വോട്ടിനിടെ കേരളത്തില്‍ മരിച്ചത് ഒന്‍പത് പേര്‍

വോട്ടിനിടെ കേരളത്തില്‍ മരിച്ചത് ഒന്‍പത് പേര്‍


തിരുവനന്തപുരം: തെരഞ്ഞെടുപ്പിനിടെ കേരളത്തില്‍ ഒന്‍പത് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. വോട്ടു ചെയ്യാന്‍ പോയ വയോധികന്‍ വാഹനാപകടത്തില്‍ മരിച്ചതു കൂടാതെ യുവാവും വയോധികയും ഉള്‍പ്പെടെ ഏഴുപേര്‍ കുഴഞ്ഞു വീണും മരിച്ചു. 

ബിമേഷ് (42), മാമി (63), കണ്ടന്‍ (73), കെ എം അനീസ് അഹമ്മദ് (71), മോഡന്‍ കാട്ടില്‍ ചന്ദ്രന്‍ (68), സിദ്ദിഖ് (63), സോമരാജന്‍ (82), സെയ്ദ് ഹാജി (75), എസ് ശബരി (32) എന്നിവരാണ് വോട്ടെടുപ്പിനിടെ മരിച്ചത്.

മലപ്പുറത്ത് പരപ്പനങ്ങാടിയില്‍ ബൈക്കില്‍ പോയ നെടുവാന്‍ സ്വദേശി ചതുവന്‍ വീട്ടില്‍ സൈദു ഹാജിയാണ് വാഹനാപകടത്തില്‍ മരിച്ചത്. ബി എം സ്‌കൂളിന് സമീപത്തുവച്ച് ലോറി തട്ടി ബൈക്കില്‍ നിന്ന് വീഴുകയായിരുന്നു സൈദു ഹാജി.

പാലക്കാട് തേങ്കുറിശ്ശിയില്‍ വോട്ട് ചെയ്ത ശേഷം വീട്ടിലേക്കു പോകുകയായിരുന്ന വടക്കേത്തറ ആലക്കല്‍ വീട്ടില്‍ സ്വാമിനാഥന്റെ മകന്‍ എസ് ശബരി (32) കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. വടക്കേത്തറ ജി എല്‍ പി സ്‌കൂളില്‍ വോട്ടു ചെയ്ത് മടങ്ങുമ്പോഴാണ് കുഴഞ്ഞുവീണത്. അമ്മ മല്ലിക. സഹോദരങ്ങള്‍: ഷൈജ, ഷീജ, ഷീബ.

കോഴിക്കോട് നാദാപുരത്ത് വോട്ടു ചെയ്യാനെത്തിയ വളയം ചെറുമോത് കുന്നുമ്മല്‍ മാമി (63) വളയം യു പി സ്‌കൂളിലെ ബൂത്തില്‍ വരിയില്‍ നില്‍ക്കവെ കുഴഞ്ഞുവീഴുകയായിരുന്നു. 

പാലക്കാട് വിളയോടിയില്‍ വോട്ടു ചെയ്തശേഷം പുറത്തിറങ്ങി ഭക്ഷണം കഴിച്ച് വിശ്രമിക്കുകയായിരുന്നതിനിടെ കുഴഞ്ഞു വീണ വിളയോടി പുതുശ്ശേരി കുമ്പോറ്റ ചാത്തുവിന്റെ മകന്‍ കണ്ടനെ ചിറ്റൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിളയോടി നല്ല മാടന്‍ചള്ള എസ് എന്‍ യു പി സ്‌കൂളിലെ 155-ാം ബൂത്തിലെ വോട്ടറായിരുന്നു. ഭാര്യ: ദൈവാനി. മക്കള്‍: ബാബു (കണ്ണന്‍), മുരളീധരന്‍, ശാന്തി. മരുമക്കള്‍: കൃഷ്ണവേണി, സുബ്രഹ്‌മണ്യന്‍.

കുറ്റിച്ചിറ ഹലുവ ബസാറിലെ റിട്ടയേര്‍ഡ് കെ എസ് ഇ ബി എന്‍ജിനീയര്‍ കുഞ്ഞിത്താന്‍ മാളിയേക്കല്‍ കെ എം അനീസ് അഹമ്മദിനെ കുഴഞ്ഞുവീണ ഉടനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കോഴിക്കോട് കുറ്റിച്ചിറയില്‍ സി പി എമ്മിന്റെ ബൂത്ത് ഏജന്റായിരുന്നു ഇദ്ദേഹം. ഭാര്യ: അടക്കാനി വീട്ടില്‍ സെറീന ബീവി. മക്കള്‍: ഫായിസ് അഹമ്മദ്, ഫളിലു അഹമ്മദ്, ആഖില്‍ അഹമ്മദ്, ബിലാല്‍ അഹമ്മദ്. മരുമക്കള്‍: തോപ്പില്‍ അനൂന, പുതിയ വീട്ടില്‍ ഡോ. ഫാത്തിമ ഫെലി.

ഒറ്റപ്പാലം ചുനങ്ങാട് വാണിവിലാസിനിയില്‍ വോട്ടു ചെയ്യാനെത്തിയ വിലാസിനി മോഡന്‍കാട്ടില്‍ ചന്ദ്രനെ കുഴഞ്ഞു വീണ ഉടന്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തിരൂരില്‍ ക്യൂവിലെ ആദ്യ വോട്ടറായി നിന്ന് വോട്ടുചെയ്ത് വീട്ടില്‍ മടങ്ങിയെത്തിയ മദ്രസ അധ്യാപകന്‍ ആലിക്കാനകത്ത് (തട്ടാരക്കല്‍) സിദ്ദിഖ് (63) ഹൃദയസ്തംഭനം മൂലമാണ് മരണപ്പെട്ടത്.

കാക്കാഴം വെളിപറമ്പ് സോമരാജന്‍ ആലപ്പുഴ കാക്കാഴം എസ് എന്‍ വി ടി ടി ഐ സ്‌കൂളില്‍ വോട്ടു ചെയ്തശേഷം പുറത്തിറങ്ങിയപ്പോഴും മറയൂര്‍ കൊച്ചാരം സ്വദേശി വള്ളി മോഹനന്‍ ഇടുക്കിയില്‍ വോട്ട് ചെയ്തശേഷം നടന്നുപോകുന്നതിനിടെയുമാണ് കുഴഞ്ഞു വീണു മരിച്ചത്.