റഷ്യയില്‍ നിന്ന് ഇന്ത്യയുടെ എണ്ണവാങ്ങല്‍ മിക്കവാറും നിര്‍ത്തി': മോഡിയുടെ ക്ഷണപ്രകാരം ഇന്ത്യ സന്ദര്‍ശനം ആലോചിക്കുന്നതായി ട്രംപ്

റഷ്യയില്‍ നിന്ന് ഇന്ത്യയുടെ എണ്ണവാങ്ങല്‍ മിക്കവാറും നിര്‍ത്തി': മോഡിയുടെ ക്ഷണപ്രകാരം ഇന്ത്യ സന്ദര്‍ശനം ആലോചിക്കുന്നതായി ട്രംപ്


വാഷിംഗ്ടണ്‍ : ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വീണ്ടും 'മഹാനായ വ്യക്തി' എന്നും 'സുഹൃത്ത്' എന്നും വിശേഷിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

 ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് 'മിക്കവാറും നിര്‍ത്തിയെന്നും  മോഡിയുടെ ക്ഷണമനുസരിച്ച് അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കാനുള്ള സാധ്യതയുണ്ടെന്നും ട്രംപ് സൂചന നല്‍കി.

ഓവല്‍ ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ട്രംപ് ഈ പരാമര്‍ശം നടത്തിയത്. ഇന്ത്യയുമായുള്ള വ്യാപാര ചര്‍ച്ചകളുടെ പുരോഗതി സംബന്ധിച്ച ചോദ്യം മറുപടി പറയവെ 'ചര്‍ച്ചകള്‍ നന്നായി നടക്കുന്നുണ്ടെന്നും അദ്ദേഹം (മോഡി) റഷ്യയില്‍ നിന്ന് എണ്ണ വാങ്ങല്‍ മിക്കവാറും നിര്‍ത്തിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. അദ്ദേഹം എന്റെ സുഹൃത്താണ്, ഞങ്ങള്‍ സംസാരിക്കുന്നു. അദ്ദേഹം ഞാന്‍ അവിടെ ചെല്ലാന്‍ ആഗ്രഹിക്കുന്നു. അതിനെക്കുറിച്ച് നമ്മള്‍ തീരുമാനിക്കും. പ്രധാനമന്ത്രി മോഡി ഒരു മഹാനായ വ്യക്തിയാണ്-പ്രസിഡന്റ് ട്രംപ് വ്യക്തമാക്കി.
അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കുമോ എന്ന ചോദ്യത്തിന് അതാവാം, അതിനുള്ള സാധ്യത ഉണ്ട് എന്ന് അദ്ദേഹം പറഞ്ഞു

ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ക്ക് വേഗതകുറഞ്ഞതിനിടെയാണ് ട്രംപിന്റെ പരാമര്‍ശം വന്നിരിക്കുന്നത്. റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെ തുടര്‍ന്ന് ട്രംപ് ഭരണകൂടം ഇന്ത്യയ്‌ക്കെതിരെ 25 ശതമാനം അധിക തീരുവ ഉള്‍പ്പെടെ ആകെ 50 ശതമാനത്തിന്റെ തീരുവ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ന്യുയോര്‍ക്ക് ടൈംസ് ഓഗസ്റ്റില്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, ട്രംപ് ക്വാഡ് ഉച്ചകോടിക്കായി ഇന്ത്യയിലേക്ക് എത്താനുള്ള മുന്‍തീരുമാനം ഉപേക്ഷിച്ചതായി സൂചനകളുണ്ടായിരുന്നു. 'ദി നോബല്‍ െ്രെപസ് ആന്‍ഡ് എ ടെസ്റ്റി ഫോണ്‍ കോള്‍: ഹൗ ദ ട്രംപ്-മോദി റിലേഷന്‍ഷിപ്പ് അണ്‍റാവെല്‍ഡ്' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍, ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് ട്രംപ് മുമ്പ് മോഡിക്ക് ഉറപ്പുനല്‍കിയിരുന്നെങ്കിലും, പിന്നീട് ആ തീരുമാനം മാറ്റിയതായി പറഞ്ഞിരുന്നു.

ട്രംപ് റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങില്ലെന്ന് മോഡ ഉറപ്പുനല്‍കിയതായി കഴിഞ്ഞ മാസം പറഞ്ഞത് വിവാദമായിരുന്നു. റഷ്യന്‍ എണ്ണവാങ്ങുന്നവര്‍ യുക്രെയ്‌നില്‍ നടക്കുന്ന യുദ്ധത്തിന് ധനസഹായം നല്‍കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഇതിന് മറുപടിയായി ഇന്ത്യയുടെ വ്യാപാരനയങ്ങള്‍ ആഭ്യന്തര ഉപഭോക്താക്കളുടെ താല്‍പര്യം സംരക്ഷിക്കുന്നതിലേക്കാണ് ലക്ഷ്യമിടുന്നതെന്ന് ന്യൂഡല്‍ഹി പറഞ്ഞു. 'ആഗോള ഊര്‍ജ്ജ വിപണിയിലെ അനിശ്ചിതത്വങ്ങള്‍ക്കിടെ വിലസ്ഥിരത ഉറപ്പാക്കുകയാണ് ഇന്ത്യയുടെ മുന്‍ഗണനയെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. മറ്റു രാജ്യങ്ങള്‍ റഷ്യയുമായി വ്യാപാരം തുടരുമ്പോഴും ഇന്ത്യയെ അന്യായമായി ലക്ഷ്യമാക്കുന്നത് അങ്ങേയറ്റം അസാധുവാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.