ഏഷ്യാനെറ്റിനെതിരായ പോക്‌സോ കേസ് ഹൈക്കോടതി റദ്ദാക്കി

ഏഷ്യാനെറ്റിനെതിരായ പോക്‌സോ കേസ് ഹൈക്കോടതി റദ്ദാക്കി


കൊച്ചി: ഏഷ്യാനെറ്റ് ന്യൂസിനെതിരായ പോക്‌സോ കേസ് ഹൈക്കോടതി റദ്ദാക്കി. ഏഷ്യാനെറ്റ് ന്യൂസിനും ആറ് ജീവനക്കാര്‍ക്കും എതിരായ പോക്‌സോ കേസാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അസാധുവാക്കിയത്. ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. കുറ്റപത്രത്തില്‍ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

സംസ്ഥാന പൊലീസ് ആരോപിച്ച കുറ്റങ്ങള്‍ നിലനില്‍ക്കില്ല. പോക്‌സോ, ജുവനൈല്‍ ജസ്റ്റീസ് കുറ്റങ്ങള്‍ക്കുപുറമേ ക്രിമിനല്‍ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, വ്യാജ ഇലക്ട്രോണിക് രേഖ ചമയ്ക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ആറ് ജീവനക്കാര്‍ക്കെതിരെ ചുമത്തിയിരുന്നത്. ഏക്‌സിക്യുട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍, റസിഡന്റ് എഡിറ്റര്‍ കെ ഷാജഹാന്‍, റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫ്, വീഡിയോ എഡിറ്റര്‍ വിനീത് ജോസ്, ക്യാമറാമാന്‍ വിപിന്‍ മുരളയിടക്കം ആറ് പേരെയാണ് കുറ്റവിമുക്തരാക്കിയത്.

കുറ്റപത്രം റദ്ദാക്കിയ ഹൈക്കോടതി വിചാരണ ചെയ്യാനുള്ള തെളിവുകളില്ലെന്നും കണ്ടെത്തി. ലഹരി വ്യാപനത്തിനെതിരായ ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്താ പരമ്പര സദുദ്ദേശത്തോടെയാണെന്നും കോടതി നിരീക്ഷിച്ചു. റിപ്പോര്‍ട്ടുകള്‍ സാമൂഹ്യ നന്മ ലക്ഷ്യമിട്ടായിരുന്നുവെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.വിധി സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ഏറ്റ പ്രഹരമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. മാധ്യമ സ്ഥഛാപനത്തിനെതിരെ ഇത്തരത്തില്‍ കേസെടുക്കുന്നത് ശരിയല്ലെന്നും കേസ് നിലനില്‍ക്കില്ലെന്നും പ്രതിപക്ഷം ഓര്‍മ്മിപ്പിച്ചിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.