സദാനന്ദന്റെ രാജ്യസഭാ നോമിനേഷന്‍ കേരളത്തിലെ ആര്‍ എസ് എസിനുള്ള അംഗീകാരം

സദാനന്ദന്റെ രാജ്യസഭാ നോമിനേഷന്‍ കേരളത്തിലെ ആര്‍ എസ് എസിനുള്ള അംഗീകാരം


തൃശൂര്‍: രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് ഒരു ദിവസം മുമ്പ് ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പ്രധാനമന്ത്രി മോഡി തന്നെ വിളിച്ചതായി രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട സി സദാനന്ദന്‍ പറഞ്ഞതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. 

ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ആഗ്രഹിക്കുന്നുവെന്നും കേരളം തങ്ങള്‍ക്ക് വളരെ പ്രധാനമാണെന്നും പ്രധാനമന്ത്രി തന്നോട് പറഞ്ഞതായി അദ്ദേഹം പറഞ്ഞു.

'രാഷ്ട്രീയ അക്രമങ്ങളില്‍ നിന്നും ഭീഷണികളില്‍ നിന്നും മുക്തമായ, അഭിവൃദ്ധി പ്രാപിക്കുന്ന ഒരു സംസ്ഥാനമാക്കി കേരളത്തെ മാറ്റുക എന്ന lന്റെ ദൗത്യം നിറവേറ്റാന്‍ അദ്ദേഹം വെള്ളിയാഴ്ച എന്നെ വിളിച്ച് അഭ്യര്‍ഥിച്ചു,'' സദാനന്ദന്‍ പറഞ്ഞു.

സദാനന്ദനെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം നടത്തിയത് കേരളത്തില്‍ ആര്‍ എസ് എസ് പതിറ്റാണ്ടുകളായി നടത്തിയ അടിസ്ഥാന പ്രത്യയശാസ്ത്ര പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായാണ് സംഘടനാ പ്രവര്‍ത്തകര്‍ കാണുന്നത്. 

കണ്ണൂരിലെ മട്ടന്നൂരില്‍ നിന്നാണ് താന്‍ വരുന്നതെന്നും വര്‍ഷങ്ങളായി രാഷ്ട്രീയ അക്രമങ്ങളില്‍ നൂറിലധികം ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട ഒരു ജില്ലയാണിതെന്നും ഈ നാമനിര്‍ദ്ദേശം അവരുടെ ത്യാഗങ്ങള്‍ക്കുള്ള ആദരാഞ്ജലിയാണെന്നും 1949 മുതല്‍ ആര്‍ എസ് എസ് ഇവിടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രഖ്യാപനത്തിനുശേഷം പ്രധാനമന്ത്രി മോഡി സദാനന്ദനെ അഭിനന്ദിച്ചു.

1994ലാണ് സി പി എം ആക്രമണത്തില്‍ സദാനന്ദന് രണ്ട് കാലുകളും നഷ്ടപ്പെട്ടത്. ആക്രമണത്തിനുശേഷം അദ്ദേഹത്തെ ആര്‍ എസ് എസ് തൃശൂരിലേക്ക് മാറ്റുകയായിരുന്നു.

ഇത് വ്യക്തിപരമായ നിമിഷമല്ലെന്നും നാഴികക്കല്ലാണെന്നും താഴെത്തട്ട് മുതല്‍ സാംസ്‌കാരിക രംഗത്തു വരെ ആര്‍ എസ് എസ് കേരളത്തിലുടനീളം സാന്നിധ്യമുണ്ടാക്കിയിട്ടുണ്ടെന്നും ക്രിസ്ത്യന്‍ സമൂഹങ്ങള്‍ക്കിടയില്‍ പിന്തുണ വര്‍ധിക്കുകയും മണ്ഡലങ്ങളിലും താലൂക്കുകളിലും വ്യാപനം ഉണ്ടാകുകയും ചെയ്തതോടെ ഈ അംഗീകാരം ലഭിക്കേണ്ടതാണെന്നും ഒരു മുതിര്‍ന്ന ആര്‍ എസ് എസ് നേതാവ് പറഞ്ഞു.