വാഷിങ്ടണ്‍: ബ്രിട്ടീഷ് രാജഭരണത്തില്‍ നിന്ന് അമേരിക്ക സ്വാതന്ത്ര്യം നേടിയതിന്റെ 250-ാം വാര്‍ഷികാഘോഷങ്ങള്‍ ആരംഭിക്കുമ്പോള്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഭരണശൈലി രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളെക്കുറിച്ചുള്ള പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നു. അമേരിക്ക രാജഭരണത്തെ തള്ളിക്കളഞ്ഞ് രൂപംകൊണ്ട രാജ്യമായിരുന്നെങ്കിലും ട്രംപിന്റെ ഭരണരീതി ജനാധിപത്യ നേതാവിനേക്കാള്‍ രാജാവിന്റെ അധികാരശൈലിയെ അനുസ്മരിപ്പിക്കുന്നുവെന്നാണ് വിമര്‍ശകര്‍ പറയുന്നത്.
വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമിട്ടത് വാഷിങ്ടണിലെ നാഷണല്‍ മാളില്‍ ട്രംപ് നടത്തിയ വന്‍ പൊതുപരിപാടിയിലൂടെയായിരുന്നു. ഇതിനൊപ്പം രാജ്യതലസ്ഥാനത്തെ നിരവധി ഫെഡറല്‍ കെട്ടിടങ്ങളില്‍ ട്രംപിന്റെ ചിത്രങ്ങളടങ്ങിയ ബാനറുകള്‍ പ്രദര്‍ശിപ്പിച്ചതും ശ്രദ്ധേയമായി.
2025 ജനുവരിയില്‍ വീണ്ടും അധികാരത്തിലെത്തിയ ശേഷം ട്രംപ് സ്വീകരിച്ച നിരവധി തീരുമാനങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. തന്റെ സ്വകാര്യ അഭിഭാഷകരിലൊരാളെ അറ്റോര്‍ണി ജനറലായി നാമനിര്‍ദേശം ചെയ്യുക, രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ നീതിന്യായ വകുപ്പിനെ ഉപയോഗിക്കുന്നുവെന്ന ആരോപണം ഉയരുക, ആഭ്യന്തര പ്രതിഷേധങ്ങള്‍ നേരിടാന്‍ യു എസ് മറൈന്‍സിനെ വിന്യസിക്കുക, പ്രസിഡന്റ് പദവി വ്യക്തിപരവും കുടുംബപരവുമായ സാമ്പത്തിക നേട്ടങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന വിമര്‍ശനം ഉയരുക തുടങ്ങിയ നടപടികളാണ് പ്രധാനമായും ചൂണ്ടിക്കാണിക്കപ്പെടുന്നത്.
തന്നെ പരിഹസിച്ച ഹാസ്യതാരങ്ങളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടതും വാഷിങ്ടണിലെ പ്രശസ്തമായ കെന്നഡി സെന്ററിന് സ്വന്തം പേര് നല്‍കാനുള്ള നീക്കവും തിരഞ്ഞെടുപ്പ് സംവിധാനത്തില്‍ കൂടുതല്‍ നിയന്ത്രണം നേടാനുള്ള ശ്രമങ്ങളും വിമര്‍ശനാത്മക വാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ കേസുകള്‍ ഫയല്‍ ചെയ്തതുമെല്ലാം ട്രംപിനെതിരെ ഉയരുന്ന ആരോപണങ്ങളെ ശക്തിപ്പെടുത്തി.
അമേരിക്കയുടെ സ്ഥാപക വാര്‍ഷികാഘോഷങ്ങള്‍ ഏകോപിപ്പിക്കാന്‍ കോണ്‍ഗ്രസ് രൂപീകരിച്ച ഇരുകക്ഷി കമ്മിഷനെ മറികടന്ന് ട്രംപ് സ്വന്തം നേതൃത്വത്തില്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കാനാണ് ശ്രമിക്കുന്നത്. ജൂലൈ നാലിന് വീണ്ടും നാഷണല്‍ മാളില്‍ 'ട്രംപ് റാലി' സംഘടിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.
'ഞാന്‍ രാജാവല്ല' എന്ന് ട്രംപ്
അമേരിക്കന്‍ സ്വാതന്ത്ര്യസമരത്തിന് കാരണമായ ബ്രിട്ടീഷ് രാജാവായ ജോര്‍ജ് മൂന്നാമനുമായി ട്രംപിനെ താരതമ്യം ചെയ്യുന്ന വിമര്‍ശനങ്ങള്‍ ശക്തമാണ്. എന്നാല്‍ ഈ താരതമ്യം ട്രംപ് തള്ളിക്കളയുന്നു.
'ഞാന്‍ രാജാവല്ല. രാജാവായിരുന്നെങ്കില്‍ നിങ്ങളോട് സംസാരിക്കേണ്ടി വരുമായിരുന്നില്ല,' എന്ന് ഈ വര്‍ഷം ആദ്യം നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പ്രതികരിച്ചു.
ചരിത്രകാരന്മാര്‍ പറയുന്നത്
പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ ചരിത്രകാരനായ ജൂലിയന്‍ സെലിസറുടെ അഭിപ്രായത്തില്‍, മുന്‍ പ്രസിഡന്റുമാര്‍ക്കെതിരെയും 'രാജഭരണം' എന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ടെങ്കിലും ട്രംപിന്റെ കാര്യത്തില്‍ അത് കൂടുതല്‍ പ്രസക്തമാണ്.
'പ്രസിഡന്റ് പദവിയെ അദ്ദേഹം എങ്ങനെ കാണുന്നു എന്നതാണ് പ്രധാന വിഷയം. അമിതമായ കേന്ദ്രീകൃത അധികാരത്തെക്കുറിച്ചുള്ള ഭയമാണ് അമേരിക്കന്‍ ഭരണഘടനയുടെ അടിസ്ഥാന ആശയങ്ങളിലൊന്ന്. ആ ആശങ്കകളാണ് വീണ്ടും ഉയര്‍ന്നുവരുന്നത്,' സെലിസര്‍ അഭിപ്രായപ്പെട്ടു.
ബ്രിട്ടീഷ് രാജാവായ ചാള്‍സ് മൂന്നാമന്‍ ട്രംപിനെ സന്ദര്‍ശിച്ചപ്പോള്‍ വൈറ്റ് ഹൗസിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ ഇരുവരുടെയും ചിത്രം 'രണ്ട് രാജാക്കന്മാര്‍' എന്ന അടിക്കുറിപ്പോടെ പങ്കുവെച്ചതും വിവാദമായി. ന്യൂയോര്‍ക്ക് നഗരത്തിലെ ഗതാഗത പദ്ധതിയൊന്ന് അവസാനിപ്പിച്ച ശേഷം ട്രംപ് 'ലോങ് ലീവ് ദ കിങ്' എന്ന സന്ദേശവും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു.
ഇതിന് മറുപടിയായാണ് ട്രംപിന്റെ രണ്ടാം ഭരണകാലത്തിനെതിരായ പ്രതിഷേധ പ്രസ്ഥാനങ്ങള്‍ 'നോ കിങ്‌സ്' എന്ന മുദ്രാവാക്യം സ്വീകരിച്ചത്.
പരമോന്നത കോടതിയുടെ പിന്തുണ
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള കോണ്‍ഗ്രസ് ട്രംപിന് അനുകൂലമാണെങ്കിലും കോടതികളാണ് പ്രധാന നിയന്ത്രണ സംവിധാനമായി തുടരുന്നത്. എന്നാല്‍ യു എസ് സുപ്രിം കോടതിയിലെ യാഥാസ്ഥിതിക ഭൂരിപക്ഷം പല സുപ്രധാന കേസുകളിലും ട്രംപിന് അനുകൂലമായ നിലപാട് സ്വീകരിച്ചതും അദ്ദേഹത്തിന്റെ അധികാരവ്യാപനത്തിന് സഹായകമായതായി വിലയിരുത്തപ്പെടുന്നു.
2024-ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രസിഡന്റിന് വ്യാപകമായ നിയമപരിരക്ഷ നല്‍കുന്ന സുപ്രിം കോടതി വിധി ട്രംപിനെതിരായ നിരവധി അന്വേഷണങ്ങളെ ബാധിച്ചിരുന്നു.
അതേസമയം, പ്രസിഡന്റിന്റെ അധികാരത്തിന് പരിധിയുണ്ടെന്നും ചില കേസുകളില്‍ സുപ്രിം കോടതി തന്നെ ട്രംപിന്റെ നിലപാടുകള്‍ തള്ളിയിട്ടുണ്ടെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
സ്വകാര്യ സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടോ?
ലോകത്തിലെ ഏറ്റവും സമ്പന്നരായ പ്രസിഡന്റുമാരില്‍ ഒരാളായ ട്രംപ് രണ്ടാം ഭരണകാലത്ത് ക്രിപ്‌റ്റോകറന്‍സി സംരംഭങ്ങള്‍ ഉള്‍പ്പെടെ വിവിധ ബിസിനസ് പദ്ധതികളിലൂടെ വന്‍ സാമ്പത്തിക നേട്ടം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. വിദേശ നിക്ഷേപങ്ങളും പുതിയ ഡിജിറ്റല്‍ ടോക്കണ്‍ പദ്ധതികളും ഇതിന്റെ ഭാഗമാണെന്നാണ് വിലയിരുത്തല്‍.
ട്രംപിന്റെ ഭരണകാലത്ത് സര്‍ക്കാര്‍ സംവിധാനങ്ങളും വ്യക്തിപരമായ സാമ്പത്തിക താത്പര്യങ്ങളും തമ്മിലുള്ള അതിരുകള്‍ മങ്ങിപ്പോയെന്നാണ് വിമര്‍ശകര്‍ ആരോപിക്കുന്നത്.
രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ സര്‍ക്കാര്‍ സംവിധാനങ്ങള്‍?
ട്രംപിന്റെ നിര്‍ദേശപ്രകാരം നീതിന്യായ വകുപ്പ് രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ നടപടിയെടുക്കുകയാണെന്ന ആരോപണവും ശക്തമാണ്. എഫ് ബി ഐ മുന്‍ ഡയറക്ടര്‍ ജെയിംസ് കോമി, ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ ലെറ്റീഷ്യ ജെയിംസ് എന്നിവര്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും പിന്നീട് അവയില്‍ ചിലത് കോടതി തള്ളിയിരുന്നു.
ഈ മാസം വൈറ്റ് ഹൗസ് പരിസരത്ത് ട്രംപ് സംഘടിപ്പിച്ച യു എഫ് സി പോരാട്ടമത്സരവും വിവാദങ്ങള്‍ക്ക് ഇടയാക്കി. പരിപാടി പ്രസിഡന്റിന്റെ സാമ്പത്തിക താത്പര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായിരുന്നുവെന്ന് ആരോപിച്ച് കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.
അമേരിക്കന്‍ ജനങ്ങളെ സേവിക്കാനാണ് വൈറ്റ് ഹൗസ് നിര്‍മ്മിക്കപ്പെട്ടതെന്നും എന്നാല്‍ ഇന്ന് അത് പ്രസിഡന്റിന്റെയും കുടുംബത്തിന്റെയും സാമ്പത്തിക നേട്ടത്തിനായി ഉപയോഗിക്കപ്പെട്ടുവെന്നും പൊതുപദവി ഉപയോഗിച്ച് രാജാക്കന്മാര്‍ സ്വയം സമ്പന്നരാകുമെന്ന മുന്നറിയിപ്പ് അമേരിക്കയുടെ സ്ഥാപകര്‍ നല്‍കിയിരുന്നുവെന്നും ന്യൂസം എക്‌സില്‍ കുറിച്ചു.
ഇതിന് പിന്നാലെ ട്രംപിന്റെ നീതിന്യായ വകുപ്പ് തനിക്കും ഭാര്യക്കുമെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ന്യൂസം വെളിപ്പെടുത്തി.
അമേരിക്കയുടെ 250-ാം വാര്‍ഷികാഘോഷങ്ങള്‍ നടക്കുന്നതിനിടെ, പ്രസിഡന്റ് പദവിയുടെ അധികാരപരിധി, ജനാധിപത്യത്തിന്റെ ശക്തി, ഭരണഘടനാ മൂല്യങ്ങളുടെ സംരക്ഷണം എന്നിവയെക്കുറിച്ചുള്ള ദേശീയതലത്തിലുള്ള ചര്‍ച്ചകള്‍ക്ക് ട്രംപിന്റെ ഭരണശൈലി വീണ്ടും ഇന്ധനമാകുകയാണ്.
