ലൈംഗികമായി ചൂഷണം ചെയ്ത മലയാള സഹനടന്റെ പേര് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലുണ്ടെന്ന് തമിഴ് നടി സൗമ്യ

ലൈംഗികമായി ചൂഷണം ചെയ്ത മലയാള സഹനടന്റെ പേര് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലുണ്ടെന്ന് തമിഴ് നടി സൗമ്യ


ചെന്നൈ: തന്നെ ലൈംഗികമായി ചൂഷണം ചെയ്ത മലയാള സിനിമയിലെ സഹനടന്റെ പേര് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലുണ്ടെന്ന് തമിഴ്‌നടി സൗമ്യ. മലയാളത്തില്‍ മൂന്ന് സിനിമകള്‍ ചെയ്തപ്പോഴും തനിക്ക് മോശം അനുഭവമുണ്ടായി. സംവിധായകരും നടന്‍മാരും ടെക്നീഷ്യന്‍മാരും എല്ലാം തന്നെ ചൂഷണം ചെയ്തു. മനുഷ്യവകാശ ലംഘനങ്ങള്‍ ഉണ്ടായി. ഒരാള്‍ തന്റെ മേല്‍ പാന്‍ ചവച്ച് തുപ്പിയെന്നും സൗമ്യ എന്‍ ഡി ടി വിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

പതിനെട്ടാം വയസില്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചപ്പോള്‍ തന്നെ മകളെ പോലെ കണ്ടയാളാണ് പിന്നീട് തന്നില്‍ ഒരു കുട്ടിയെ വേണമെന്ന് ആവശ്യപ്പെടുന്ന തരത്തില്‍ ലൈംഗിക അടിമയാക്കി മാറ്റിയതെന്ന് സൗമ്യ പറഞ്ഞു. ആദ്യം തന്നോട് വലിയ സ്‌നേഹം കാണിക്കുമായിരുന്നു. തനിക്ക് വീട്ടില്‍ വലിയ സ്വാതന്ത്ര്യമായിരുന്നു സംവിധായകനില്‍ നിന്നും ഭാര്യയില്‍ നിന്നും ലഭിച്ചതെന്നും അവര്‍ക്ക് താന്‍ മകളെപ്പോലെ തന്നെയായിരിക്കും എന്നാണ് കരുതിയതെന്നും സൗമ്യ പറഞ്ഞു. 

അവര്‍ക്ക് തന്റെ പ്രായത്തിലുള്ള മകളുണ്ടെന്നും ആ കുട്ടിയും സിനിമയിലുണ്ടെന്നും ആ പെണ്‍കുട്ടി അയാളുടെ സ്വന്തം മകളായിരുന്നില്ലെന്നും സൗമ്യ വിശദമാക്കുന്നു. ഭാര്യയുടെ ആദ്യവിവാഹത്തിലെ മകളായിരുന്ന പെണ്‍കുട്ടി ഇയാള്‍ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച് വീട് വിട്ടുപോയി. ഒരിക്കല്‍ ഭാര്യ ഇല്ലാതിരുന്ന സമയത്ത് അയാള്‍ തന്നെ ചുംബിച്ചുവെന്നും. അതിനെ കുറിച്ച് തനിക്ക് ആരോടും പറയാന്‍ സാധിക്കുമായിരുന്നില്ലെന്നും പറഞ്ഞ സൗമ്യ തന്റെ തെറ്റാണെന്ന് കരുതിയെങ്കിലും പിന്നീട് അയാള്‍ തന്നെ ബലാത്സംഗം ചെയ്തുവെന്നും മാനസികമായി തളര്‍ത്തിയെന്നും ആരോപിച്ചു.