യു ഡി എഫ് സ്ഥാനാര്‍ഥിയെ വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയതിനെതിരെ ഹൈക്കോടതി

യു ഡി എഫ് സ്ഥാനാര്‍ഥിയെ വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയതിനെതിരെ ഹൈക്കോടതി


കൊച്ചി: തിരുവനന്തപുരം മുട്ടടയിലെ യു ഡി എഫ് സ്ഥാനാര്‍ഥി വൈഷ്ണയെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ നടപടിയെ ചോദ്യം ചെയ്ത് ഹൈക്കോടതി. പേര് ഒഴിവാക്കിയത് അനീതിയാണെന്നും ഒരാള്‍ മത്സരിക്കാന്‍ ഇറങ്ങിയതാണെന്നും സ്ഥാനാര്‍ഥിത്വവും പ്രഖ്യാപിച്ചെന്നും രാഷ്ട്രീയ കാരണത്താല്‍ ഒഴിവാക്കുകയല്ല വേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു.

വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നടപടിയെടുക്കണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി നിര്‍ദേശിച്ചു. ഇല്ലെങ്കില്‍ അസാധാരണ അധികാരം പ്രയോഗിക്കുമെന്നും ഹൈക്കോടതി താക്കീത് നല്‍കി. സാങ്കേതിക കാരണങ്ങളാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശം നിഷേധിക്കരുത്.

24 വയസുള്ള ഒരു പെണ്‍കുട്ടി മത്സരിക്കാന്‍ നില്‍ക്കുമ്പോഴാണോ ഇത്തരം പ്രശ്നങ്ങളെന്നും കോടതി ചോദിച്ചു. വൈഷ്ണക്കെതിരെ പരാതി നല്‍കിയ സി പി എം നടപടിയെയാണ് ഹൈക്കോടതി വിമര്‍ശിച്ചത്. വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കിയതിനെതിരെ വൈഷ്ണ നല്‍കിയ അപ്പീല്‍ പരിഗണിക്കാനും ഹൈക്കോടതി ഉത്തരവിട്ടു.

കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ കോടതിയോട് ആവശ്യപ്പെട്ടു. എന്നാല്‍, കോര്‍പ്പറേഷന് ഇതില്‍ എന്ത് കാര്യമെന്ന് ഹൈക്കോടതി ചോദിച്ചു. കോര്‍പ്പറേഷന്‍ അനാവശ്യമായി ഇതില്‍ ഇടപെടരുതെന്നും കോടതി ശാസിച്ചു. ഹര്‍ജിക്കാരിയും പരാതിക്കാരനും ചൊവ്വാഴ്ച ജില്ലാ കളക്ടര്‍ക്ക് മുമ്പാകെ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു.