സ്വതന്ത്ര പലസ്തീൻ രാഷ്ട്രമുണ്ടാകുന്നത് ഇസ്രായേലിനെ നശിപ്പിക്കാനുള്ള വേദിയാകുമെന്ന് നെതന്യാഹു

സ്വതന്ത്ര പലസ്തീൻ രാഷ്ട്രമുണ്ടാകുന്നത് ഇസ്രായേലിനെ നശിപ്പിക്കാനുള്ള വേദിയാകുമെന്ന് നെതന്യാഹു


വാഷിംഗ്ടൺ: പലസ്തീനുമായി സമാധാനമാണ് ആഗ്രഹിക്കുന്നതെങ്കിലും സ്വതന്ത്ര പലസ്തീൻ രാഷ്ട്രമുണ്ടാകുന്നത് ഇസ്രായേലിനെ നശിപ്പിക്കാനുള്ള വേദിയാകുമെന്ന് പ്രധാനമന്ത്രി നെതന്യാഹു.  അതിനാൽ സുരക്ഷാ പരമാധികാരം ഇസ്രായേലിന്റെ കൈകളിൽ തന്നെ തുടരണമെന്നും അദ്ദേഹം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ചർച്ച നടത്തിയ ശേഷം വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

എന്നാൽ, ട്രംപിനോട് ദ്വിരാഷ്ട്ര പരിഹാരം സാധ്യമാണോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ 'എനിക്കറിയില്ല' എന്നായിരുന്നു മറുപടി. ഈ ചോദ്യത്തിന് മറുപടി പറഞ്ഞത് നെതന്യാഹുവാണ്. പലസ്തീനികൾക്ക് സ്വയം ഭരിക്കാനുള്ള എല്ലാ അധികാരങ്ങളും ഉണ്ടായിരിക്കണമെന്ന് ഞാൻ കരുതുന്നു, പക്ഷേ നമ്മളെ ഭീഷണിപ്പെടുത്താനായിരിക്കരുത് അത്. അതായത് മൊത്തത്തിലുള്ള സുരക്ഷ പോലെ ഒരു പരമാധികാരം എപ്പോഴും നമ്മുടെ കൈകളിലായിരിക്കും -നെതന്യാഹു പറഞ്ഞു.

ഒക്ടോബർ 7 ന് ശേഷം, പലസ്തീനികൾ ഗാസയിൽ ഒരു ഹമാസ് രാഷ്ട്രം സ്ഥാപിച്ചുവെന്ന് ആളുകൾ പറഞ്ഞു. അവർ എന്താണ് ചെയ്തതെന്ന് നോക്കൂ. അവർ ബങ്കറുകളും ഭീകര തുരങ്കങ്ങളുമുണ്ടാക്കി നമ്മുടെ ആളുകളെ കൂട്ടക്കൊല ചെയ്തു, നമ്മുടെ സ്ത്രീകളെ ബലാത്സംഗം ചെയ്തു, നമ്മുടെ പുരുഷന്മാരെ തലയറുത്തു, നമ്മുടെ നഗരങ്ങളെയും പട്ടണങ്ങളെയും ആക്രമിച്ചു. രണ്ടാം ലോക മഹായുദ്ധത്തിനും ഹോളോകോസ്റ്റിനും ശേഷം നമ്മൾ കണ്ടിട്ടില്ലാത്ത തരത്തിലുള്ള കൂട്ടക്കൊലകൾ നടത്തി. അതിനാൽ അവർക്ക് ഒരു രാഷ്ട്രം നൽകാം എന്ന് ആളുകൾക്ക് പറയാൻ സാധിക്കില്ല. ഇസ്രായേലിനെ നശിപ്പിക്കാനുള്ള ഒരു വേദിയായിരിക്കും അത് നെതന്യാഹു പറഞ്ഞു.

ആളുകൾ പറയും അതൊരു സമ്പൂർണ്ണ സ്റ്റേറ്റ് അല്ല എന്ന്. ഞങ്ങൾക്ക് അത് പ്രശ്‌നമല്ല. ഇനി ഒരിക്കലും അത് ഉണ്ടാകില്ലെന്നാണ് ഞങ്ങൾ പ്രതിജ്ഞയെടുത്തിരിക്കുന്നത്. ഇനി ഒരിക്കലും ഉണ്ടാകില്ല നെതന്യാഹു പറഞ്ഞു.