ശോഭാ സുരേന്ദ്രനെതിരെ ഇ പി ജയരാജന്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു

ശോഭാ സുരേന്ദ്രനെതിരെ ഇ പി ജയരാജന്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു


കണ്ണൂര്‍: ബി ജെ പി നേതാവ് ശോഭാ സുരേന്ദ്രനെതിരെ ഇടതുമുന്നണി കണ്‍വീനറും സി പി എം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ പി ജയരാജന്‍ കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. വ്യാജ ആരോപണങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് കേസ്. 

ഇ പി ജയരാജന് വേണ്ടി അഡ്വ. എം രാജഗോപാലന്‍ നായര്‍, അഡ്വ. പി യു ശൈലജന്‍ എന്നിവര്‍ ഹാജരായി.

ദല്ലാള്‍ നന്ദകുമാറിനൊപ്പം മൂന്ന് തവണ ബി ജെ പി നേതാക്കളുമായി പാര്‍ട്ടിയില്‍ ചേരാന്‍ ചര്‍ച്ച നടത്തിയെന്നും ഡല്‍ഹിയിലെ ഹോട്ടലില്‍ വച്ച് കൂടിക്കാഴ്ച നടത്തിയെന്നതുമുള്‍പ്പെടെയുള്ള ശോഭയുടെ വ്യാജ ആരോപണങ്ങള്‍ അപകീര്‍ത്തിയുണ്ടാക്കിയെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ഏപ്രില്‍ 26ന് മാധ്യമങ്ങളില്‍ നല്‍കിയ പ്രസ്താവനയിലൂടെയും 28ന് രണ്ട് പത്രങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലൂടെയും മനഃപൂര്‍വം അപകീര്‍ത്തിപ്പെടുത്തിയെന്ന് ഹര്‍ജിയില്‍ പറയുന്നു.

വ്യാജ ആരോപണം പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ പരസ്യമായി മാപ്പുപറയണമെന്നും അല്ലാത്തപക്ഷം സിവില്‍- ക്രിമിനല്‍ നിയമനടപടികള്‍ക്ക് വിധേയരായി രണ്ടുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് ശോഭ സുരേന്ദ്രന്‍, കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍, ദല്ലാള്‍ നന്ദകുമാര്‍ എന്നിവര്‍ക്ക് ഇ പി ജയരാജന്‍ വക്കീല്‍ നോട്ടിസ് അയച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കേസ് ഫയല്‍ ചെയ്തത്.