ഒമാനില്‍ നിന്ന് ഒരു കിലോ എംഡിഎംഎ കടത്തിയ യുവതി കരിപ്പൂരില്‍ പിടിയില്‍; സ്വീകരിക്കാനെത്തിയ മറ്റു മൂന്നുപേരും കുടുങ്ങി

ഒമാനില്‍ നിന്ന് ഒരു കിലോ എംഡിഎംഎ കടത്തിയ യുവതി കരിപ്പൂരില്‍ പിടിയില്‍; സ്വീകരിക്കാനെത്തിയ മറ്റു മൂന്നുപേരും കുടുങ്ങി


കരിപ്പൂര്‍: ഒമാനില്‍നിന്ന് മിഠായി പായ്ക്കറ്റുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് കടത്തിയ ഒരു കിലോയോളം മാരക ലഹരിമരുന്നായ എംഡിഎംഎയുമായി കോഴിക്കോട് വിമാനത്താവളത്തിലെത്തിയ യുവതിയെ കരിപ്പൂര്‍ പൊലീസ് അറസ്റ്റുചെയ്തു. ഇവരെ സ്വീകരിക്കാനെത്തിയ 3 പേരും പൊലീസ് പിടിയിലായി. ഞായര്‍ രാവിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ മസ്‌കത്ത് വിമാനത്താവളത്തില്‍നിന്നു കരിപ്പൂരിലെത്തിയ പത്തനംതിട്ട വഴുമുറ്റം നെല്ലിവലയില്‍ എന്‍.എസ്.സൂര്യ (31)യുടെ ലഗേജില്‍നിന്നാണ് എംഡിഎംഎ കണ്ടെടുത്തത്. ഇതാദ്യമാണ് കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ അളവില്‍ എംഡിഎംഎ പിടികൂടുന്നത്.
സൂര്യയെ സ്വീകരിക്കാനെത്തിയ തിരൂരങ്ങാടി മൂന്നിയൂര്‍ സ്വദേശികളായ അലി അക്ബര്‍ (32), സി.പി.ഷഫീര്‍ (30), വള്ളിക്കുന്ന് സ്വദേശി എം.മുഹമ്മദ് റാഫി (37) എന്നിവരെയും ഇന്‍സ്‌പെക്ടര്‍ എ.അബ്ബാസലിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. വിമാനത്താവളത്തിലെ പരിശോധനകള്‍ കഴിഞ്ഞു പുറത്തിറങ്ങി സ്വീകരിക്കാനെത്തിയവരോടൊപ്പം പുറപ്പെടാന്‍ ഒരുങ്ങുമ്പോള്‍ ആണ് പൊലീസ് എത്തിയത്. രഹസ്യവിവരത്തെത്തുടര്‍ന്ന് പൊലീസ് സംഘം വിമാനത്താവളത്തിലെത്തി നിരീക്ഷണം ആരംഭിച്ചിരുന്നു.
സൂര്യയെയും സ്വീകരിക്കാനെത്തിയവരെയും പിടികൂടിയ ശേഷം ലഗേജ് കസ്റ്റഡിയിലെടുത്തു. ലഗേജിനുള്ളില്‍ മിഠായിയുടെ പായ്ക്കറ്റുകള്‍ക്കുള്ളിലായിരുന്നു എംഡിഎംഎ ഒളിപ്പിച്ചത്. എംഡിഎംഎ അടങ്ങിയ ലഗേജ് കൊടുത്തയച്ച ആളെക്കുറിച്ചും മറ്റും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണത്തിലാണെന്നു ഡിവൈഎസ്പി പി.കെ.സന്തോഷ് അറിയിച്ചു.

ദിവസങ്ങള്‍ക്കു മുന്‍പ് മാത്രമാണ് സൂര്യ മസ്‌കത്തിലേക്കു പോയത്. കഴിഞ്ഞ 16നു മസ്‌കത്തിലെത്തിയതായാണു പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ സൂര്യ നാട്ടിലേക്കു മടങ്ങുകയും ചെയ്തു. മയക്കുമരുനന്ു കടത്തുകാര്‍ യുവതിയെ കാരിയര്‍ ആയി ഉപയോഗിച്ചതാകാമെന്നാണ് പൊലീസ് നിഗമനം. ലഹരിക്കടത്തിനു വനിതാ യാത്രക്കാരെ ഉള്‍പ്പെടുത്തിയ സംഭവം മുന്‍പും ഉണ്ടായിട്ടുണ്ട്.