യൂറോപ്പില്‍ നിന്ന് 2,000 കോടി രൂപയുടെ മെഗാ ഓര്‍ഡര്‍ സ്വന്തമാക്കി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്

യൂറോപ്പില്‍ നിന്ന് 2,000 കോടി രൂപയുടെ മെഗാ ഓര്‍ഡര്‍ സ്വന്തമാക്കി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്


കൊച്ചി: യൂറോപ്പില്‍ നിന്ന് മെഗാ ഓര്‍ഡര്‍ സ്വന്തമാക്കി ചരിത്ര നേട്ടവുമായി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്. യൂറോപ്പിലെ പ്രമുഖ കമ്പനിയില്‍ നിന്ന് 6 ഫീഡര്‍ വെസ്സലുകള്‍ നിര്‍മിക്കാനായി 2,000 കോടി രൂപയുടെ മെഗാ ഓര്‍ഡര്‍ ആണ് കൊച്ചി ആസ്ഥാനമായി കേന്ദ്ര പൊതുമേഖലാ സ്ഥാപനം സ്വന്തമാക്കിയത്.

എല്‍എന്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന 1,700 ട്വന്റി ഫുട് ഇക്വിലന്റ് യൂണിറ്റ് (ടിഇയു) ഭാരശേഷിയുള്ള വെസ്സലുകളാണ് കൊച്ചി ഷിപ്പ്‌യാര്‍ഡ് നിര്‍മ്മിച്ച് നല്‍കുക. പരമ്പരാഗത വിഭാഗത്തിലും ബാറ്ററി അധിഷ്ഠിത വിഭാഗത്തിലും വെസ്സലുകള്‍ നിര്‍മിച്ച് ശ്രദ്ധനേടിയ കൊച്ചി കപ്പല്‍ശാല, ആദ്യമായാണ് എല്‍എന്‍ജി അധിഷ്ഠിത കപ്പല്‍ നിര്‍മാണത്തിലേക്ക് കടക്കുന്നത്.

ഓര്‍ഡര്‍ ലഭിച്ചതിന്റെ വിശദാംശങ്ങള്‍ കമ്പനി സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഓര്‍ഡര്‍ സംബന്ധിച്ച ഔദ്യോഗിക കരാര്‍ വൈകാതെ ഒപ്പുവയ്ക്കും. അതേസമയം, ഉപഭോക്തൃകമ്പനിയുടെ പേര് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് വ്യക്തമാക്കിയിട്ടില്ല.മെഗാ ഓര്‍ഡര്‍ സംബന്ധിച്ച് കമ്പനി വ്യക്തമാക്കിയതിനു പിന്നാലെ ഇന്ന് ഓഹരിവില 3 ശതമാനത്തിലധികം മുന്നേറി. 1,766ല്‍ വ്യാപാരം തുടങ്ങിയ ഓഹരിവില 1,807 രൂപവരെയാണ് ഉയര്‍ന്നത്. ഉച്ചയ്ക്കുശേഷം വില അല്‍പം താഴ്ന്നു.

ഇക്കഴിഞ്ഞ ജൂണ്‍ 6ന് കുറിച്ച 2,545 രൂപയാണ് കൊച്ചി കപ്പല്‍ശാലാ ഓഹരികളുടെ 52ആഴ്ചത്തെ ഉയരം. 52ആഴ്ചത്തെ താഴ്ച ഫെബ്രുവരി 18ലെ 1,180.20 രൂപയും. 47,000 കോടി രൂപയാണ് ഇന്നത്തെ ഓഹരിവില പ്രകാരം കമ്പനിയുടെ വിപണിമൂല്യം. രാജ്യത്തെ ഏറ്റവും വലിയ കപ്പല്‍ നിര്‍മാണ, അറ്റകുറ്റപ്പണി ശാലയുമായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് സമീപഭാവിയില്‍ പ്രതീക്ഷിക്കുന്നത് 2.85 ലക്ഷം കോടി രൂപയുടെ പുതിയ ഓര്‍ഡറുകളാണ്.