ട്രംപിനെ നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദ്ദേശം ചെയ്ത് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

ട്രംപിനെ നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദ്ദേശം ചെയ്ത് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു


വാഷിംഗ്ടണ്‍ :  ലോക സമാധാനത്തിന് ശ്രമിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദ്ദേശം ചെയ്ത് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. യുഎസ് സന്ദര്‍ശനത്തിനിടെ വൈറ്റ് ഹൗസില്‍ നടന്ന അത്താഴവിരുന്നില്‍ വെച്ച് നെതന്യാഹു തന്നെയാണ് ഇക്കാര്യംട്രംപിനെ അറിയിച്ചത്. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് ട്രംപിനെ നാമനിര്‍ദ്ദേശം ചെയ്ത കത്ത് നെതന്യാഹു നേരിട്ട് നല്‍കി. ഗാസയില്‍ നിന്നും ഒഴിയാന്‍ ആഗ്രഹിക്കുന്ന പലസ്തീനികള്‍ക്ക് അതിനുള്ള അവസരമുണ്ടെന്നും നെതന്യാഹു വ്യക്തമാക്കി.

പലസ്തീനികള്‍ക്ക് മെച്ചപ്പെട്ട ഭാവി വാഗ്ദാനം ചെയ്യുന്ന രാജ്യങ്ങള്‍ കണ്ടെത്താന്‍ അമേരിക്കയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും നെതന്യാഹു പറഞ്ഞു. പലസ്തീനികളെ മാറ്റിപ്പാര്‍പ്പിക്കുന്ന കാര്യത്തില്‍ ഇസ്രയേലിന്റെ അയല്‍രാജ്യങ്ങള്‍ സഹകരിക്കുമെന്ന് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. ഗസയില്‍ സമാധാന ഉടമ്പടിയ്ക്കായുള്ള അവസരം സംജാതമായിരിക്കുന്നുവെന്ന് അമേരിക്കയുടെ പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് പറഞ്ഞു.

ഇറാന്‍ ഇനി തങ്ങളുടെ ധൈര്യം പരീക്ഷിക്കാന്‍ മുതിരില്ലെന്നാണ് കരുതുന്നതെന്ന് നെതന്യാഹു പറഞ്ഞു. അബ്രഹാം കരാറിന്റെ വ്യാപനത്തിനായുള്ള അവസരം ഇപ്പോഴുമുണ്ട്. വൈറ്റ് ഹൗസില്‍ നെതന്യാഹു ട്രംപ് കൂടിക്കാഴ്ചയ്ക്കു മുമ്പ് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു ഇരു നേതാക്കളും.

അതേസമയം ഇറാന്‍ അമേരിക്കയുമായി കൂടിക്കാഴ്ച ആഗ്രഹിക്കുന്നുണ്ടെന്നും സമാധാനം ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ഇറാനുമായി കൂടുതല്‍ ചര്‍ച്ചകള്‍ പദ്ധതിയിട്ടിട്ടുണ്ട്. ഇറാനെ ഇനി ആക്രമിക്കേണ്ടി വരില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി. ഇറാനില്‍ ഭരണമാറ്റം വേണമോ എന്നത് ഇറാനികള്‍ തീരുമാനിക്കട്ടെയെന്ന് നെതന്യാഹു വ്യക്തമാക്കി.