ബോര്‍ഡ് ഓഫ് പീസിന്റെ ആദ്യ യോഗം 19ന്

ബോര്‍ഡ് ഓഫ് പീസിന്റെ ആദ്യ യോഗം 19ന്


വാഷിംഗ്ടണ്‍: യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ബോര്‍ഡ് ഓഫ് പീസ് ആദ്യ യോഗം ഫെബ്രുവരി 19ന് നടക്കും. ഗാസയിലെ വെടിനിര്‍ത്തല്‍ കരാറിന്റെ അടുത്ത ഘട്ടവും തകര്‍ന്ന പ്രദേശത്തിന്റെ പുനര്‍നിര്‍മാണത്തിനുള്ള ഫണ്ട് ശേഖരണവും യോഗത്തിലെ പ്രധാന അജണ്ടകളായിരിക്കും.

കഴിഞ്ഞ മാസം ഡാവോസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തിലാണ് ട്രംപ് ഈ ബോര്‍ഡിന്റെ പദ്ധതി പ്രഖ്യാപിച്ചത്. യു എ ഇ, സൗദി അറേബ്യ, ഈജിപ്ത്, ഖത്തര്‍, ബഹ്‌റൈന്‍, പാകിസ്ഥാന്‍, തുര്‍ക്കി, ഹംഗറി, മൊറോക്കോ, കോസോവോ, അല്‍ബേനിയ, ബള്‍ഗേറിയ, അര്‍ജന്റീന, പരാഗ്വേ, കസാഖിസ്ഥാന്‍, മംഗോളിയ, ഉസ്ബെക്കിസ്ഥാന്‍, ഇന്‍ഡോനേഷ്യ, വിയറ്റ്‌നാം എന്നിവയാണ് ബോര്‍ഡിലെ ആദ്യ അംഗങ്ങള്‍.

അമേരിക്കയുമായി അടുത്ത നിരവധി രാജ്യങ്ങള്‍ ബോര്‍ഡില്‍ ചേരുന്നതില്‍ നിന്ന് പിന്മാറിയിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ അധികാരം ദുര്‍ബലപ്പെടുത്തുമെന്ന ആശങ്കയും ആദ്യ വര്‍ഷത്തിനുള്ളില്‍ ഒരു ബില്യണ്‍ ഡോളര്‍ പണം സംഭാവന ചെയ്യുന്ന രാജ്യങ്ങള്‍ക്ക് സ്ഥിരാംഗത്വം നല്‍കുമെന്ന റിപ്പോര്‍ട്ടുകളുമാണ് ഇതിന് കാരണമായത്.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ബോര്‍ഡ് ഓഫ് പീസിന് ഒരു ബില്യണ്‍ ഡോളര്‍ സംഭാവന ചെയ്യാന്‍ തയ്യാറാണെന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ബൈഡന്‍ ഭരണകാലത്ത് യു എസില്‍ മരവിപ്പിച്ച റഷ്യന്‍ ആസ്തികള്‍ വിട്ടുനല്‍കണം എന്ന നിബന്ധനയും അദ്ദേഹം മുന്നോട്ടുവെച്ചിട്ടുണ്ട്.

ബോര്‍ഡ് ഓഫ് പീസിന്റെ അധ്യക്ഷന്‍ ഡൊണള്‍ഡ് ട്രംപ് തന്നെയായിരിക്കും. അദ്ദേഹത്തിന്റെ മരുമകന്‍ ജാരെഡ് കുഷ്നര്‍, വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ, ട്രംപിന്റെ മിഡില്‍ ഈസ്റ്റ് ദൂതനായ സ്റ്റീവ് വിറ്റ്‌കോഫ്, മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍, വേള്‍ഡ് ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റ് അജയ് ബംഗ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഗബ്രിയേല്‍, അമേരിക്കയിലെ ഏറ്റവും വലിയ സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങളിലൊന്നായ അപ്പോളോ ഗ്ലോബല്‍ മാനേജ്‌മെന്റിന്റെ സി ഇ ഒ മാര്‍ക്ക് റോവന്‍ എന്നിവരടങ്ങുന്നതാണ് എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗങ്ങള്‍.

ആക്സിയോസ് റിപ്പോര്‍ട്ട് പ്രകാരം ബോര്‍ഡിന്റെ ആദ്യ യോഗം ഗാസയുടെ പുനര്‍നിര്‍മാണത്തിനായുള്ള ഫണ്ട് ശേഖരണത്തിലായിരിക്കും കേന്ദ്രീകരിക്കുക.

ഗാസയിലെ വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കുന്നതിന് മേല്‍നോട്ടം വഹിക്കാനും ഭരണവും പുനര്‍നിര്‍മാണവും സംബന്ധിച്ച കാര്യങ്ങളില്‍ പ്രവര്‍ത്തിക്കാനും ഐക്യരാഷ്ട്ര സുരക്ഷാ കൗണ്‍സില്‍ ബോര്‍ഡിന് അനുമതി നല്‍കിയിട്ടുണ്ട്.

ഗാസയിലെ വെടിനിര്‍ത്തല്‍ കരാര്‍ അസ്ഥിരമായി തുടരുന്ന സാഹചര്യത്തിലാണ് ബോര്‍ഡ് യോഗം ചേരുന്നത്.

ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം, ട്രംപ് ഇടപെട്ടും തുര്‍ക്കി, ഖത്തര്‍, ഈജിപ്ത് എന്നിവര്‍ മധ്യസ്ഥത വഹിച്ചും 2025 ഒക്ടോബര്‍ 10ന് പ്രാബല്യത്തില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ മുതല്‍ ഇസ്രായേല്‍ ആക്രമണങ്ങളില്‍ 550ലധികം പാലസ്തീനികളാണ് കൊല്ലപ്പെട്ടത്.

ഹമാസ് ആയുധങ്ങള്‍ താഴെവെച്ച് കീഴടങ്ങിയതിന് ശേഷമേ ഗാസയില്‍ നിന്ന് സൈന്യം പൂര്‍ണമായും പിന്മാറുകയുള്ളുവെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്.

ബോര്‍ഡിന്റെ ആദ്യ യോഗത്തിന് ഒരു ദിവസം മുന്‍പ് ഫെബ്രുവരി 18ന് നെതന്യാഹു വൈറ്റ് ഹൗസില്‍ ട്രംപിനെ കാണുമെന്ന് ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ ആ കൂടിക്കാഴ്ചയില്‍ ഇറാനുമായി ബന്ധപ്പെട്ട വിഷയങ്ങളായിരിക്കും പ്രധാന ചര്‍ച്ചയെന്ന് അവര്‍ പറഞ്ഞു.

നെതന്യാഹു ബോര്‍ഡ് ഓഫ് പീസ് യോഗത്തില്‍ പങ്കെടുക്കുകയാണെങ്കില്‍ ഒക്ടോബര്‍ 7ലെ ആക്രമണങ്ങള്‍ക്കും ഗാസ യുദ്ധത്തിനുമുമ്പ് അറബ് നേതാക്കളെ കണ്ടതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ കൂടിക്കാഴ്ചയായിരിക്കും അത്.

ആദ്യ യോഗത്തില്‍ ആരെല്ലാം പങ്കെടുക്കുമെന്നത് വ്യക്തമല്ല. ഹംഗറിയിലെ സോംബത്തേലി നഗരത്തില്‍ നടന്ന ഒരു പ്രചാരണ പരിപാടിയില്‍ ഹംഗറി പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബാന്‍ താന്‍ പങ്കെടുക്കുമെന്ന് പറഞ്ഞിട്ടുണ്ട്. 

ഗ്രിന്‍ലാന്‍ഡ് പിടിച്ചെടുക്കുമെന്ന് മാസങ്ങളായി ട്രംപ് ഉയര്‍ത്തുന്ന ഭീഷണികള്‍ക്ക് ശേഷം യൂറോപ്യന്‍ സഖ്യങ്ങളുമായുള്ള യു എസ് പ്രസിഡന്റിന്റെ ബന്ധം ദുര്‍ബലമായിരിക്കുന്ന സമയത്താണ് ഇത് നടക്കുന്നതെങ്കിലും യൂറോപ്യന്‍ ഭൂഖണ്ഡത്തിലെ ട്രംപിന്റെ ഏറ്റവും അടുത്ത സഖ്യങ്ങളിലൊരാളാണ് ഓര്‍ബാന്‍.

14 വര്‍ഷമായി ഹംഗറിയുടെ നേതാവായ ഓര്‍ബാന്‍ കുടിയേറ്റത്തിനെതിരായ കടുത്ത നിലപാടുകളില്‍ ട്രംപുമായി യോജിക്കുന്ന ഭരണാധികാരിയാണ്.