റെഡ് ഫോര്‍ട്ട് സ്‌ഫോടന കേസ് പ്രതിയായ ഉമര്‍ നബി വിദ്യാര്‍ത്ഥികളെ തീവ്രവാദത്തിലേക്ക് നയിച്ചു; കുടുംബത്തില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങളുടെ ചരിത്രവും

റെഡ് ഫോര്‍ട്ട് സ്‌ഫോടന കേസ് പ്രതിയായ ഉമര്‍ നബി വിദ്യാര്‍ത്ഥികളെ തീവ്രവാദത്തിലേക്ക് നയിച്ചു; കുടുംബത്തില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങളുടെ ചരിത്രവും


ഡല്‍ഹി: റെഡ് ഫോര്‍ട്ട് സ്‌ഫോടനകേസിലെ പ്രധാന പ്രതിയായ ഡോ. ഉമര്‍ നബി അല്‍ ഫലാഹ് സര്‍വകലാശാലയില്‍ അധ്യാപകനായിരിക്കുമ്പോള്‍ വിദ്യാര്‍ത്ഥികളെ തീവ്രവാദ ചിന്തകളിലേക്ക് വഴിതെറ്റിച്ചതായി ജമ്മു-കശ്മീര്‍ പൊലീസ് ഉറവിടങ്ങളെ ഉദ്ധരിച്ച് CNN-News18 റിപ്പോര്‍ട്ട് ചെയ്യുന്നു. അക്കാദമിക് മികവിനാല്‍ പ്രശസ്തനായിരുന്ന ഉമര്‍, ക്യാമ്പസിലെ തന്റെ സ്വാധീനം ഉപയോഗിച്ച് വിദ്യാര്‍ത്ഥികളെ കര്‍ശന മതചിന്തകളിലേക്ക് നയിച്ചുവെന്നാണ് പൊലീസ് വിലയിരുത്തല്‍.

സംസ്ഥാനങ്ങള്‍ക്ക് പുറത്തുനിന്നും വന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പലര്‍ക്കും അദ്ദേഹം മാതൃകയായിരുന്നുവെന്നും, പ്രത്യേകിച്ച് മുസ്ലിം വിദ്യാര്‍ത്ഥികളെ ദിവസത്തില്‍ അഞ്ച് നേരം നമസ്‌കാരത്തില്‍ നിര്‍ബന്ധിതരാക്കുകയും മതത്തിന്റെ കടുത്ത വ്യാഖ്യാനങ്ങള്‍ പിന്തുടരാന്‍ പ്രേരിപ്പിക്കുകയുമായിരുന്നു. അദ്ധ്യാപനത്തില്‍ ഉമര്‍ മികവ് പുലര്‍ത്തിയിരുന്നെങ്കിലും സ്വഭാവപരമായി അന്തര്‍മുഖനും കൗതുകകരമായ മൂഡ് മാറ്റങ്ങളും കാണിച്ചിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. ജൂനിയര്‍മാരെ ഭീഷണിപ്പെടുത്തിയും മുതിര്‍ന്ന അധ്യാപകരുമായി ഏറ്റുമുട്ടലുകള്‍ ഉണ്ടാകുകയും ചെയ്തതുമായി ബന്ധപ്പെട്ട് നിരവധി പരാതികളും ഉയര്‍ന്നിരുന്നു.

ഉമറിന്റെ അനിയന്ത്രിത പെരുമാറ്റത്തിന് പിന്നില്‍ തീവ്രവാദ സ്വാധീനം മാത്രമല്ല, കുടുംബത്തിലെ ഗുരുതര മാനസികാരോഗ്യ പ്രശ്‌നങ്ങളും കാരണമായിരിക്കാമെന്നു സുരക്ഷാ ഏജന്‍സികള്‍ വിലയിരുത്തുന്നു. കുടുംബത്തില്‍ സ്‌കിസോഫ്രീനിയയുമായി ബന്ധപ്പെട്ട ചരിത്രമുണ്ടായിരുന്നു. ഈ പശ്ചാത്തലം തന്നെയാണ് അദ്ദേഹത്തിന്റെ ഏകാന്തതയും പെരുമാറ്റ വ്യത്യാസങ്ങളും വഷളാക്കിയത് എന്ന് അന്വേഷണകര്‍ പറയുന്നു.

തീവ്രവാദ ചിന്തകള്‍ ശക്തിപ്രാപിച്ചതോടെ, ഉമറിന്റെ സ്വാധീനം ഉത്തര്‍പ്രദേശ്, കശ്മീര്‍, മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികളിലേക്കും വ്യാപിച്ചു. ഇംഫാല്‍ സ്വദേശിനിയായ ഒരു വിദ്യാര്‍ത്ഥിനിയെ വരെ അദ്ദേഹം തീവ്രവാദത്തിലേക്ക് നയിച്ചുവെന്ന അഭ്യൂഹങ്ങളെക്കുറിച്ചും അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്.

ഒക്ടോബര്‍ 30ന് കൂട്ടുപ്രതി ഡോ. മുജമ്മില്‍ അറസ്റ്റിലായതിന് പിന്നാലെ ഉമര്‍ ഒളിവില്‍ പോയിരുന്നു. നവംബര്‍ 10ന് 13 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത റെഡ് ഫോര്‍ട്ട് സ്‌ഫോടന ദിവസം അസഫ് അലി റോഡിന് സമീപം ഉമറിനോട് സാമ്യമുള്ള ഒരാളുടെ ദൃശ്യങ്ങള്‍ CCTVയില്‍ പതിഞ്ഞിരുന്നു. അതേ ദിവസം കോണ്‍ണോട്ട് പ്ലേസില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച നിലയില്‍ കണ്ടെത്തിയ വാഹനവും ഉമറുമായി ബന്ധപ്പെടുത്തപ്പെടുന്നു.

സ്‌ഫോടനസ്ഥലത്ത് നിന്ന് ശേഖരിച്ച ശരീര-രക്ത സാമ്പിളുകളില്‍ നടത്തിയ ഫോറന്‍സിക് പരിശോധനയിലാണ് ഉമറിന്റെ DNAയുമായുള്ള പൊരുത്തം കണ്ടെത്തിയത്. ഇതോടെ കേസില്‍ അദ്ദേഹത്തിന്റെ പങ്ക് സ്ഥിരീകരിക്കപ്പെട്ടു.

ഉമറിന്റെ പ്രവര്‍ത്തന ശൃംഖലയും, വിദ്യാര്‍ത്ഥികളില്‍ ഉണ്ടായ സ്വാധീനവും, സ്‌ഫോടനത്തിലേക്കെത്തിച്ച സംഭവപരമ്പരയുമെല്ലാം അന്വേഷണ സംഘം കൂടുതല്‍ വിശദമായി പരിശോധിച്ചുവരികയാണ്.