ട്രംപിന്റെ ഭാര്യയും പ്രഥമ വനിതയുമായ മെലാനിയ ട്രംപിന്റെ വെങ്കല പ്രതിമ കാണാതായി

ട്രംപിന്റെ ഭാര്യയും പ്രഥമ വനിതയുമായ മെലാനിയ ട്രംപിന്റെ വെങ്കല പ്രതിമ കാണാതായി


മരത്തടിയിൽ തീർത്ത ആദ്യ പ്രതിമ കത്തിനശിച്ചിരുന്നു

വാഷിംഗ്ടൺ: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭാര്യയും പ്രഥമ വനിതയുമായ മെലാനിയ ട്രംപിന്റെ പ്രതിമ കാണാതായതിനെക്കുറിച്ച് സ്‌ലോവേനിയ പൊലീസ് അന്വേഷണം തുടങ്ങി. മെലാനിയയുടെ ജന്മനാടായ മധ്യ സ്‌ലോവേനിയയിലെ സെവ്‌നികയുടെ സമീപം സ്ഥാപിച്ച വെങ്കല പ്രതിമയാണ് അപ്രത്യക്ഷമായത്. ട്രംപ് ആദ്യമായി യു.എസ് പ്രസിഡന്റായ ശേഷം 2020ലാണ് പൂർണകായ പ്രതിമ അനാച്ഛാദനം ചെയ്തത്.

പ്രതിമ മോഷണം പോയതിനെക്കുറിച്ച് ചൊവ്വാഴ്ചയാണ് വിവരം ലഭിച്ചതെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് വക്താവ് അലെങ്ക ദ്രെനിക് റങ്കൂസ് പറഞ്ഞു. കണങ്കാലിന്റെ ഭാഗത്ത് മുറിച്ചുമാറ്റിയാണ് വെങ്കല പ്രതിമ കവർന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മരത്തടിയിൽ തീർത്ത ആദ്യ പ്രതിമ കത്തിനശിച്ചതിനെ തുടർന്നാണ് വെങ്കല പ്രതിമ സ്ഥാപിച്ചത്. ഇളം നീല നിറത്തിലുള്ള വസ്ത്രം ധരിച്ച് ട്രംപിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്ത മിലാനിയയുടെ രൂപമായിരുന്നു മരത്തടിയിൽ തീർത്ത പ്രതിമക്കുണ്ടായിരുന്നത്. എന്നാൽ, വെങ്കല പ്രതിമക്ക് പ്രഥമ വനിതയുമായി വ്യക്തമായ സാമ്യമില്ലെന്ന ആരോപണമുണ്ടായിരുന്നു.