങള്‍ പറയാത്തതെന്തെന്ന് ക്രൈം നന്ദകുമാറിനോട് സുപ്രിം കോടതി


ന്യൂഡല്‍ഹി: കേരളത്തില്‍ നിരവധി നല്ല കാര്യങ്ങള്‍ സംഭവിക്കുന്നുണ്ടെന്നും അക്കാര്യങ്ങള്‍ പറയാത്തതെന്തെന്ന് ക്രൈം നന്ദകുമാര്‍ എന്ന ടി പി നന്ദകുമാറിനോട് സുപ്രിം കോടതി. യൂട്യൂബ് വിഡിയോയിലൂടെ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കേസില്‍ മുന്‍കൂര്‍ജാമ്യം വേണമെന്ന നന്ദകുമാറിന്റെ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം. ജസ്റ്റിസ്മാരായ ബി വി നാഗരത്‌ന, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ക്രൈം ഓണ്‍ലൈന്‍ എന്ന യൂട്യൂബ് ചാനലില്‍ പങ്കുവച്ച വിഡിയോയാണ് നന്ദകുമാറിനെതിരെ കേസിന് കാരണമായത്.

സ്ത്രീത്വത്തെ അപമാനിച്ചുവെന്നും ലൈംഗികച്ചുവയോടെ സംസാരിച്ചു, ഭീഷണിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ ഉണ്ടായി തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ടി പി നന്ദകുമാറിനെതിരെ കേസ് ഫയല്‍ ചെയ്തത്. ജൂണ്‍ 9ന് കേരളാ ഹൈക്കോടതി നന്ദകുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതേ തുടര്‍ന്ന് നന്ദകുമാര്‍ സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു. 

യൂട്യൂബ് വിഡിയോകളെ അടിസ്ഥാനമാക്കി ജനങ്ങളെ ശിക്ഷിക്കണമെന്നാണോ ആഗ്രഹിക്കുന്നതെന്ന് നന്ദകുമാറിനോട് ചോദിച്ച കോടതി  ശിക്ഷിക്കുന്നതും വെറുതേ വിടുന്നതും യൂട്യൂബ് വിഡിയോകള്‍ നോക്കിയല്ലെന്നും അത് കോടതി ചെയ്തുകൊള്ളുമെന്നും പറഞ്ഞു. ക്രൈം ഓണ്‍ലൈന്‍ പോലുള്ള ചാനലുകള്‍ എന്തിനാണെന്നും നല്ലത് വല്ലതും പറഞ്ഞു കൂടേയെന്നും ബെഞ്ച് ചോദിച്ചു. നന്ദകുമാറിന്റെ ഇടക്കാല ജാമ്യം കോടതി നീട്ടി നല്‍കി.