ട്രംപിനെ സമാധാന നൊബേലിന് നാമനിര്‍ദേശം ചെയ്യാന്‍ തയാറെന്ന് ഹിലരി ക്ലിന്റണ്‍; പക്ഷെ ഒരു വ്യവസ്ഥയുണ്ട്

ട്രംപിനെ സമാധാന നൊബേലിന് നാമനിര്‍ദേശം ചെയ്യാന്‍ തയാറെന്ന് ഹിലരി ക്ലിന്റണ്‍; പക്ഷെ ഒരു വ്യവസ്ഥയുണ്ട്


വാഷിംഗ്ടണ്‍: റഷ്യക്ക് ഒരു ഭൂപ്രദേശവും വിട്ടുകൊടുക്കാതെ യുക്രെയ്ന്‍ യുദ്ധം തീര്‍ക്കുകയാണെങ്കില്‍ താന്‍ സമാധാന നൊബേലിനായി ട്രംപിനെ നാമനിര്‍ദേശം ചെയ്യുമെന്ന് ഹിലരി ക്ലിന്റണ്‍.

സത്യം പറഞ്ഞാല്‍, ഈ ഭയാനകമായ യുദ്ധം അവസാനിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞെങ്കില്‍ എന്ന് ആഗ്രഹിക്കുകയാണ്. യുക്രെയ്‌നിന് ഒരു പ്രദേശവും റഷ്യക്ക് വിട്ടുനല്‍കാതെ യുദ്ധം തീര്‍ക്കാന്‍ ട്രംപിന് കഴിയുകയാണെങ്കില്‍ അദ്ദേഹത്തെ സമാധാന നൊബേലിന് ശിപാര്‍ശ ചെയ്യുമെന്ന് ഹിലരി ക്ലിന്റണ്‍ പറഞ്ഞു. യുദ്ധത്തിന്റെ അവസാനം പുടിന് മേല്‍ക്കെ ഉണ്ടാവരുതെന്നും ഹിലരി ക്ലിന്റണ്‍ കൂട്ടിച്ചേര്‍ത്തു.

റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്താന്‍ ട്രംപ് അലാസ്‌കയിലേക്ക് യാത്രതിരിക്കുന്നതിന് മുമ്പാണ് ഹിലരി ക്ലിന്റണിന്റെ പ്രസ്താവന. 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപ് ഹിലരിയെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചിരുന്നു.

യുക്രെയ്ന്റഷ്യ യുദ്ധം തീര്‍ക്കാന്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റഷ്യന്‍ രാഷ്ട്രതലവന്‍ വ്‌ലാഡമിര്‍ പുടിനും നടത്തിയ ചര്‍ച്ചകളില്‍ വെടിനിര്‍ത്തല്‍ കരാര്‍ സംബന്ധിച്ച് ധാരണയിലെത്തിയിരുന്നില്ല. ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്ന് ഇരു രാഷ്ട്രനേതാക്കളും അറിയിക്കുകയും ചെയ്തു. ചര്‍ച്ചകളില്‍ നല്ല പുരോഗതിയുണ്ടെന്നും കൂടുതല്‍ മുന്നോട്ട് പോകാനുള്ള സാധ്യതയുണ്ടെന്നും യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.

നാറ്റോ അംഗങ്ങളുമായും യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായും ചര്‍ച്ച നടത്തിയതിന് ശേഷം മാത്രമേ അന്തിമ കരാറില്‍ എത്താനാവു. ഇവര്‍ കൂടി കരാറിന് സമ്മതിക്കണമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. പ്രാഥമികമായ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടാല്‍ മാത്രമേ യുക്രെയ്ന്‍ യുദ്ധത്തിന് അവസാനമാകുവെന്ന് ചര്‍ച്ചകള്‍ക്ക് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പുടിന്‍ പറഞ്ഞു.

ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുത്ത ട്രംപിന് പുടിന്‍ നന്ദിയും പറഞ്ഞു. റഷ്യയുടെ വികസനമാണ് ട്രംപ് ലക്ഷ്യംവെക്കുന്നതെന്ന് പുടിന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, റഷ്യക്ക് അവരുടേതായ താല്‍പര്യങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.