രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയകേസില്‍ ട്രംപിന്റെ മുന്‍ ഉപദേഷാടാവായ ജോണ്‍ ബോള്‍ട്ടണെതിരെ കുറ്റം ചുമത്തി

രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയകേസില്‍ ട്രംപിന്റെ മുന്‍ ഉപദേഷാടാവായ ജോണ്‍ ബോള്‍ട്ടണെതിരെ കുറ്റം ചുമത്തി


വാഷിംഗ്ടണ്‍ : ദേശീയ സുരക്ഷാ വിദഗ്ദ്ധനും പ്രസിഡന്റ് ട്രംപിന്റെ മുന്‍ ഉപദേഷ്ടാവുമായിരുന്ന ജോണ്‍ ആര്‍. ബോള്‍ട്ടണിനെതിരെ രഹസ്യ വിവരങ്ങള്‍ തെറ്റായി കൈകാര്യം ചെയ്തതിന് വ്യാഴാഴ്ച മേരിലാന്‍ഡിലെ ഒരു ഫെഡറല്‍ ഗ്രാന്‍ഡ് ജൂറി കുറ്റം ചുമത്തി.

2018 ലും 2019 ലും ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന തന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള 'ഡയറി' കുറിപ്പുകള്‍ ബോള്‍ട്ടണ്‍ മെയിലുകളായി അയച്ചതായി 18 എണ്ണം ഉള്‍പ്പെടുന്ന കുറ്റപത്രം ആരോപിച്ചു. ആ കുറിപ്പുകളില്‍ പലതിലും 'ദേശീയ പ്രതിരോധ വിവരങ്ങള്‍' ഉള്‍പ്പെടുന്നതായും അതില്‍ അതീവ രഹസ്യമായി സൂക്ഷിക്കേണ്ട വിശദാംശങ്ങള്‍ ഉള്‍പ്പെടുന്നുവെന്നും കുറ്റപത്രം ആരോപിക്കുന്നു.

പ്രസിഡന്റ് ട്രംപും അദ്ദേഹത്തിന്റെ മുന്‍ സഹായിയും പ്രസിഡന്റിന്റെ ഒന്നാം ഊഴത്തിന്റെ അവസാനത്തോടെ തെറ്റിപ്പിരിഞ്ഞിരുന്നു. 'അദ്ദേഹം ഒരു മോശം ആളാണെന്നും അങ്ങനെയാണ് കാര്യങ്ങള്‍ പോകുന്നത് എന്നുമാണ് ബോള്‍ട്ടനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അന്ന് ട്രംപ് വൈറ്റ് ഹൗസില്‍ പറഞ്ഞത് ''

പ്രസിഡന്റിന്റെ ശത്രുക്കളായി കരുതപ്പെടുന്ന ഒരു കൂട്ടം ആളുകളില്‍ പെട്ടയാളാണ് ബോള്‍ട്ടണ്‍ എങ്കിലും, ബൈഡന്‍ ഭരണകൂടത്തിന്റെ കാലത്ത് അദ്ദേഹത്തിനെതിരായ ഫെഡറല്‍ അന്വേഷണം ശക്തി പ്രാപിച്ചിരുന്നു. അസ്വസ്ഥത ഉളവാക്കുന്ന തെളിവുകള്‍ എന്ന് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ വിശേഷിപ്പിച്ച കാര്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ശേഖരിക്കുകയും ചെയ്തിരുന്നു.

സമീപ ആഴ്ചകളില്‍, ട്രംപ് തന്റെ ദീര്‍ഘകാല ശത്രുക്കളായി കരുതുന്ന മുന്‍ എഫ്.ബി.ഐ ഡയറക്ടര്‍ ജെയിംസ് ബി. കോമി, ന്യൂയോര്‍ക്കിലെ അറ്റോര്‍ണി ജനറല്‍ ലെറ്റീഷ്യ ജെയിംസ് എന്നിവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുന്നതിനായി പ്രോസിക്യൂട്ടര്‍മാരെ നീക്കം ചെയ്യുകയോ മാറ്റി സ്ഥാപിക്കുകയോ ചെയ്തിട്ടുണ്ട്. എന്നാല്‍ ബോള്‍ട്ടണെതിരായ കുറ്റങ്ങള്‍ നീതിന്യായ വകുപ്പിലെ കരിയര്‍ പ്രോസിക്യൂട്ടര്‍മാര്‍ അന്വേഷിച്ച് കണ്ടെത്തുകയായിരുന്നു.

സുരക്ഷാ അനുമതികളില്ലാത്ത രണ്ട് തിരിച്ചറിയാത്ത ആളുകള്‍ക്ക് കുറിപ്പുകള്‍ അയയ്ക്കാന്‍ ബോള്‍ട്ടണ്‍ ചിലപ്പോള്‍ തന്റെ എഒഎല്‍ ഇമെയില്‍, ചിലസന്ദര്‍ഭങ്ങളില്‍ ഒരു ഇലക്ട്രോണിക് മെസേജിംഗ് ആപ്ലിക്കേഷന്‍ ഉപയോഗിച്ചതായി പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.

ആ ഇമെയിലുകള്‍ പിന്നീട് ഇറാന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട ഒരാള്‍ ഹാക്ക് ചെയ്തതായി കുറ്റപത്രത്തില്‍ പറയുന്നു.

'ബോള്‍ട്ടന്റെ ഒരു പ്രതിനിധി 2021 ജൂലൈയിലോ അതിനടുത്ത ദിവസങ്ങളിലോ ഹാക്കിംഗിനെക്കുറിച്ച് യുഎസ് സര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നാല്‍ ബോള്‍ട്ടണ്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന കാലം മുതല്‍ അക്കൗണ്ടില്‍ സ്ഥാപിച്ച രഹസ്യ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള ദേശീയ പ്രതിരോധ വിവരങ്ങള്‍ അക്കൗണ്ടില്‍ അടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം യുഎസ് സര്‍ക്കാരിനെ അറിയിച്ചില്ലെന്ന് കുറ്റപത്രത്തില്‍ ആരോപിക്കുന്നു.

കേസിന്റെ ആരോപണങ്ങള്‍ 'വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്വേഷിച്ച് പരിഹരിച്ചതാണ് ' എന്ന് ബോള്‍ട്ടന്റെ അഭിഭാഷകന്‍ ആബെ ലോവല്‍ ഒരു രേഖാമൂലമുള്ള പ്രസ്താവനയില്‍ പറഞ്ഞു. പല പൊതു ഉദ്യോഗസ്ഥരെയും പോലെ ബോള്‍ട്ടനും 'ഡയറികള്‍ സൂക്ഷിച്ചിരുന്നു  അത് ഒരു കുറ്റകൃത്യമല്ല' എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആ ഡയറികള്‍, 'അദ്ദേഹത്തിന്റെ അടുത്ത കുടുംബവുമായി മാത്രം പങ്കിട്ടതും 2021 മുതല്‍ എഫ്.ബി.ഐക്ക് അറിയാമായിരുന്നതുമായ' തരംതിരിക്കാത്ത രേഖകളായിരുന്നുവെന്ന് ലോവല്‍ പറഞ്ഞു.

ഒരു എതിരാളിയുടെ ചാര ഏജന്‍സിയില്‍ നിന്ന് അമേരിക്ക വിവരങ്ങള്‍ ശേഖരിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ട്രംപ് ഭരണകൂടത്തില്‍ ജോലി ചെയ്തിരുന്ന കാലത്ത് ബോള്‍ട്ടണ്‍ ഒരു തരംതിരിക്കാത്ത സംവിധാനത്തിലൂടെ തന്റെ അടുത്ത ആളുകള്‍ക്ക് അയച്ചതായി തോന്നുന്ന അതിനിര്‍ണായക വിവരങ്ങളുള്ള ഇമെയിലുകള്‍ ഇതില്‍ ഉള്‍പ്പെടുന്നതായി പേരുവെളിപ്പെടുത്താതെ ചില ഉദ്യോഗസ്ഥര്‍ പറഞ്ഞു.



ഓഗസ്റ്റില്‍, അന്വേഷണത്തിന്റെ ഭാഗമായി എഫ്.ബി.ഐ ഏജന്റുമാര്‍ ബോള്‍ട്ടന്റെ മേരിലാന്‍ഡിലെ വീട്ടിലും വാഷിംഗ്ടണിലെ അദ്ദേഹത്തിന്റെ ഓഫീസിലും പരിശോധന നടത്തി, പേപ്പറുകളുടെയും കമ്പ്യൂട്ടര്‍ ഫയലുകളുടെയും മറ്റ് വസ്തുക്കളുടെയും പെട്ടികള്‍ എടുത്തുകൊണ്ടുപോയിരുന്നു. താഴ്ന്ന നിലവാരത്തിലുള്ള വര്‍ഗ്ഗീകരണ അടയാളങ്ങളുള്ള ചില രേഖകള്‍ കണ്ടെത്തിയതായി തുടര്‍ന്നുള്ള കോടതി ഫയലിംഗുകള്‍ സൂചിപ്പിച്ചു.

ചോദ്യത്തിലുള്ള ഇമെയിലുകള്‍ ബോള്‍ട്ടണ്‍ അയച്ചതാണെന്നും ട്രംപിന്റെ കീഴില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്നപ്പോള്‍ അദ്ദേഹം കണ്ട രഹസ്യ രേഖകളില്‍ നിന്ന് ഉരുത്തിരിഞ്ഞതായി തോന്നുന്ന വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇതെക്കുറിച്ച് അറിയാവുന്ന പറയുന്നു. 2020 ലെ തന്റെ ഓര്‍മ്മക്കുറിപ്പായ 'ദി റൂം വേര്‍ ഇറ്റ് ഹാപ്പെന്‍ഡ്' ല്‍ ഉപയോഗിക്കേണ്ട വസ്തുക്കള്‍ ശേഖരിക്കാന്‍ സഹായിച്ച തന്റെ അടുത്ത ആളുകള്‍ക്കാണ് ബോള്‍ട്ടണ്‍ സന്ദേശങ്ങള്‍ അയച്ചതെന്നാണ് സൂചന.

ബോള്‍ട്ടണ്‍ കേസ് വര്‍ഷങ്ങളായി നിരവധി അപ്രതീക്ഷിത വഴിത്തിരിവുകള്‍ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും, ട്രംപ് ഭരണകൂടത്തിന്റെ അവസാന നാളുകളില്‍ ട്രംപിന്റെ കടുത്ത വിമര്‍ശകനായി ബോള്‍ട്ടണ്‍ മാറിയിരുന്നു. ട്രംപ് ഭരണകൂടത്തെക്കുറിച്ച് വളരെ വിമര്‍ശനാത്മകമായ ഒരു പുസ്തകം ബോള്‍ട്ടണ്‍ എഴുതിയതില്‍ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ രോഷാകുലരായിരുന്നു.

ബോള്‍ട്ടന്റെ പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് തൊട്ടുമുമ്പ്, അതിന്റെ പ്രകാശനം വൈകിപ്പിക്കാന്‍ ഭരണകൂടം കോടതിയെ സമീപിച്ചു. പുസ്തകത്തിലെ ചില വിശദാംശങ്ങള്‍ വെളിപ്പെടുത്തി  ബോള്‍ട്ടണ്‍ രഹസ്യ വിവരങ്ങള്‍ തെറ്റായി കൈകാര്യം ചെയ്തിട്ടുണ്ടോ എന്നതിനെക്കുറിച്ച് നീതിന്യായ വകുപ്പ് ആ സമയത്ത് ഒരു ക്രിമിനല്‍ അന്വേഷണവും ആരംഭിച്ചു. രഹസ്യ വിവരങ്ങള്‍ അദ്ദേഹം പ്രസിദ്ധീകരിച്ചിരിക്കാമെന്ന് ഒരു ജഡ്ജി പിന്നീട് നിഗമനത്തിലെത്തി, എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ ഇമെയിലുകളെക്കുറിച്ചുള്ള രഹസ്യാന്വേഷണം ശേഖരിക്കുന്നതുവരെ ക്രിമിനല്‍ അന്വേഷണം കാര്യമായി മുന്നോട്ടുപോയിരുന്നില്ല.

ഈ വര്‍ഷം ആദ്യം, സി.ഐ.എ. ഡയറക്ടര്‍ ജോണ്‍ റാറ്റ്ക്ലിഫ്, ബോള്‍ട്ടന്റെ ഇമെയിലുകളെക്കുറിച്ച് ശേഖരിച്ച വിവരങ്ങളെക്കുറിച്ച് എഫ്.ബി.ഐ. ഡയറക്ടര്‍ കാഷ് പട്ടേലിനോട് വിശദീകരിച്ചിരുന്നു. വര്‍ഗ്ഗീകരിക്കാത്തതും സുരക്ഷിതമല്ലാത്തതുമായ ഇമെയിലിലേക്ക് ബോള്‍ട്ടണ്‍ പകര്‍ത്തിയ മെറ്റീരിയലില്‍ രഹസ്യ വിവരങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് വിശ്വസിക്കുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഏതൊക്കെ വിവരങ്ങളാണ് തരംതിരിക്കേണ്ടതെന്ന് ഓരോ ഇന്റലിജന്‍സ് ഏജന്‍സിയും അവരുടേതായ തീരുമാനങ്ങള്‍ എടുക്കുന്നു, അതിനാല്‍ വിവരങ്ങളുടെ ഭാഗങ്ങള്‍ തരംതിരിക്കണോ വേണ്ടയോ എന്നും അവ എത്രത്തോളം സെന്‍സിറ്റീവ് ആണെന്നും തീരുമാനിക്കേണ്ടത് പലപ്പോഴും 'ഉത്ഭവ' ഏജന്‍സിയാണ്.

1917ലെ ഒരു ചാരവൃത്തി നിയമ (Espionage Atc)  പ്രകാരമാണ് ബോള്‍ട്ടനെതിരെ അന്വേഷണംനടത്തിയത്. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഈ നിയമത്തിന് വലിയ പ്രാധാന്യമുണ്ട്. ഉന്നത ഉദ്യോഗസ്ഥര്‍ക്കോ സ്ഥാനാര്‍ത്ഥികള്‍ക്കോ എതിരെ അന്വേഷകര്‍ എടുത്തിട്ടുള്ള സമാനമായ കേസുകള്‍ ഈ നിയമത്തിന് കീഴിലാണ് അന്വേഷിച്ചത്.

2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍, സ്‌റ്റേറ്റ് സെക്രട്ടറി എന്ന നിലയില്‍ തന്റെ ജോലി കൈകാര്യം ചെയ്യാന്‍ സ്വകാര്യ ഇമെയില്‍ സെര്‍വര്‍ ഉപയോഗിച്ചതിന് ഹിലരി ക്ലിന്റണിനെതിരെ സമാന അന്വേഷണം നടത്തിയിരുന്നു.

2022ല്‍, എഫ്.ബി.ഐ. ഏജന്റുമാര്‍ ട്രംപിന്റെ ഫ്‌ലോറിഡയിലെ മാര്‍എലാഗോയിലെ വീട്ടില്‍ തിരച്ചില്‍ നടത്തി, നേരത്തെ ലഭിച്ച മറ്റ് രേഖകള്‍ക്ക് പുറമേ 100ലധികം രഹസ്യ രേഖകള്‍ കണ്ടെത്തി ട്രംപിനെതിരെ കുറ്റം ചുമത്തിയിരുന്നു, എന്നാല്‍ 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഒരു ജഡ്ജി കുറ്റപത്രം തള്ളിക്കളഞ്ഞു.

2023ന്റെ തുടക്കത്തില്‍, പ്രസിഡന്റ് ജോസഫ് ആര്‍. ബൈഡന്‍ ജൂനിയര്‍ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചതിനുശേഷം അദ്ദേഹത്തിന്റെ ഓഫീസിലും വീട്ടിലും രഹസ്യ രേഖകള്‍ എങ്ങനെ എത്തിയെന്ന് അന്വേഷിക്കാന്‍ നീതിന്യായ വകുപ്പ് ഒരു പ്രത്യേക അറ്റോര്‍ണിയെ തന്നെ നിയമിക്കുകയുണ്ടായി.