പെന്‍സില്‍വാനിയ ഗവര്‍ണറുടെ ബംഗ്ലാവിന് തീയിട്ടയാളെ അറസ്റ്റുചെയ്തു

പെന്‍സില്‍വാനിയ ഗവര്‍ണറുടെ ബംഗ്ലാവിന് തീയിട്ടയാളെ അറസ്റ്റുചെയ്തു


പെന്‍സില്‍വാനിയ ഗവര്‍ണറുടെ ബംഗ്ലാവിന് തീയിട്ട 38 വയസ്സുള്ള ഹാരിസ്ബര്‍ഗ് സ്വദേശിയെ പെന്‍സില്‍വാനിയ സംസ്ഥാന അധികൃതര്‍ അറസ്റ്റ് ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെ ഗവര്‍ണര്‍ ജോഷ് ഷാപ്പിറോയെയും കുടുംബത്തെയും ഒഴിപ്പിക്കാന്‍ നിര്‍ബന്ധിതനാക്കിയതിനെ തുടര്‍ന്ന് കെട്ടിടത്തിന്റെ ഒരു ഭാഗത്തിന് തീപിടിച്ചു.

38 കാരനായ കോഡി ബാമര്‍ വേലി ചാടി കെട്ടിടത്തില്‍ അതിക്രമിച്ച് കയറി തീയിട്ടതിനുശേഷം പോലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടു. വീട്ടില്‍ നിര്‍മ്മിച്ച തീപിടുത്ത ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് ഇയാള്‍ ഗവര്‍ണറുടെ ബംഗ്ലാവിന് തീയിട്ടതെന്ന് അധികൃതര്‍ പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട പ്രതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഹാരിസ്ബര്‍ഗില്‍ അറസ്റ്റിലായതായി ഉദ്യോഗസ്ഥര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കസ്റ്റഡിയിലുള്ള ബാമറിനെതിരെ, കൊലപാതകശ്രമം, തീവയ്പ്പ്, ഭീകരവാദം എന്നീ കുറ്റങ്ങള്‍ ചുമത്തുമെന്ന് പ്രതീക്ഷിക്കുന്നു. സംഭവത്തിന്റെ കാരണത്തെക്കുറിച്ച് അറിവായിട്ടില്ലെന്നും നിയമ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഷാപ്പിറോയും കുടുംബവും സംസ്ഥാന തലസ്ഥാനമായ ഹാരിസ്ബര്‍ഗിലെ ഗവര്‍ണറുടെ ഔദ്യോഗിക വസതിയില്‍ ആഘോഷിച്ച ജൂത പെസഹാ പെരുന്നാള്‍ ആദ്യ രാത്രിയിലാണ് തീപിടുത്തമുണ്ടായത്.

തീപിടുത്തമുണ്ടായതപ്പോള്‍ പുലര്‍ച്ചെ രണ്ടു മണിക്ക് തന്നേയും കുടുംബത്തേയും പെന്‍സില്‍വാനിയ സ്‌റ്റേറ്റ് പോലീസാണ് തട്ടിയുണര്‍ത്തിയതെന്ന് 2028ല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈറ്റ് ഹൗസ് സ്ഥാനാര്‍ഥിയായി കണക്കാക്കപ്പെടുന്ന ഷാപ്പിറോ പ്രസ്താവനയില്‍ പറഞ്ഞു.

ഹാരിസ്ബര്‍ഗ് ഫയര്‍ ബ്യൂറോ വസതിയിലെത്തി തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് ഷാപ്പിറോയെയും കുടുംബത്തെയും വീട്ടില്‍ നിന്ന് സുരക്ഷിതമായി ഒഴിപ്പിക്കുകയായിരുന്നു.

തീ അണയ്ക്കുന്നതിന് മുമ്പ് തീപിടുത്തത്തില്‍ വസതിയുടെ ഒരു ഭാഗത്ത്    സാരമായ നാശനഷ്ടം' ഉണ്ടായതായി അധികൃതര്‍ പറഞ്ഞു.

ഷാപ്പിറോയും കുടുംബവും വസതിയുടെ മറ്റൊരു ഭാഗത്താണ് താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.

തീപിടുത്തത്തെക്കുറിച്ച് വിവിധ ഏജന്‍സികളുടെ അന്വേഷണം നടത്തിവരികയാണെന്ന് സംസ്ഥാന പൊലീസ് പറഞ്ഞു.