വയറ്റിൽ കൊക്കെയ്ൻ ഗുളികകളുമായി ദമ്പതികൾ നെടുമ്പാശേരിയിൽ പിടിയിൽ; നൂറുഗുളികകൾ പുറത്തെടുത്തു

വയറ്റിൽ കൊക്കെയ്ൻ ഗുളികകളുമായി ദമ്പതികൾ നെടുമ്പാശേരിയിൽ പിടിയിൽ; നൂറുഗുളികകൾ പുറത്തെടുത്തു


നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരിയിൽ പിടിയിലായ ബ്രസീൽ സ്വദേശികളായ ദമ്പതികൾ വിഴുങ്ങിയ മയക്കുമരുന്ന് പൂർണമായി പുറത്തെടുക്കാനായില്ല. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ഇവർക്ക് പഴവർഗങ്ങളും പച്ചക്കറികളും ഭക്ഷണമായി നൽകിയാണ് ഇത് പുറത്തെടുക്കുന്നത്. ഇതുവരെ നൂറ് ഗുളികളാണ് ബ്രസീൽ ദമ്പതികളായ ലൂക്കോസബ്രൂണ എന്നിവരിൽ നിന്നായി പുറത്തെടുക്കാനായത്. ഇനിയും ഇത്രത്തോളം ഗുളികകൾ തന്നെ പുറത്തെടുക്കാനുണ്ടെന്നാണ് ഇവരെ ചോദ്യം ചെയ്തതിൽ നിന്നും വെളിപ്പെട്ടത്.

പൊളിത്തീൻ കവറിൽ പൊതിഞ്ഞാണ് ഇവർ കൊക്കെയ്ൻ ഗുളിക വിഴുങ്ങിയത്. കവർ പൊട്ടിയാൽ മരണം വരെ സംഭവിക്കും. അതുകൊണ്ട് അതീവ ശ്രദ്ധയോടെയാണ് ഇവ പുറത്തെടുക്കാൻ ശ്രമിക്കുന്നത്. മൂന്നോ നാലോ ദിവസങ്ങൾക്കുള്ളിൽ പൂർണമായി പുറത്തെടുക്കാൻ കഴിയുമെന്നാണ് കരുതുന്നത്. ഗുളിക കൊക്കെയ്ൻ തന്നെയാണെന്ന് ഉറപ്പു വരുത്താൻ ലാബിൽ പരിശോധനക്ക് അയച്ചിരിക്കുകയാണ്.

ഇവർ ആദ്യമായാണ് കേരളത്തിൽ വരുന്നത്. ദിവസങ്ങളോളം പ്രത്യേക പരിശീലനം നൽകിയാണ് ആഫ്രിക്കയിലെ മയക്കുമരുന്ന് മാഫിയ മയക്കുമരുന്ന് വിഴുങ്ങാൻ പഠിപ്പിച്ചത്. ഒരു കോടി രൂപയാണ് ദൗത്യം വിജയകരമായി പൂർത്തിയാക്കി നാട്ടിലെത്തുമ്പോൾ ഇവർക്ക് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നത്. വിദേശത്തുനിന്നും ഓൺലൈൻ വഴിയാണ് തിരുവനന്തപുരത്ത് ഹോട്ടൽ ബുക്ക് ചെയ്തതെന്നും അറിയുന്നു.

ആഫ്രിക്കയിലുള്ള മുഖ്യ വിപണനക്കാരനും തിരുവനന്തപുരത്ത് മയക്കുമരുന്ന് ഏറ്റുവാങ്ങുന്നവരും തമ്മിൽ വാട്‌സ്ആപ്പിലൂടെയാണ് സന്ദേശങ്ങൾ കൈമാറിയത്. കൊച്ചിയിലിറങ്ങിയ ശേഷം ഇവിടെ നിന്നും വിമാനമാർഗം തിരുവനന്തപുരത്തേക്ക് പോകാനായിരുന്നു തീരുമാനിച്ചിരുന്നത്.