തായ്‌ലന്റ്- കംബോഡിയ അതിര്‍ത്തി സംഘര്‍ഷം തുടരുന്നു; 14 പേര്‍ കൊല്ലപ്പെട്ടു

തായ്‌ലന്റ്- കംബോഡിയ അതിര്‍ത്തി സംഘര്‍ഷം തുടരുന്നു; 14 പേര്‍ കൊല്ലപ്പെട്ടു


സുറിന്‍: തായ്ലന്‍ഡ്- കംബോഡിയ അതിര്‍ത്തി സംഘര്‍ഷത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. രണ്ടു ദിവസമായി അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്നുണ്ട്. 

സംഘര്‍ഷത്തെ തുടര്‍ന്ന് അതിര്‍ത്തി പ്രവിശ്യകളില്‍ നിന്ന് 58,000 പേര്‍ അഭയാര്‍ഥി കേന്ദ്രങ്ങളിലേക്ക് മാറിയതായി തായ് അധികൃതര്‍ വ്യക്തമാക്കി. മേഖലയില്‍ നിന്ന് നാലായിരം പേരെ ഒഴിപ്പിച്ചതായി കംബോഡിയയും വ്യക്തമാക്കി.

തായ്‌ലന്റും കംബോഡിയയും സായുധ സംഘര്‍ഷത്തില്‍ നിന്ന് പിന്മാറാത്ത സാഹചര്യത്തില്‍ യു എന്‍ സുരക്ഷാ കൗണ്‍സില്‍ അടിയന്തര യോഗം വിളിച്ചു ചേര്‍ക്കുമെന്നാണ് വിവരം. വിഷയത്തില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ നടത്താന്‍ മലേഷ്യ ഇരുരാജ്യങ്ങളെയും ക്ഷണിച്ചിട്ടുണ്ടെങ്കിലും മറ്റാരും ഇടപെടേണ്ടതില്ലെന്നാണ് തായ് വിദേശകാര്യ മന്ത്രാലയം വക്താവ് നികോണ്‍ഡേജ് ബാലാങ്കുരയുടെ പ്രതികരണം. 

വെള്ളിയാഴ്ച രാവിലെ മുതല്‍ അതിര്‍ത്തിയില്‍ തായ് പ്രദേശങ്ങളായ ചോങ് ബോക്, ഫു മാഖുവിയ, അബോണ്‍ രച്ചത്താനി പ്രവിശ്യ, ഫാനം ഡോങ് രാക് എന്നിവിടങ്ങളിലും താ മുവെന്‍ ക്ഷേത്രത്തിനു സമീപവും സംഘര്‍ഷമുണ്ടായി.

പുലര്‍ച്ച മുതല്‍ പ്രദേശത്ത് നിന്ന് വെടിവയ്പ്പിന്റെ ശബ്ദം കേട്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു. കംബോഡിയന്‍ സൈന്യം തങ്ങള്‍ക്കു നേരെ രൂക്ഷമായ വെടിവയ്പ്പ് നടത്തിയെന്നും റഷ്യന്‍ നിര്‍മിത ബിഎം- 21 റോക്കറ്റ് പ്രയോഗിച്ചുവെന്നുമാണ് തായ് സൈന്യം ആരോപിക്കുന്നത്.