എം എല്‍ എയായി തുടരാം: രാഹുലിനെ സസ്‌പെന്റ് ചെയ്ത് കോണ്‍ഗ്രസ്

എം എല്‍ എയായി തുടരാം: രാഹുലിനെ സസ്‌പെന്റ് ചെയ്ത് കോണ്‍ഗ്രസ്


തിരുവനന്തപുരം: ലൈംഗിക ആരോപണങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവി രാജിവച്ച രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍!ഡ് ചെയ്തു.

അദ്ദേഹത്തോട് കെപിസിസി വിശദീകരണം തേടും. തൃപ്തികരമല്ലെങ്കില്‍ പാര്‍ട്ടിയില്‍നിന്നു പുറത്താക്കാനാണ് ആലോചന.ആറുമാസത്തേക്കാണ് സസ്‌പെന്‍ഷന്‍ എന്നാണ് സൂചന.

പാലക്കാട് ഉപതിരഞ്ഞെടുപ്പിലേക്കു നീങ്ങാന്‍ സാധ്യതയുള്ളത് കൊണ്ട് കരുതലോടെയാണ് പാര്‍ടിയുടെ നീക്കം.അതുകൊണ്ടാണ് ശിക്ഷാനടപടി തല്‍ക്കാലം സസ്‌പെന്‍ഷനില്‍ ഒതുക്കുന്നത്.

സെപ്റ്റംബര്‍ 15ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാതെ രാഹുല്‍ അവധിയില്‍ പ്രവേശിക്കാനാണ് സാധ്യത.അല്ലെങ്കില്‍, പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടി വരും.

ദുരനുഭവമുണ്ടായെന്ന യുവനടി റിനി ആന്‍ ജോര്‍ജ്, ട്രാന്‍സ് വുമണ്‍ അവന്തിക എന്നിവരുടെ വെളിപ്പെടുത്തലിനു പിന്നാലെ പല കോണില്‍നിന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. രാഹുലിനെ സംബന്ധിച്ച നിരവധി പരാതികള്‍ പാര്‍ടി ദേശീയ നേതൃത്വത്തിനും ലഭിച്ചിരുന്നു.

എംഎല്‍എ സ്ഥാനവും രാജിവയ്ക്കണമെന്ന് പാര്‍ട്ടിക്കുള്ളില്‍ത്തന്നെ അഭിപ്രായം ഉയര്‍ന്നിരുന്നു. രാജിവയ്ക്കില്ലെന്ന് രാഹുലും വ്യക്തമാക്കി.

പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് ഇപ്പോള്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ഇതോടെ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഷന്‍ ലഭിക്കും

ആരോപണങ്ങള്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരുന്നു. പാര്‍ട്ടിയോടുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ രാഹുല്‍ പരാജയപ്പെട്ടതായാണ് പാര്‍ട്ടി വിലയിരുത്തല്‍. സമൂഹമാധ്യമങ്ങളില്‍ കുറച്ചുകാലമായി അദ്ദേഹത്തെ കേന്ദ്രീകരിച്ചു വ്യക്തിപരമായ ആക്ഷേപങ്ങള്‍ കത്തിക്കാളുന്നുണ്ടായിരുന്നു.

നടിയുടെ വെളിപ്പെടുത്തലിനൊപ്പം അടുപ്പമുണ്ടെന്ന് പറയുന്ന ഒരു യുവതിയോടു ഗര്‍ഭഛിദ്രം നടത്താന്‍ ആവശ്യപ്പെടുന്ന ശബ്ദസംഭാഷണം കൂടി രാഹുലിന്റേതെന്ന പേരില്‍ പ്രചരിച്ചതോടെ നേതൃത്വം പ്രതിരോധത്തിലായി.

പരാതികളില്‍ വീട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വ്യക്തമാക്കിയിരുന്നു.കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗ രമേശ് ചെന്നിത്തലയും ഈ അഭിപ്രായം പ്രകടിപ്പിക്കുയുണ്ടായി. ഇരുവരും അടക്കമുള്ള പ്രമുഖ നേതാക്കള്‍ എം എല്‍ എ സ്ഥാനം ഒഴിയണമെന്ന നിലപാടുകാരാണ്.

യൂത്ത് കോണ്‍ഗ്രസ് പെരിയനാട് മണ്ഡലം പ്രസിഡണ്ട് എന്ന നിലയിലാണ് രാഹുല്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. കെഎസ്‌യുവില്‍ വിവിധ ചുമതലകള്‍ വഹിച്ചു. 2017ല്‍ കെഎസ്‌യു പത്തനംതിട്ട ജില്ലാ പ്രസിഡന്റായി. തുടര്‍ന്ന് കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി, എന്‍എസ്‌യു ദേശീയ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചശേഷമാണു സംസ്ഥാന അധ്യക്ഷനായത്. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച് നിയമസഭയിലെത്തുകയായിരുന്നു.

കോണ്‍ഗ്രസിന്റെ യുവനിരയിലെ വീറുറ്റ പോരാളിയായിരുന്നു രാഹുല്‍