ഐഡിഎസ്എഫ്എഫ്കെ: 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച് കേന്ദ്രസർക്കാർ, പുനഃ പരിശോധിക്കണമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്

ഐഡിഎസ്എഫ്എഫ്കെ: 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച് കേന്ദ്രസർക്കാർ, പുനഃ പരിശോധിക്കണമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്


തിരുവനന്തപുരം: 18-ാമത് ഐഡിഎസ്എഫ്എഫ്കെയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന 31 ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ച് കേന്ദ്രം. 18 ചിത്രങ്ങള്‍, ഇന്റര്‍നാഷണല്‍ നോണ്‍ ഫിക്ഷന്‍ വിഭാഗത്തിലെ 9 ചിത്രങ്ങള്‍, ഫെസ്റ്റിവല്‍ വിന്നേഴ്‌സ് വിഭാഗത്തിലെ മൂന്ന് ചിത്രങ്ങള്‍, നേപ്പാള്‍ പാക്കേജിലെ ഒരു ചിത്രം എന്നിവയ്ക്കാണ് പ്രദര്‍ശനാനുമതി നിഷേധിച്ചത്.

പാർലമെന്റ് സ്ട്രീറ്റ്, സാനിറ്റൈസ്ഡ് റിപ്പബ്ലിക്ക്: കാസ്റ്റ് ആന്റ് കോൺട്രാക്റ്റ്സ്, ഗ്ലോബ്, മെമ്മറീസ് ഓഫ് എ വിൻഡോ, ബേഡ്‌സ് ഓഫ് വാർ, പുട്ട് യുവർ സോൾ ഓൺ യുവർ ഹാൻഡ് ആൻഡ് വാക്ക്, ഔവർ ലാൻഡ് തുടങ്ങിയ ചിത്രങ്ങൾക്കാണ് അനുമതി കിട്ടാതിരുന്നത്. ചിത്രങ്ങളുടെ പ്രദർശനാനുമതി നിഷേധിച്ചത് പുനഃ പരിശോധിക്കണമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി പിസി വിഷ്ണുനാഥ് വ്യക്തമാക്കി. ഈ മാസം 25 മുതൽ 30 വരെ തിരുവനന്തപുരത്ത് വെച്ചാണ് ഡോക്യുമെൻററി മേള നടക്കുന്നത്.

18ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെയിലെ 'ആഫ്രിക്കന്‍ ഷോര്‍ട്‌സ്' പാക്കേജിന്റെ 'ഗോ ബാക്ക് ആന്റ് ഗെറ്റ് ഇറ്റ്' എന്ന വിഭാഗത്തില്‍ അഞ്ച് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. നൈജീരിയ, കെനിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഹ്രസ്വചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നൈജീരിയന്‍, യു.കെ സംയുക്ത സംരംഭമായ 'എകുന്‍ ഓമി' ആഫ്രിക്കന്‍ കുടിയേറ്റക്കാരുടെ മാനസികാവസ്ഥകളും സാംസ്‌കാരിക സ്വത്വ പ്രതിസന്ധികളും അവതരിപ്പിക്കുന്നു. ഓര്‍മ്മകളില്‍നിന്നു മാഞ്ഞുതുടങ്ങുന്ന നൈജീരിയന്‍ മുത്തശ്ശിയുമായി അടുപ്പം സ്ഥാപിക്കാനൊരുങ്ങുന്ന പേരക്കുട്ടിയുടെ കഥയാണ് 'കാലേബ്'. ഒരു ആടിനെ അറക്കുന്നത് കണ്ട് ഞെട്ടുന്ന സസ്യഭോജിയായ സുകി തന്റെ പൂര്‍വികരുമായി ബന്ധപ്പെട്ട ഒരു കടബാധ്യത ഓര്‍ത്തെടുക്കുന്നതാണ് 'ഗോട്ട്' എന്ന ചിത്രത്തിന്റെ പ്രമേയം. ഒരു വിവാഹച്ചടങ്ങിലേക്കുള്ള വൃദ്ധദമ്പതികളായ വഞ്ചിരുവിന്റെയും കിമാനിയുടെയും യാത്ര, മറവിരോഗം ബാധിച്ചുതുടങ്ങിയ കിമാനിയെയും ഭര്‍ത്താവിനെയും അവരുടെ പ്രണയകാലങ്ങളും ഒരുമിച്ച് പങ്കിട്ട ജീവിതചരിത്രവും ഓര്‍മ്മിപ്പിക്കുന്നതിന്റെ കഥയാണ് 'ഓഫ് കിമാനി'. അടുത്ത കാലത്തുണ്ടായ ഒരു സംഭവത്തിന്റെ ഓര്‍മ്മത്തുണ്ടുകള്‍ കിന്‍ഷാസയിലെ ഒരു വസതിയിലെ ദമ്പതികളുടെ വര്‍ത്തമാനകാലജീവിതത്തിന്റെ സ്വസ്ഥതയെ ഉലയ്ക്കുന്നതാണ് 'ക്‌ളീഷേസി'ന്റെ പ്രമേയം.

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന മേളയില്‍ പങ്കെടുക്കുന്നതിന് https://registration.iffk.in എന്ന വെബ്‌സൈറ്റ് മുഖേന ഡെലിഗേറ്റായി രജിസ്റ്റര്‍ ചെയ്യാം. പൊതുവിഭാഗത്തിന് ജി.എസ്.ടി. ഉള്‍പ്പെടെ 590 രൂപയും വിദ്യാര്‍ഥികള്‍ക്ക് 354 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. കൈരളി തിയേറ്ററില്‍ സജ്ജീകരിച്ചിരിക്കുന്ന ഡെലിഗേറ്റ് സെല്‍ മുഖേന ഓഫ്‌ലൈനായും രജിസ്‌ട്രേഷന്‍ നടത്താൻ കഴിയും.