പാലക്കാടും ചേലക്കരയിലും സി പി എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പാലക്കാടും ചേലക്കരയിലും സി പി എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു


തിരുവനന്തപുരം: പാലക്കാട്, ചേലക്കര ഉപതരഞ്ഞെടുപ്പുകളിലെ സ്ഥാനാര്‍ഥികളെ സി പി എം പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് വിട്ടുവന്ന ഡോ. പി സരിന്‍ പാലക്കാടും മുന്‍ എം എല്‍ എ യു ആര്‍ പ്രദീപ് ചേലക്കരയിലും സ്ഥാനാര്‍ഥികളാകുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അറിയിച്ചു. 

സരിന്  സി പി എം സ്വീകരണം നല്‍കി പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫിസിലേക്ക് ആനയിച്ചതിന് പിന്നാലെയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. രണ്ട് മണ്ഡലങ്ങളിലും എല്‍ ഡി എഫ് സ്ഥാനാര്‍ഥികള്‍ വിജയിക്കുമെന്ന് എം വി ഗോവിന്ദന്‍ അവകാശപ്പെട്ടു.

2021ല്‍ ഒറ്റപ്പാലം നിയോജക മണ്ഡലത്തില്‍ നിന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി സരിന്‍ മത്സരിച്ചെങ്കിലും ഇടത് സ്ഥാനാര്‍ഥി കെ പ്രേംകുമാറിനോട് പതിനയ്യായിരത്തില്‍പ്പരം വോട്ടിനാണ് പരാജയപ്പെട്ടത്.

ഇത്തവണ പാലക്കാട് സീറ്റ് ആവശ്യപ്പെട്ടെങ്കിലും കോണ്‍ഗ്രസ് പരിഗണിക്കില്ലെന്നായതോടെയാണ് ഇടത് മുന്നണിയിലേക്കു മാറിയത്. ഇതോടെ, പാലക്കാട്ടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി സരിനെ നിയോഗിക്കാനായിരുന്നു പാര്‍ട്ടി ജില്ലാ കമ്മിറ്റി നിര്‍ദേശം.

ചേലക്കരയിലെ സ്ഥാനാര്‍ഥി യു ആര്‍ പ്രദീപ് നിലവില്‍ കേരള സംസ്ഥാന പട്ടികജാതി- പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനാണ്. പ്രദീപിന്റെ പേര് മാത്രമാണ് തൃശൂര്‍ ജില്ലാ കമ്മിറ്റി സി പി എം സംസ്ഥാന സമിതിക്ക് മുന്‍പാകെ നിര്‍ദേശിച്ചത്. ഇതിനു സംസ്ഥാന സമിതി അംഗീകാരം നല്‍കുകയായിരുന്നു. പട്ടികജാതി സംവരണ മണ്ഡലമാണ് ചേലക്കര. എം എല്‍ എ ആയിരുന്ന കെ രാധാകൃഷ്ണന്‍ ലോക്സഭ തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. 2016ല്‍ 10,200 വോട്ടുകള്‍ക്കാണ് യു ആര്‍ പ്രദീപ് ചേലക്കരയില്‍ നിന്ന് ജയിച്ചത്. അന്ന് കോണ്‍ഗ്രസിന്റെ കെ എ തുളസിയെയാണ് പ്രദീപ് പരാജയപ്പെടുത്തിയത്.

യുഡിഎഫ് സ്ഥാനാര്‍ഥികളായി പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിനെയും ചേലക്കരയില്‍ രമ്യ ഹരിദാസിനെയും നേരത്തെ പ്രഖ്യാപിച്ചിരുന്നതിനാല്‍ ഇരുവരും പ്രചാരണം ആരംഭിച്ചിട്ടുണ്ട്. എന്‍ ഡി എ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല.