ഇന്ത്യയിലെ ട്രംപ് ഓര്‍ഗനൈസേഷന്‍ പദ്ധതികള്‍ വര്‍ധിക്കുന്നു; പങ്കാളികള്‍ക്കെതിരെയുള്ള ആരോപണങ്ങളും

ഇന്ത്യയിലെ ട്രംപ് ഓര്‍ഗനൈസേഷന്‍ പദ്ധതികള്‍ വര്‍ധിക്കുന്നു; പങ്കാളികള്‍ക്കെതിരെയുള്ള ആരോപണങ്ങളും


ഗുരുഗ്രാം: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെന്ന പോലെ ഇന്ത്യയിലെ ട്രംപ് ഓര്‍ഗനൈസേഷന്‍ പദ്ധതികള്‍ക്കെതിരെയും കടുത്ത ആരോപണങ്ങള്‍. ട്രംപ് ഓര്‍ഗനൈസേഷന്റെ റിയല്‍ എസ്റ്റേറ്റ് പദ്ധതികളുടെ ഏറ്റവും വലിയ വിദേശ വിപണിയാണ് ഇന്ത്യ. ഒന്‍പത് പദ്ധതികളാണ് പൂര്‍ത്തിയായും പുരോഗമിക്കുന്നതുമായി ട്രംപ് ഓര്‍ഗനൈസേഷന് ഇന്ത്യയിലുള്ളത്. ഇന്ത്യന്‍ പദ്ധതികള്‍ വേഗത്തില്‍ വികസിക്കുന്നതില്‍ എറിക് ട്രംപ് അഭിനന്ദനങ്ങള്‍ അറിയിച്ചിരുന്നു.

എന്നാല്‍ ഇന്ത്യയില്‍ ട്രംപ് ഓര്‍ഗനൈസേഷന്റെ പങ്കാളികളായ പങ്കജ് ബന്‍സാലും അദ്ദേഹത്തിന്റെ അച്ഛനും അമ്മാവനും വിവിധ കേസുകള്‍ നേരിടുന്നുണ്ട്. ഉപഭോക്താക്കളെ കബളിപ്പിച്ച് ഏകദേശം 46 മില്യന്‍ ഡോളര്‍ കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിച്ചതിന് പങ്കജ് ബന്‍സാല്‍ നിയമ നടപടികള്‍ നേരിടുന്നുണ്ട്. മാത്രമല്ല കേസുമായി ബന്ധപ്പെട്ട ഒരു ജഡ്ജിക്ക് കൈക്കൂലി നല്‍കിയ സംഭവത്തില്‍ ബന്‍സല്‍സ് ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സൂചിപ്പിക്കുന്ന തെളിവുകളുമുണ്ടെന്നാണ് അധികാരികള്‍ പറയുന്നത്. 

നിയമവിരുദ്ധമായി ഭൂമി സ്വന്തമാക്കാന്‍ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുക, കള്ളപ്പണം വെളുപ്പിക്കല്‍, സെക്യൂരിറ്റീസ് തട്ടിപ്പ്, കൈക്കൂലി, നികുതി വെട്ടിപ്പ് തുടങ്ങി നിരവധി കേസുകളാണ് ഇവര്‍ നേരിടുന്നത്. 

പങ്കാളികള്‍ക്കെതിരെ കേസുകളുണ്ടെങ്കിലും ഇന്ത്യയില്‍ ട്രംപ് ഓര്‍ഗനൈസേഷന്‍ തെറ്റായ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി ആരോപണങ്ങളില്ല. ഇന്ത്യക്ക് പുറമേ അസര്‍ബൈജാന്‍, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലും പങ്കാളികളില്‍ നിന്നും ട്രംപ് ഓര്‍ഗനൈസേഷന്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. 

കഴിഞ്ഞ വര്‍ഷം ട്രംപ് ഓര്‍ഗനൈസേഷന് 12 മില്യണ്‍ ഡോളറിലധികം ഫീസാണ് ഇന്ത്യന്‍ പ്രോജക്ടുകളില്‍ നിന്നും ലഭിച്ചത്. ട്രംപിന്റെ ഏറ്റവും പുതിയ വരുമാന വെളിപ്പെടുത്തല്‍ പ്രസ്താവന പ്രകാരം വിദേശ ലൈസന്‍സിംഗിലും വികസന ഫീസിലും കമ്പനി ആ വര്‍ഷം നേടിയ 44.6 മില്യണ്‍ ഡോളറിന്റെ ഒരു പ്രധാന ഭാഗമാണിത്.

ട്രംപിന്റെ രണ്ടാം വിജയം പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ 51 നില ഗുരുഗ്രാം പ്രോജക്ടിലെ ആഡംബര അപ്പാര്‍ട്ടുമെന്റുകള്‍ അഞ്ച് മണിക്കൂറിനുള്ളിലാണ് വിറ്റുതീര്‍ന്നതെന്ന് മാര്‍ക്കറ്റിംഗ് ഏജന്റുമാര്‍ പറയുന്നു. ട്രംപിന്റെ 50 ശതമാനം തീരുവയ്ക്ക് ശേഷവും കമ്പനിയുടെ ഇന്ത്യയിലെ വികസനം പുരോഗമിക്കുകയാണ്. പ്രസിഡന്റ് പദവിയുടെ ഒന്നാം ഘട്ടത്തില്‍ വിദേശ സംരംഭങ്ങളില്‍ ട്രംപ് സ്വയം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും രണ്ടാം ഘട്ടത്തില്‍ അവ ഉപേക്ഷിക്കുകയായിരുന്നു. 

ബന്‍സാല്‍സിന്റെ സ്ഥാപനമായ എം3എംല്‍ ബന്‍സാല്‍സിനെ പ്രതിനിധീകരിക്കുന്ന ഡയറക്ടര്‍ യതീഷ് വഹാല്‍ കുറ്റങ്ങള്‍ നിഷേധിക്കുകയും നിലവിലുള്ള നിയമനടപടികളെ കുറിച്ച് പറയാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. 

ട്രംപ് ഓര്‍ഗനൈസേഷന്റെ ഇന്ത്യ പ്രൊജക്ടുകള്‍ മറ്റ് പ്രൊജക്ടുകളില്‍ കമ്പനിയുടെ പങ്കാളികള്‍ നേരിടുന്ന ക്രിമിനല്‍, റെഗുലേറ്ററി കേസുകളില്‍ നിന്നും വേറിട്ട് നില്‍ക്കുന്നുണ്ട്. രണ്ട് വ്യത്യസ്ത പ്രൊജക്ടുകളില്‍ ഡെവലപ്പര്‍മാര്‍ ബില്‍ഡിംഗ് കോഡുകള്‍ ലംഘിച്ചതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. മറ്റൊരു സ്ഥാപനത്തിന്റെ സ്ഥാപകനെതിരെ സെക്യൂരിറ്റീസ് തട്ടിപ്പ് ആരോപിക്കപ്പെട്ടു. മറ്റൊരു ഇന്ത്യന്‍ പങ്കാളി ഭൂമി സ്വന്തമാക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് അഴിമതി നടത്തിയെന്ന ആരോപണങ്ങളാണ് നേരിട്ടത്.

്‌ന്യൂഡല്‍ഹിക്കു പുറത്തുള്ള ഗോള്‍ഫ് എസ്റ്റേറ്റിലെ ഒരു അംബരചുംബി കെട്ടിടത്തിന് മുകളില്‍ മൂന്ന് നിലകളിലുള്ള ഡെവലപ്പര്‍ ഓഫിസുകളിലും ബന്‍സാല്‍സിന്റെ വീടുകളിലും അന്വേഷണ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു. പണവും ആഭരണങ്ങളും ഒരു ഫെരാരി, ഒരു ലംബോര്‍ഗിനി, ബെന്റ്‌ലി എന്നിവ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. 

ബന്‍സാല്‍സ് നടത്തിയതായി ആരോപിക്കപ്പെടുന്ന തെറ്റ് യു സില്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മറ്റ് രാജ്യങ്ങളിലെന്നപോലെ ഇന്ത്യയിലും ട്രംപ് ഓര്‍ഗനൈസേഷന്‍ ബ്രാന്‍ഡ് ഉപയോഗിക്കാനുള്ള അവകാശം വില്‍ക്കുകയാണ് ചെയ്യുന്നത്. മുംബൈ, പൂനെ നഗരങ്ങളിലെ പൂര്‍ത്തിയായ രണ്ട് ആഡംബര റെസിഡന്‍ഷ്യല്‍ ടവറുകളും കൊല്‍ക്കത്തയിലും ഗുരുഗ്രാമിലും ഏതാണ്ട് പൂര്‍ത്തിയായ മറ്റ് രണ്ട് പദ്ധതികളും ഉള്‍പ്പെടെ ഇന്ത്യയിലെ അര ഡസനിലധികം പദ്ധതികളില്‍ ട്രംപ് പ്രസ്തുത മാതൃകയാണ് പിന്തുടര്‍ന്നത്.

പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ വാര്‍ട്ടണ്‍ സ്‌കൂളില്‍ നിന്നും വിദ്യാഭ്യാസം നേടിയ ധനകാര്യ വിദഗ്ധന്‍ കല്‍പേഷ് മേഹ്ത്ത വഴിയാണ് ബന്‍സാല്‍സ് ഉള്‍പ്പെടെ ഇന്ത്യന്‍ പങ്കാളികളില്‍ പലരും ട്രംപ് കുടുംബവുമായി ബന്ധപ്പെട്ടിരുന്നത്. ട്രംപ് ഓര്‍ഗനൈസേഷന്റെ ഇന്ത്യയിലെ പ്രതിനിധിയായി സേവനമനുഷ്ഠിക്കുകയും കുടുംബത്തിന് കാര്യങ്ങള്‍ ചെയ്യാന്‍ സഹായിക്കുകയും ചെയ്ത ആളാണ് അദ്ദേഹം.

മേഹ്ത്തയും ഡൊണാള്‍ഡ് ട്രംപ് ജൂനിയറും തമ്മില്‍ അടുത്ത ബന്ധമുണ്ട്. പ്രസിഡന്റിന്റെ മകന്‍ തന്റെ അടുത്ത സുഹൃത്തായാണ് ഇന്ത്യയിലെ ഇടനിലക്കാരനെ വിശേഷിപ്പിച്ചത്. തെറ്റായ പ്രവര്‍ത്തികളില്‍ ആരോപണ വിധേയനായിട്ടില്ലാത്ത മേഹ്ത്ത പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു.

2007ല്‍ മുംബൈയില്‍ നടന്ന ഒരു പ്രോപ്പര്‍ട്ടി കോണ്‍ഫറന്‍സില്‍ ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍ രാജ്യത്തിന്റെ അവസരങ്ങളെ പ്രശംസിച്ചുകൊണ്ടാണ് ഇന്ത്യയില്‍ താത്പര്യം പ്രകടിപ്പിച്ചത്. 

ഗുരുഗ്രാമില്‍ വലിയ ലാന്‍ഡ് ബാങ്കുള്ള സ്ഥാപിത ഡെവലപ്പര്‍മാരായിരുന്നു ബന്‍സാല്‍സ്. മൈക്രോസോഫ്റ്റ്, ഗൂഗ്ള്‍ തുടങ്ങിയ യു എസ് സ്ഥാപനങ്ങള്‍ ഗുരുഗ്രാമില്‍ ഓഫിസുകള്‍ സ്ഥാപിച്ചതോടെ നഗരം ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് കേന്ദ്രങ്ങളിലൊന്നായി മാറുകയായിരുന്നു. 

ബല്‍സാല്‍ കുടുംബത്തിന്റെ നാടാണ് ഗുരുഗ്രാം. ഹരിതഗൃഹ വാതകങ്ങള്‍ കുറക്കാന്‍ സഹായിക്കുന്നതിന് ഇന്ത്യയിലുടനീളം ലക്ഷക്കണക്കിന് മരങ്ങള്‍ നട്ടുപിടിപ്പിക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചിരുന്നു. അവരുടെ ഫൗണ്ടേഷന്‍ പ്രവര്‍ത്തനങ്ങളില്‍ തന്നെ കുടുംബത്തിന്റെ ശക്തിയും സമ്പത്തും മനസ്സിലാകും.

2021-ല്‍ പ്രസിഡന്റ് ട്രംപ് വൈറ്റ് ഹൗസ് വിട്ടതിനുശേഷം ട്രംപ് ഓര്‍ഗനൈസേഷന്‍ ആഗോള വിപുലീകരണ ശ്രമങ്ങള്‍ പുനരുജ്ജീവിപ്പിച്ചു. ഒമാനില്‍ 500 മില്യണ്‍ ഡോളറിന്റെ ഗോള്‍ഫ്, റിസോര്‍ട്ട് പ്രോജക്ട് കൈകാര്യം ചെയ്യുന്നതിനും ബ്രാന്‍ഡ് ചെയ്യുന്നതിനുമുള്ള കരാര്‍ അവര്‍ വെട്ടിക്കുറക്കുകയും ഇന്ത്യയിലെ പുതിയ പദ്ധതികള്‍ക്കായി കമ്പനി കൂടുതല്‍ പദ്ധതികള്‍ ആസൂത്രണം തുടങ്ങുകയും ചെയ്തു.

ഗുരുഗ്രാമിലെ ട്രംപ് കുടുംബവുമായുള്ള ബന്‍സാലിന്റെ ആദ്യ പദ്ധതിയാണ് ട്രംപ് ടവേഴ്‌സ് ഡല്‍ഹി എന്‍ സി ആര്‍. യു എസില്‍ യാത്ര നടത്തിയ പങ്കജ് ബന്‍സാല്‍ വൈറ്റ് ഹൗസ് സന്ദര്‍ശിക്കുകയും വെസ്റ്റ് പാം ബീച്ചില്‍ ഡൊണാള്‍ഡ് ട്രംപ് ജൂനിയറെ കാണുകയും ചെയ്തിരുന്നു. ന്യൂയോര്‍ക്കില്‍ എറിക് ട്രംപിനോടും മേഹ്ത്തയൊടുമൊപ്പം സമയം ചെലവഴിച്ച അദ്ദേഹം വാഷിംഗ്ടണില്‍ നടന്ന യു എസ്- ഇന്ത്യ ബന്ധങ്ങളെ കുറിച്ചുള്ള സമ്മേളനത്തില്‍ പങ്കെടുക്കുകയും വൈസ് പ്രസിഡന്റ് ജെ ജി വാന്‍സിന്റെ ഭാര്യ ഉഷ വാന്‍സുമായി ഫോട്ടോ എടുക്കുകയും ചെയ്തു.

ബസന്ത്, രൂപ്, പങ്കജ് ബന്‍സല്‍ എന്നിവരെ 2023 ജൂണില്‍ അധികാരികള്‍ അറസ്റ്റ് ചെയ്തതോടെ അവരുടെ കേസുകള്‍ ഇന്ത്യയിലെ പത്രങ്ങളില്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കള്ളപ്പണം വെളുപ്പിക്കല്‍, കൈക്കൂലി, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് മൂവരും നേരിടുന്നത്.

പ്രസിഡന്റ് ട്രംപിന്റെ ആദ്യ ടേമില്‍ ഡൊണാള്‍ഡ് ട്രംപ് ജൂനിയറില്‍ നിന്ന് ട്രംപ് ഓര്‍ഗനൈസേഷന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത എറിക് ട്രംപ്, 2024ന്റെ തുടക്കത്തില്‍ തന്റെ പിതാവ് വീണ്ടും തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ കമ്പനി പുതിയ വിദേശ കരാറുകളില്‍ നിന്ന് വീണ്ടും പിന്മാറിയേക്കുമെന്ന് സൂചിപ്പിച്ചു.

എന്നാല്‍ വോട്ടെടുപ്പ് അടുത്തെത്തിയപ്പോള്‍ കമ്പനിക്കുള്ളിലെ വികാരം മാറുകയായിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം ട്രംപ് ഓര്‍ഗനൈസേഷനും അതിന്റെ പങ്കാളികളും 12 അന്താരാഷ്ട്ര റിയല്‍ എസ്റ്റേറ്റ് പദ്ധതികളാണ് പ്രഖ്യാപിച്ചത്. അതില്‍ അഞ്ചെണ്ണം ഇന്ത്യയിലാണ്. ഏപ്രിലില്‍ പ്രഖ്യാപിച്ച ട്രംപ് റെസിഡന്‍സസ് ഗുഡ്ഗാവും മറ്റ് നിരവധി ഇന്ത്യന്‍ നഗരങ്ങളിലെ പദ്ധതികളും ഇതില്‍ ഉള്‍പ്പെടും. ട്രംപ് പ്രതിനിധിയുടെ അഭിപ്രായത്തില്‍ 12 പദ്ധതികളും നവംബറിന് മുമ്പ് കരാറിലായിരുന്നു. ട്രംപിന്റെ വിജയത്തോടെ ഇന്ത്യന്‍ പദ്ധതികള്‍ക്ക് പുതിയ ആകര്‍ഷണം ലഭിച്ചു. ഇത് അദ്ദേഹത്തിന്റെ പ്രശസ്തിയും ബ്രാന്‍ഡ് മൂല്യവും ഉയര്‍ത്തിയെന്ന് മേത്ത പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

അപ്പോഴേക്കും പല പരാതികള്‍ക്കു പിന്നാലെ മറ്റൊരു അന്വേഷണത്തില്‍ ബന്‍സാല്‍സ് കുടുങ്ങി.

മെഹ്ത, ബന്‍സല്‍സ്, ട്രംപ് ഓര്‍ഗനൈസേഷന്‍ എന്നിവര്‍ ചേര്‍ന്ന് ഗുഡ്ഗാവിലെ ട്രംപ് റെസിഡന്‍സസിന്റെ ഉദ്ഘാടനവുമായി മുന്നോട്ട് പോയി. 300 മില്യണ്‍ ഡോളറിലധികം അപ്പാര്‍ട്ട്‌മെന്റ് വില്‍പ്പന നേടിയെന്ന് മേത്ത പറഞ്ഞു. ഏതാനും മൈലുകള്‍ അകലെ, ഗുരുഗ്രാമില്‍ നിര്‍മ്മിക്കുന്ന ബന്‍സല്‍സിന്റെ ആദ്യത്തെ ട്രംപ് പ്രോജക്ടായ ട്രംപ് ടവേഴ്സ് ഏകദേശം തയ്യാറായിക്കഴിഞ്ഞു. ഗുരുഗ്രാമില്‍ നിര്‍മ്മിക്കുന്ന ബന്‍സല്‍സുമായി ചേര്‍ന്നുള്ള ആദ്യത്തെ ട്രംപ് പ്രോജക്റ്റാണ് ട്രംപ് ടവേഴ്സ് ഡല്‍ഹി എന്‍സിആര്‍.