യുഎസുമായുള്ള സംഘര്‍ഷങ്ങള്‍ക്കിടയില്‍ വാഷിംഗ്ടണിലെ ഇന്ത്യന്‍ എംബസി പുതിയ ലോബിയിംഗ് സ്ഥാപനത്തെ നിയമിച്ചു

യുഎസുമായുള്ള സംഘര്‍ഷങ്ങള്‍ക്കിടയില്‍ വാഷിംഗ്ടണിലെ ഇന്ത്യന്‍ എംബസി പുതിയ ലോബിയിംഗ് സ്ഥാപനത്തെ നിയമിച്ചു


ന്യൂഡല്‍ഹി: വ്യാപാര നികുതികളെ ചൊല്ലി യുഎസുമായുള്ള ബന്ധം വഷളായ സാഹചര്യത്തില്‍,  ലോബിയിംഗ് ശ്രമങ്ങളുടെ ഭാഗമായി വാഷിംഗ്ടണ്‍ ഡി.സി.യിലെ ഇന്ത്യന്‍ എംബസി മെര്‍ക്കുറി പബ്ലിക് അഫയേഴ്‌സ് എന്ന കണ്‍സള്‍ട്ടന്‍സി സ്ഥാപനവുമായി ഈ മാസം ആദ്യം കരാര്‍ ഒപ്പുവച്ചു. മൂന്ന് മാസത്തേക്കാണ് കരാര്‍.


പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ നിലവിലെ ചീഫ് ഓഫ് സ്റ്റാഫായ സൂസി വൈല്‍സുമായി നേരിട്ടു ബന്ധമുള്ള സ്ഥാപനമാണ് മെര്‍ക്കുറി അഫയേഴ്‌സ്. 2022 മുതല്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ 7 ന് വൈറ്റ് ഹൗസിലെ നിലവിലെ സ്ഥാനത്തേക്ക് നിയമിതയാകുന്നതുവരെ മെര്‍ക്കുറി പബ്ലിക് അഫയേഴ്‌സില്‍ സഹഅധ്യക്ഷയായിരുന്നു സൂസി വൈല്‍സ്.

'കരാറിന്റെ നിബന്ധനകള്‍ക്കും പാരാമീറ്ററുകള്‍ക്കും അനുസൃതമായി ക്ലയന്റിന് (ഇന്ത്യന്‍ എംബസി) ഫെഡറല്‍ ഗവണ്‍മെന്റ് ബന്ധങ്ങള്‍, തന്ത്രപരമായ മാധ്യമ ബന്ധങ്ങള്‍, ഒരു ഡിജിറ്റല്‍ ഓഡിറ്റ്, ഡിജിറ്റല്‍ തന്ത്ര കണ്‍സള്‍ട്ടിംഗ്, പണമടച്ചുള്ള പരസ്യം ചെയ്യല്‍, തുടങ്ങി തന്ത്രപരമായ സര്‍ക്കാര്‍ ബന്ധങ്ങളും ആശയവിനിമയ സേവനങ്ങളും  കണ്‍സള്‍ട്ടന്റ് നല്‍കും- മെര്‍ക്കുറി പബ്ലിക് അഫയേഴ്‌സിന്റെ യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് ഫയല്‍ ചെയ്ത പ്രസ്താവനയില്‍ പറഞ്ഞു.

മുന്‍ റിപ്പബ്ലിക്കന്‍ സെനറ്റര്‍ ഡേവിഡ് വിറ്റര്‍ മെര്‍ക്കുറി പബ്ലിക് അഫയേഴ്‌സിന് വേണ്ടി കരാറില്‍ ഒപ്പുവച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിന് ദിവസങ്ങള്‍ക്ക് ശേഷം, ഏപ്രിലില്‍ ഇന്ത്യന്‍ എംബസി SHW പാര്‍ട്‌ണേഴ്‌സ് എല്‍എല്‍സി ഏറ്റെടുത്തതിന് ശേഷമാണ് ഏറ്റവും പുതിയ ലോബിയിംഗ് ഗ്രൂപ്പിന്റെ രജിസ്‌ട്രേഷന്‍.

ഓഗസ്റ്റ് 15 മുതല്‍ പ്രാബല്യത്തില്‍ വന്ന കരാര്‍ നവംബര്‍ 14 വരെ തുടരും. ലോബിയിംഗ് ശ്രമങ്ങള്‍ക്കായി ഇന്ത്യന്‍ എംബസി നവംബര്‍ വരെ പ്രതിമാസം ഏകദേശം 75,000 ഡോളര്‍ നല്‍കും. മെര്‍ക്കുറിയെ കൂടി ചേര്‍ത്തതോടെ, മൊത്തത്തിലുള്ള ലോബിയിംഗ് ശ്രമങ്ങള്‍ക്കായി ഇന്ത്യന്‍ എംബസി പ്രതിമാസം ഏകദേശം 275,000 ഡോളറാണ് ചെലവഴിക്കുക.

കഴിഞ്ഞ കുറച്ച് മാസങ്ങളായി,  പ്രത്യേകിച്ച് ഒരു ഉഭയകക്ഷി വ്യാപാര കരാറിനായുള്ള ചര്‍ച്ചകള്‍ സ്തംഭിച്ചതിനെ തുടര്‍ന്ന്, ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം വഷളായി. ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരുന്നതിനെ ട്രംപ് സമീപ ആഴ്ചകളില്‍ വിമര്‍ശിച്ചിരുന്നു. ഓഗസ്റ്റ് 6 ന് അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യയില്‍ 25 ശതമാനം അധിക താരിഫ് ചുമത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത് ഓഗസ്റ്റ് 27 മുതല്‍ പ്രാബല്യത്തില്‍ വന്നു.

അധിക താരിഫുകള്‍ 25 ശതമാനത്തിന്റെ അടിസ്ഥാന താരിഫിനേക്കാള്‍ കൂടുതലാണ്. ഇത് ഇന്ത്യന്‍ ഇറക്കുമതിയുടെ ലെവി 50 ശതമാനമായി ഉയര്‍ത്തി. ഏതൊരു അമേരിക്കന്‍ വ്യാപാര പങ്കാളിക്കും ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന നിരക്കുകളില്‍ ഒന്നാണിത്.

മെയ് മാസത്തിന്റെ തുടക്കത്തില്‍ പാകിസ്ഥാനുമായുള്ള 87 മണിക്കൂര്‍ നീണ്ടുനിന്ന സംഘര്‍ഷം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിക്കുമെന്ന ട്രംപിന്റെ ആവര്‍ത്തിച്ചുള്ള അവകാശവാദങ്ങളില്‍ ഇന്ത്യ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. സംഘര്‍ഷത്തില്‍ ഇരു സൈന്യങ്ങളും തമ്മിലുള്ള വിരാമം ഉഭയകക്ഷി ധാരണയിലെത്തിയെന്നും അതില്‍ യുഎസിന് ഒരു പങ്കുമില്ലെന്നുമാണ് ഇന്ത്യ വാദിച്ചത്.

ട്രംപ് ആവര്‍ത്തിച്ച മധ്യസ്ഥ അവകാശവാദങ്ങള്‍ക്ക് പുറമെ, അമേരിക്കന്‍ കമ്പനികള്‍ക്ക് ഇന്ത്യയുടെ കാര്‍ഷിക, ക്ഷീര മേഖലകളില്‍ പ്രവേശനം നല്‍കുന്നതുമായി ബന്ധപ്പെട്ട വ്യാപാര ചര്‍ച്ചകളില്‍ ന്യൂഡല്‍ഹി കടുത്ത വിയോജിപ്പ് പ്രകടിപ്പിക്കുകരയും ചെയ്തു. അടിസ്ഥാന താരിഫ് ചുമത്തുന്നതിന് മുമ്പ് ഒരു ചെറിയ വ്യാപാര കരാര്‍ ഒപ്പിടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, ഇന്ത്യാ ഗവണ്‍മെന്റ് നിര്‍ണായകമായി കാണുന്ന മേഖലകളിലേക്ക് കൂടുതല്‍ പ്രവേശനം വേണമെന്ന അമേരിക്കയുടെ ആവശ്യം കാരണം ചര്‍ച്ചകള്‍ പരാജയപ്പെട്ടു.

വലിയ ഉഭയകക്ഷി വ്യാപാര കരാറുകള്‍ക്കായുള്ള അടുത്ത റൗണ്ട് ചര്‍ച്ചകള്‍ നേരത്തെ നിശ്ചയിച്ചിരുന്ന ഓഗസ്റ്റ് 25 ല്‍ നിന്ന് മാറ്റി. ചര്‍ച്ചകള്‍ ഇതുവരെ റദ്ദാക്കിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ ശനിയാഴ്ച പറഞ്ഞു.

റഷ്യന്‍ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ട്രംപും അദ്ദേഹത്തിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥരും അടുത്തിടെ ന്യൂഡല്‍ഹിയില്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇന്ത്യ റഷ്യയില്‍ നിന്ന് ഏകദേശം 56 ബില്യണ്‍ ഡോളറിന്റെ ക്രൂഡ് ഓയില്‍ വാങ്ങിയെന്നാണ് കണക്ക്.  ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയുടെ 40 ശതമാനത്തോളം വരുമിത്.

ഇന്ത്യ വിലകുറഞ്ഞ റഷ്യന്‍ എണ്ണയില്‍ നിന്ന് ലാഭം കൊയ്യുകയാണെന്നും അതിന്റെ ഡെറിവേറ്റീവുകള്‍ വലിയ ലാഭത്തില്‍ കയറ്റുമതി ചെയ്യുന്നുണ്ടെന്നും പ്രസിഡന്റ് ട്രംപിന്റെ കൗണ്‍സിലറായ പീറ്റര്‍ നവാരോ, അവകാശപ്പെട്ടു. 2022 ല്‍ മോസ്‌കോയുടെ യുക്രെയ്‌നുമായുള്ള നിലവിലെ യുദ്ധം ആരംഭിച്ചതിനുശേഷം ഇന്ത്യയുടെ റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ഗണ്യമായി വര്‍ദ്ധിച്ചു. റഷ്യന്‍ ക്രൂഡ് ഓയില്‍ ബാരലിന് 60 ഡോളറില്‍ താഴെ വിലയ്ക്ക് വില്‍ക്കുമെന്ന് ഉറപ്പാക്കാന്‍ ജി 7 വില പരിധി ഏര്‍പ്പെടുത്തി. ചൈനയും ഇന്ത്യയും ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ക്ക് ഈ വിലക്കുറവ് സഹായകമായി.

ഇന്ത്യയെ മനസ്സില്‍ വെച്ചുകൊണ്ടാണ് വില പരിധി രൂപകല്‍പ്പന ചെയ്തതെന്ന് ഇന്ത്യയിലെ മുന്‍ അമേരിക്കന്‍ പ്രതിനിധി എറിക് ഗാര്‍സെറ്റി അഭിപ്രായപ്പെട്ടിരുന്നു.

 ഇന്ത്യയിലെ അടുത്ത അംബാസഡറായി സെര്‍ജിയോ ഗോറിനെയാണ് ട്രംപ് വെള്ളിയാഴ്ച പ്രഖ്യാപിച്ചിട്ടുള്ളത്. നാമനിര്‍ദ്ദേശം സെനറ്റ് സ്ഥിരീകരിക്കേണ്ടതുണ്ട്. ദക്ഷിണേഷ്യന്‍, മധ്യേഷ്യന്‍ കാര്യങ്ങളുടെ പ്രത്യേക ദൂതന്‍ കൂടിയായിരിക്കും ഗോര്‍. 38 കാരനായ അദ്ദേഹം ട്രംപിന്റെ വിശ്വസ്തനാണ്. ഗോര്‍ നിലവില്‍ വൈറ്റ് ഹൗസിലെ പേഴ്‌സണല്‍ ഡയറക്ടറാണ്.

യുഎസുമായുള്ള തന്ത്രപരമായ ബന്ധം സംരക്ഷിക്കാന്‍ ന്യൂഡല്‍ഹി ശ്രമിക്കുന്നതിനിടെയാണ് ലോബിയിംഗ് ശ്രമങ്ങളില്‍ വര്‍ദ്ധനവ് ഉണ്ടായത്. രാഷ്ട്രീയ ബന്ധങ്ങള്‍ നിലവില്‍ പിരിമുറുക്കത്തിലാണെങ്കിലും, ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം വേഗത്തില്‍ തുടരുന്നു.