മലയാളിയായ ഖ്യാതി കോമളന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് 2026ലെ എ ഡബ്ല്യു എം ഷാഫര്‍ പ്രൈസ് പുരസ്‌കാരം

മലയാളിയായ ഖ്യാതി കോമളന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് 2026ലെ എ ഡബ്ല്യു എം ഷാഫര്‍ പ്രൈസ് പുരസ്‌കാരം


അണ്ടര്‍ഗ്രാജുവേറ്റ് തലത്തില്‍ ഗണിതശാസ്ത്രത്തിലെ മികവ് തെളിയിച്ച വനിതകള്‍ക്ക് വര്‍ഷം തോറും നല്‍കുന്ന  ആലീസ് ടി. ഷാഫര്‍ പ്രൈസ് 2026ല്‍ മലയാളിയായ ഖ്യാതി കോമളന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ലഭിച്ചു. 
ഗണിതശാസ്ത്രത്തിലെ ഏറ്റവും ഉന്നത അവാര്‍ഡുകളില്‍ ഒന്നാണിത്. കാള്‍ടെക് എന്ന സര്‍വകലാശാലയില്‍കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ പ്രവേശനം നേടിയ ഏക ഇന്ത്യക്കാരിയുമാണ് ഖ്യാതി.
ക്ലോയി മാര്‍പിള്‍, സാസ്‌കിയ സോളോട്ട്‌കോ എന്നിവരാണ് പുരസ്‌കാരം നേടിയ മറ്റു രണ്ടുപേര്‍. എഡബ്ല്യുഎം (Association for Women in Mathematics) സ്ഥാപകാംഗവും രണ്ടാമത്തെ പ്രസിഡന്റുമായ ആലീസ് ടി. ഷാഫര്‍ (1915-2009)ന്റെ സംഭാവനകളെ അനുസ്മരിച്ചാണ് പുരസ്‌കാരം നല്‍കുന്നത്.

ക്യാല്‍ടെക്കിലെ ഗണിതശാസ്ത്ര രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ ഖ്യാതി കോമളന്‍, അതുല്യമായ ഗണിത പ്രതിഭയും അസാധാരണ പഠനശേഷിയും തെളിയിച്ചിട്ടുണ്ട്. ഹൈസ്‌കൂള്‍ കാലം മുതല്‍ തന്നെ ബിരുദ-ബിരുദാനന്തര പഠന നിലവാരത്തിലുള്ള ഗണിതശാസ്ത്ര വിഷയങ്ങള്‍ അവര്‍ സ്വയമായി പഠിച്ച് പ്രാവീണ്യം നേടിയിട്ടുണ്ട്.
കാറ്റഗറി തിയറി, ആല്‍ജിബ്രെയിക് ക്വാണ്ടം ഫീല്‍ഡ് തിയറി, ടോപ്പോളജിക്കല്‍ ഡേറ്റ അനാലിസിസ് തുടങ്ങി വിവിധ മേഖലകളില്‍ താല്‍പര്യം പുലര്‍ത്തുന്ന ഖ്യാതിയ്ക്ക് മൂന്ന് സിംഗിള്‍-ഓതര്‍ പ്രി പ്രിന്റുകള്‍ ആര്‍ക്കൈവില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്; രണ്ടെണ്ണം കൂടി തയ്യാറാകുന്ന ഘട്ടത്തിലാണ്.

ഫ്രഷ്മാന്‍ വര്‍ഷത്തില്‍, നാണ്‍-ഹെര്‍മിഷ്യന്‍ റിബണ്‍ ഫ്യൂഷന്‍ കാറ്റഗറികളില്‍ നടത്തിയ സ്വതന്ത്ര ഗവേഷണത്തിന് ഖ്യാതി ക്യാല്‍ടെക്കിന്റെ മോര്‍ഗന്‍ വാര്‍ഡ് പ്രൈസ് നേടിയിട്ടുണ്ട്. 2025ലെ വേനല്‍ക്കാലത്ത് ഓക്‌സ്‌ഫോര്‍ഡ് ടോപോസ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ വിസിറ്റിംഗ് സ്‌കോളറായി പ്രവര്‍ത്തിച്ചു.

ഖ്യാതി മികവുറ്റ ഗവേഷകയെന്നതിലുപരി മികച്ച അവതാരകയും അധ്യാപികയുമായാണ് വിലയിരുത്തപ്പെടുന്നത്. അവരുടെ സെമിനാര്‍ പ്രസംഗങ്ങള്‍ വ്യക്തത, സൃഷ്ടിപരത, പുതുമ എന്നിവയുടെ പേരില്‍ പ്രത്യേക പ്രശംസയര്‍ഹിക്കുന്നു.
ഷാഫര്‍ പ്രൈസ് ലഭിച്ചതില്‍ അതിയായ ബഹുമാനവും നന്ദിയും തനിക്കുണ്ടെന്ന് ഖ്യാതി പറഞ്ഞു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ വെല്ലുവിളികളും വളര്‍ച്ചയും നിറഞ്ഞതായിരുന്നുവെന്ന് അവര്‍ ഓര്‍മ്മപ്പെടുത്തി. ഈ യാത്ര തനിക്കു നല്‍കിയ പഠനങ്ങളും ആത്മവിശ്വാസവും പ്രത്യേകിച്ച് ചൂണ്ടിക്കാണിക്കുകയും ചെയ്തു.

ക്യാല്‍ടെക്കിലെ തന്റെ ഗുരുവായ പ്രൊഫ. മാത്യൂ ഗെര്‍മന്റെ പിന്തുണയും മാര്‍ഗ്ഗനിര്‍ദ്ദേശവും ജീവിതത്തിലെ സ്ഥിരതയായിരുന്നുവെന്ന് ഖ്യാതി നന്ദിയോടെ പറഞ്ഞു. റോസ് മാതമാറ്റിക്‌സ് പ്രോഗ്രാം മുഖാന്തിരം ഗണിതശാസ്ത്രത്തിലേക്കുള്ള തന്റെ യാത്ര ആരംഭിച്ചതായും പ്രൊഫ. ജിം ഫൗളറിന്റെയും കൗണ്‍സിലര്‍ ബ്രാന്റ്റ്‌ലി വോസ്‌യുടെയും ആത്മവിശ്വാസമേറിയ പിന്തുണ ജീവിതം മാറ്റിമറിച്ചതായും കൂട്ടിച്ചേര്‍ത്തു.

ഒരു ഘട്ടത്തില്‍ ഗണിതശാസ്ത്രത്തില്‍ തുടരണമോ എന്ന ആശയക്കുഴപ്പത്തിലായിരുന്ന സമയത്ത് ടോപോസ് ഇന്‍സ്റ്റിറ്റിയൂട്ട് നല്‍കിയ അവസരങ്ങള്‍ തന്നെ വഴിമാറാതിരിക്കാന്‍ സഹായിച്ചതായി ഖ്യാതി വ്യക്തമാക്കി.  ബ്രാന്‍ഡന്‍ ഷാപിറോ, ബ്രന്‍ഡന്‍ ഫോങ്, ടിം ഹോസ്ഗുഡ് എന്നിവര്‍ നല്‍കിയ പ്രോത്സാഹനം പ്രത്യേകിച്ച് അനുസ്മരിച്ചു.

തന്റെ പഠനം തുടരാന്‍ സഹായകമായ ധനസഹായം ലഭ്യമാക്കിയ എമര്‍ജന്റ് വെഞ്ചേഴ്‌സിനും ഡോ. ശ്രുതി രാജഗോപാലനുമുള്ള കടപ്പാടും ഖ്യാതി പ്രകടിപ്പിച്ചു.

ഷാഫര്‍ പുരസ്‌കാര ജേതാക്കളില്‍ ഖ്യാതി കോമളന്റെ നേട്ടങ്ങള്‍ വനിതകള്‍ ഗണിതശാസ്ത്രരംഗത്ത് കൈവരിച്ചുകൊണ്ടിരിക്കുന്ന ഉയര്‍ച്ചയുടെ തെളിവായാണ് വിലയിരുത്തപ്പെടുന്നത്.