ടെക്‌സസിലെ മിന്നല്‍ പ്രളയം നൂറ്റാണ്ടിലെ ഏറ്റവും മാരകമായ വെള്ളപ്പൊക്കങ്ങളില്‍ ഒന്ന്; മരണസംഖ്യ 100 ല്‍ എത്തി

ടെക്‌സസിലെ മിന്നല്‍ പ്രളയം നൂറ്റാണ്ടിലെ ഏറ്റവും മാരകമായ വെള്ളപ്പൊക്കങ്ങളില്‍ ഒന്ന്;  മരണസംഖ്യ 100 ല്‍ എത്തി


ഓസ്റ്റിന്‍: അമേരിക്കയെ ഞെട്ടിച്ച് സെന്‍ട്രല്‍ ടെക്‌സസില്‍ ഉണ്ടായമിന്നല്‍ പ്രളയം കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും മാരകമായ വെള്ളപ്പൊക്കങ്ങളിലൊന്നായി മാറി. തിങ്കളാഴ്ച വൈകുന്നേരം മരണസംഖ്യ 100 കവിഞ്ഞു. തിരച്ചിലിന്റെ നാലാം ദിവസമായപ്പോഴേക്കും രക്ഷപ്പെട്ട കൂടുതല്‍ പേരെ കണ്ടെത്താനുള്ള സാധ്യത മങ്ങി.

ഒരു വേനല്‍ക്കാല ക്യാമ്പില്‍ നിന്നുള്ള കുറഞ്ഞത് 27 ക്യാമ്പ് അംഗഹങ്ങളും ജീവനക്കാരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു, അവിടെ നിന്ന് കാണാതായ 11 പേരെക്കുറിച്ച് ഇപ്പോഴും ഒരുവിവരവുമില്ല. നദിക്കരയില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് സൈറണുകള്‍ ഉണ്ടായിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് ടെക്‌സസിലെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഡാന്‍ പാട്രിക് തിങ്കളാഴ്ച സമ്മതിച്ചു, അടുത്ത വേനല്‍ക്കാലത്തോടെ അവ സ്ഥാപിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കെര്‍ കൗണ്ടി ഉദ്യോഗസ്ഥര്‍ മുമ്പ് അവ സ്ഥാപിക്കാന്‍ ആലോചിച്ചിരുന്നു, പക്ഷേ അതിനുചെലവാകുന്ന തുക കണക്കിലെടുത്ത് വേണ്ടെന്നുവയ്ക്കുകയായിരുന്നു.

പെട്ടെന്നുള്ള വെള്ളപ്പൊക്കത്തില്‍ നിന്ന് ഭാവിയില്‍ ഒരുജീവന്‍ പോലും നഷ്ടപ്പെടാതിരിക്കാന്‍ 'എന്താണ് സംഭവിച്ചതെന്ന് ശ്രദ്ധാപൂര്‍വ്വം പരിശോധിക്കുമെന്ന് 'ടെക്‌സസിലെ റിപ്പബ്ലിക്കന്‍ സെനറ്റര്‍ ടെഡ് ക്രൂസ് പറഞ്ഞു.  നാഷണല്‍ വെതര്‍ സര്‍വീസിനുള്ള ഫെഡറല്‍ സഹായം വെട്ടിക്കുറച്ചത് മരണസംഖ്യയ്ക്ക് കാരണമായോ എന്നതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് യുഎസ് സെനറ്റിലെ ഉന്നത ഡെമോക്രാറ്റായ ചക്ക് ഷുമര്‍ ആവശ്യപ്പെട്ടു.

കാലാവസ്ഥ ദുഷ്‌കരമായതിനാലും കാണാതായവരെ നാലുദിവസമായിട്ടും കണ്ടെത്താന്‍ കഴിയാത്തതിനാലും 
ഈയാഴ്ച ഏറെ 'ദുഷ്‌കരമായിരിക്കുമെന്ന്  കെര്‍വില്ലിലെ മേയര്‍ ജോ ഹെറിംഗ് ജൂനിയര്‍ തിങ്കളാഴ്ച മുന്നറിയിപ്പ് നല്‍കി. കൂടുതല്‍ വെള്ളപ്പൊക്ക സാധ്യതകള്‍ കാണുന്നുണ്ടെങ്കിലും അവശിഷ്ടങ്ങളിലൂടെയും വീണുകിടക്കുന്ന മരങ്ങളിലൂടെയും രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

അക്രമാസക്തമായ വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷപ്പെടുന്നവരെ സാധാരണയായി വേഗത്തില്‍ കണ്ടെത്താറുണ്ട്, ചിലപ്പോള്‍ അവര്‍ വെള്ളത്തിലേക്ക് പോയ സ്ഥലത്ത് നിന്ന് മൈലുകള്‍ അകലെയാകാമെന്ന് നാഷണല്‍ അസോസിയേഷന്‍ ഫോര്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂവിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ക്രിസ് ബോയര്‍ പറഞ്ഞു. അപകടത്തില്‍പെടുന്നവര്‍ക്ക് പലപ്പോഴും ഗുരുതരമായ പരിക്കുകള്‍ ഉണ്ടാകാറുണ്ട്.

'അങ്ങനെയുള്ളവരെ വേഗത്തില്‍ കണ്ടെത്തണമെന്ന് ബോയര്‍ പറഞ്ഞു. പക്ഷേ, 'വെള്ളപ്പൊക്കമുണ്ടായാല്‍, സാധാരണയായി അധികം ആളുകളെ ജീവനോടെ കണ്ടെത്താന്‍ കഴിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

28 കുട്ടികള്‍ ഉള്‍പ്പെടെ വെള്ളപ്പൊക്കത്തില്‍ മരിച്ചവരില്‍ 84 പേരെങ്കിലും സാന്‍ അന്റോണിയോയുടെ വടക്കുപടിഞ്ഞാറുള്ള കെര്‍ കൗണ്ടിയിലുള്ളവരാണ്. ട്രാവിസ് കൗണ്ടിയില്‍ ഏഴ് പേരും, കെന്‍ഡാല്‍ കൗണ്ടിയില്‍ ആറ് പേരും, ബര്‍നെറ്റ് കൗണ്ടിയില്‍ നാല് പേരും, വില്യംസണ്‍ കൗണ്ടിയില്‍ രണ്ട് പേരും, ടോം ഗ്രീന്‍ കൗണ്ടിയില്‍ ഒരാളും മരിച്ചതായി അധികൃതര്‍ പറഞ്ഞു.