കേരളത്തില്‍ മൂന്നുപേര്‍ക്ക് സൂര്യാതപമേറ്റു

കേരളത്തില്‍ മൂന്നുപേര്‍ക്ക് സൂര്യാതപമേറ്റു


പത്തനംതിട്ട: കേരളത്തില്‍ താപനില വര്‍ധിക്കുന്നതിനെ തുടര്‍ന്ന് മൂന്നു ജില്ലകളില്‍ മൂന്നു പേര്‍ക്ക് സൂര്യാതപമേറ്റു.

കോഴിക്കോട് ആനയാംകുന്നില്‍ സുരേഷ്, മലപ്പുറം തിരൂരങ്ങാടിയില്‍ ഹുസൈന്‍, പത്തനംതിട്ടയില്‍ കോന്നി പഞ്ചായത്ത് അംഗം കെ ജി ഉദയന്‍ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. 

വാഴത്തോട്ടത്തില്‍ പോയി മടങ്ങവെ കഴുത്തിനാണ് സുരേഷിന് പൊള്ളലേറ്റത്. ഹുസൈന് ഉച്ചയ്ക്ക് 12 മണിയോടെ വീടിന്റെ ടെറസില്‍ വലതു കയ്യിലും കഴുത്തിലുമാണ് പൊള്ളലേറ്റത്. 

ചൂടുകൂടി വരുന്ന സാഹചര്യത്തില്‍ ദുരന്ത നിവാരണ അതോറിറ്റി ജനങ്ങള്‍ക്കായി ജാഗ്രതാ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. അതിനാല്‍ പകല്‍ 10 മണിമുതല്‍ 3 മണി വരെ നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കേണ്ടതാണ്.

സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കാര്യത്തില്‍ അധ്യാപകരും മാതാപിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്ലാസ്മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാഹാളുകളില്‍ കുടിവെള്ളം ഉറപ്പാക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കുന്നു.

പരമാവധി ശുദ്ധജലം കുടിക്കുക, നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക, അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക,  പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക, കുടയോ തൊപ്പിയോ ഉപയോഗിക്കുക, പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ അധികൃതര്‍ നല്‍കുന്നു.