8.96 ബില്യണ്‍ ഡോളര്‍ കടം തിരിച്ചടക്കാനുണ്ടായിട്ടും വീണ്ടും പാക്കിസ്താന് വായ്പ അനുവദിച്ച് ഐഎംഎഫ്

8.96 ബില്യണ്‍ ഡോളര്‍ കടം തിരിച്ചടക്കാനുണ്ടായിട്ടും വീണ്ടും പാക്കിസ്താന് വായ്പ അനുവദിച്ച് ഐഎംഎഫ്


ഇസ്ലാമാബാദ് : അന്താരാഷ്ട്ര നാണയ നിധിയും  വീണ്ടും പാകിസ്താനുമായി വായ്പാ കരാറിലേര്‍പ്പെട്ടിരിക്കുകയാണ്. 1.2 ബില്യണ്‍ ഡോളറിന്റെ വായ്പാ കരാറിനാണ് ധാരണയിലെത്തിയിരിക്കുന്നത്. ഇസ്ലാമാബാദില്‍ വെച്ച് നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഈ ധാരണയിലെത്തിയത്. ഈ ധാരണ പ്രകാരം, ഐഎംഎഫ് പാകിസ്താന് എക്സ്റ്റന്‍ഡഡ് ഫണ്ട് ഫെസിലിറ്റി വഴി 1 ബില്യണ്‍ ഡോളറും, റെസിലിയന്‍സ് ആന്‍ഡ് സസ്‌റ്റൈനബിലിറ്റി ഫെസിലിറ്റി വഴി 200 മില്യണ്‍ ഡോളറും നല്‍കും. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഐഎംഎഫ് പാകിസ്താന് 7 ബില്യണ്‍ ഡോളറിന്റെ ഒരു പാക്കേജ് നല്‍കുന്നത് അംഗീകരിച്ചിരുന്നു.
     രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. തുടര്‍ച്ചയായ പ്രളയങ്ങള്‍ കൂടി പിന്നിട്ടതോടെ രാജ്യത്തിന്റെ വളര്‍ച്ചാ സാധ്യതകളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് കാര്‍ഷിക മേഖലയെ ഇത് നന്നായി ബാധിച്ചു. 2026 സാമ്പത്തിക വര്‍ഷത്തെ മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ചാ പ്രവചനം ഏകദേശം 3.253.5 ശതമാനമായി കുറഞ്ഞു. സാമ്പത്തിക വ്യവസ്ഥയെ തിരിച്ചു പിടിക്കാന്‍ പാകിസ്താന് കഴിഞ്ഞില്ലെങ്കില്‍ വലിയ തകര്‍ച്ചയിലേക്കാവും രാജ്യം പോവുക. ഇത് ഐഎംഎഫിനെ സംബന്ധിച്ചിടത്തോളവും വലിയ പ്രശ്‌നമുണ്ടാക്കുന്ന കാര്യമാണ്. അന്താരാഷ്ട്ര നാണയ നിധിയുടെ ഏറ്റവും കൂടുതല്‍ പാക്കേജുകള്‍ ലഭിച്ചിട്ടുള്ള രാജ്യം കൂടിയാണ് പാകിസ്താന്‍. 
          ഐഎംഎഫിന് പാകിസ്താന്‍ കൊടുക്കാനുള്ളത് 8,26,93,44,92,024.51 രൂപയാണ്. 8.96 ബില്യണ്‍ യുഎസ് ഡോളറാണിത്. നാണയനിധിക്ക് പണി തിരിച്ചുനല്‍കാനുള്ളവരുടെ പട്ടികയില്‍ നാലാംസ്ഥാനത്ത് പാകിസ്താനുണ്ട്. ഒന്നാമത് നില്‍ക്കുന്നത് അര്‍ജന്റീനയാണ്. 56.83 ബില്യണ്‍ ഡോളറാണ് കടം. രണ്ടാംസ്ഥാനത്ത് യുെ്രെകന്‍ വരുന്നു. കടം 14.13 ബില്യണ്‍ ഡോളര്‍. ഈജിപ്ത് മൂന്നാമത് 9.38 ബില്യണ്‍ ഡോളറിന്റെ കടവുമായി വരുന്നു. പാകിസ്താന്‍ കഴിഞ്ഞാല്‍, ഇക്വഡോര്‍, ഐവറി കോസ്റ്റ്, കെന്യ, ബംഗ്ലാദേശ്, ഘാന, അംഗോള തുടങ്ങിയ രാജ്യങ്ങളാണ് വരുന്നത്. 
         പാകിസ്താന്റെ ഇരുപത്തിയഞ്ചാം സാമ്പത്തിക വര്‍ഷത്തെ കറന്റ് അക്കൗണ്ടില്‍ മിച്ചം രേഖപ്പെടുത്തിയിട്ടുണ്ട് എന്നതാണ് ആശ്വാസം പകരുന്ന വാര്‍ത്ത. ഇത് കഴിഞ്ഞ 14 വര്‍ഷത്തിനിടയിലെ ആദ്യത്തെ സംഭവമാണ്. പണപ്പെരുപ്പം നിയന്ത്രണവിധേയമായി തുടരുന്നു. വിദേശനാണ്യ ശേഖരം ശക്തിപ്പെടുന്നുണ്ട്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നു.
      പാകിസ്താന്റെ വിപണിയിലെ വിശ്വാസം പുനര്‍നിര്‍മ്മിക്കുക എന്നതാണ് ഈ ഫണ്ടിലൂടെ ഐഎംഎഫ് ശ്രമിക്കുന്നത്. നിലവിലുള്ള ഘടനാപരമായ പരിഷ്‌കാരങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനും പാകിസ്താന് സാധിക്കും. 2022ലെ പ്രളയങ്ങള്‍ വന്‍ കെടുതിയാണ് പാകിസ്താനില്‍ ഉണ്ടാക്കിയത്. പാകിസ്താന്റെ കാലാവസ്ഥാ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ഐഎംഎഫ് ഊന്നിപ്പറയുന്നുണ്ട്. കാലാവസ്ഥാ കെടുതികളെ ചെറുക്കാന്‍ ആവശ്യമായ അടിസ്ഥാന സൗകര്യ മാറ്റങ്ങള്‍ വരേണ്ടതുണ്ട്. 
     അതെസമയം ഇന്ത്യ, പാകിസ്താനുള്ള ഐഎംഎഫ് സഹായത്തെ എതിര്‍ത്തിരുന്നു. ഇത്തരം ഫണ്ടുകള്‍ പാകിസ്താന്‍ തീവ്രവാദ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി ഉപയോഗിക്കുമെന്ന ആശങ്കയാണ് ഇന്ത്യക്ക്. എന്നാല്‍, പാകിസ്താന്‍ എല്ലാ നിബന്ധനകളും ലക്ഷ്യങ്ങളും പാലിച്ചതായി കണ്ടെത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് ഐഎംഎഫ് സഹായം നല്‍കുന്നത്.