ആരാധകത്തിരക്കില്‍ കോപ്പ അമേരിക്ക ഫൈനല്‍ ആരംഭിക്കാന്‍ വൈകി

ആരാധകത്തിരക്കില്‍ കോപ്പ അമേരിക്ക ഫൈനല്‍ ആരംഭിക്കാന്‍ വൈകി


മിയാമി ഗാര്‍ഡന്‍സ്: പ്രധാന പ്രവേശന കവാടങ്ങളിലൊന്ന് ആരാധകത്തിരക്കില്‍ തകര്‍ന്നതോടെ സുരക്ഷാ ലംഘനം സംഭവിച്ച് അര്‍ജന്റീന- കൊളംബിയ കോപ്പ അമേരിക്ക ഫൈനല്‍ തുടങ്ങാന്‍ ഒന്നര മണിക്കൂറോളം വൈകി. പ്രാദേശിക സമയം രാത്രി എട്ട് മണിക്ക് ആരംഭിക്കേണ്ടിയിരുന്ന കളി 9.22നാണ് കിക്കോഫ് ചെയ്തത്. 

ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തിലെ തെക്കുപടിഞ്ഞാറന്‍ ഗേറ്റ് തകര്‍ത്താണ് ആരാധകര്‍ കടന്നുകയറിയത്. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ കടന്നു കയറുന്ന ആരാധകരില്‍ ചിലരെ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും കൈകാര്യം ചെയ്യുകയോ മറ്റെന്തെങ്കിലും വിധത്തില്‍ പിടികൂടുകയോ ചെയ്യുന്നതായി കാണുന്നുണ്ട്. സ്റ്റേഡിയത്തിന്റെ ഇന്റീരിയര്‍ കവാടം കൈകാര്യം ചെയ്യുന്ന ഒരു സെക്യൂരിറ്റി ഗാര്‍ഡ് വേദിയിലെ തെക്കുപടിഞ്ഞാറന്‍ ഗേറ്റ് ലംഘനത്തെത്തുടര്‍ന്ന് പൂട്ടിയതായി ഇഎസ്പിഎന്‍ സ്ഥിരീകരിച്ചു. 

പുറത്ത് അരാജകത്വം ഉടലെടുത്തതിനാല്‍ ഇരു ടീമുകളെയും അവരുടെ സന്നാഹത്തിനിടെ സുരക്ഷിതമാക്കുകയായിരുന്നു. 

കോപ്പ അമേരിക്ക ഫൈനല്‍ പ്രതീക്ഷിച്ച് ടിക്കറ്റില്ലാതെ ആയിരക്കണക്കിന് ആരാധകര്‍ സ്റ്റേഡിയത്തിലേക്ക് നിര്‍ബന്ധിതമായി പ്രവേശിക്കാന്‍ ശ്രമിച്ചതായും അത്തരം നീക്കം മറ്റ് ആരാധകരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും നിയമപാലകരെയും അപകടത്തിലാക്കിയതായും പ്രവേശന പ്രക്രിയ നിയന്ത്രിക്കുന്നതിനും എല്ലാവരേയും സുരക്ഷിതരാണെന്ന് ഉറപ്പാക്കുന്നതിനും സുരക്ഷ ഗേറ്റുകള്‍ അടച്ചുവെന്നും ഹാര്‍ഡ് റോക്ക് സ്റ്റേഡിയം പ്രസ്താവന പുറത്തിറക്കി. ടിക്കറ്റ് എടുത്ത ആരാധകര്‍ക്ക് സുരക്ഷിതമായി സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാന്‍ കഴിയുന്ന തരത്തില്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സരം ആരംഭിക്കുന്ന സമയം വൈകുമെന്നും അറിയിപ്പില്‍ പറഞ്ഞു. 

ടിക്കറ്റില്ലാതെ ഏകദേശം ഏഴായിരം പേരാണ് സ്റ്റേഡിയത്തിലേക്ക് പ്രവേശനം നേടിയതെന്നും കിക്കോഫിന് മുമ്പ് ആരാധകര്‍ ഇടനാഴികളിലും നടപ്പാതകളിലും തിങ്ങിനിറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ സീറ്റില്ലാതെ കാണാന്‍ നിന്നവര്‍ക്ക് ടിക്കറ്റോണ്ടോ എന്ന കര്‍ശന പരിശോധന നടത്തി. 

സൗത്ത് ഫ്ളോറിഡയിലെ കൊടും ചൂടില്‍ ചിലര്‍ക്ക് വൈദ്യചികിത്സ ആവശ്യമായി വന്നു. പലരും വെള്ളം ആവശ്യപ്പെടുകയും ചെയ്തു. 

സൗത്ത് അമേരിക്കന്‍ ടൂര്‍ണമെന്റിന്റെ ചാമ്പ്യന്‍ഷിപ്പ് മത്സരത്തിന് 65,000-ത്തിലധികം കാണികളെയാണ് പ്രതീക്ഷിച്ചിരുന്നത്. 

ഫീല്‍ഡ് സാഹചര്യങ്ങള്‍, ഫീല്‍ഡ് വലുപ്പങ്ങള്‍, പരിശീലന ഫീല്‍ഡുകളുടെ അവസ്ഥ, ജനക്കൂട്ടത്തെ നിയന്ത്രിക്കുന്ന പ്രശ്നങ്ങള്‍ എന്നിവയെക്കുറിച്ച് കോപ്പ അമേരിക്ക മത്സരത്തിന്റെ തുടക്കം മുതല്‍ ടീമുകള്‍ പരാതിപ്പെടുന്നുണ്ടായിരുന്നു. ടൂര്‍ണമെന്റ് ആരംഭിച്ച നിമിഷം മുതല്‍ സംഘാടനപരവും ആസൂത്രണപരവുമായ പ്രശ്നങ്ങള്‍ കോപ്പ അമേരിക്കയെ ബാധിച്ചിരുന്നു.