നിര്‍മിത ബുദ്ധി വികസനം മന്ദഗതിയിലാക്കണമെന്ന വാദത്തെ വിമര്‍ശിച്ച് ട്രംപ്

നിര്‍മിത ബുദ്ധി വികസനം മന്ദഗതിയിലാക്കണമെന്ന വാദത്തെ വിമര്‍ശിച്ച് ട്രംപ്


ഡബ്ലിന്‍: നിര്‍മിത ബുദ്ധി (എ ഐ) സാങ്കേതികവിദ്യയുടെ വികസനം മന്ദഗതിയിലാക്കണമെന്ന ആവശ്യങ്ങളെ വിമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എ ഐ രംഗത്ത് അമേരിക്ക നിലവില്‍ ചൈനയെക്കാള്‍ മുന്നിലാണെന്നും ഈ നേട്ടം നിലനിര്‍ത്തേണ്ടത് നിര്‍ണായകമാണെന്നും ട്രംപ് പറഞ്ഞു.

അയര്‍ലന്‍ഡ് സന്ദര്‍ശനത്തിനിടെ ഞായറാഴ്ച മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എ ഐ വികസനത്തെക്കുറിച്ച് ആശങ്കകള്‍ ഉന്നയിക്കുന്നവര്‍ യാഥാര്‍ഥ്യമാകാന്‍ സാധ്യതയില്ലാത്ത കാര്യങ്ങളാണ് ചര്‍ച്ച ചെയ്യുന്നതെന്ന് ട്രംപ് പറഞ്ഞു.

നിര്‍മിത ബുദ്ധി മേഖലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമോയെന്നും വികസനം മന്ദഗതിയിലാക്കണമോയെന്നുമുള്ള ചോദ്യങ്ങളോടായിരുന്നു ട്രംപിന്റെ പ്രതികരണം.

അതേസമയം, കൂടുതല്‍ ശേഷിയുള്ള നിര്‍മിത ബുദ്ധി സംവിധാനങ്ങളുടെ വികസനം മന്ദഗതിയിലാക്കണമെന്നും സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണമെന്നും ആന്ത്രോപിക് സി ഇ ഒ ഡാരിയോ അമോഡെയ് ആവശ്യപ്പെട്ടു. ശനിയാഴ്ചയാണ് അദ്ദേഹം നിര്‍ദേശം മുന്നോട്ടുവച്ചത്.

മുന്നണി എ ഐ സാങ്കേതികവിദ്യയുടെ വികസന വേഗം നിയന്ത്രിക്കുന്നതിനായി മൂന്ന് നിര്‍ദേശങ്ങളാണ് അമോഡെയ് മുന്നോട്ടുവച്ചത്. കൂടുതല്‍ ശേഷിയുള്ള എ ഐ സംവിധാനങ്ങള്‍ തന്നെ അടുത്ത തലമുറയിലെ കൂടുതല്‍ ശക്തമായ മോഡലുകളുടെ വികസനത്തിന് സഹായിക്കുന്ന ഘട്ടത്തിലേക്ക് എത്തിയ സാഹചര്യത്തില്‍ സാങ്കേതികവിദ്യയുടെ വളര്‍ച്ച എത്ര വേഗത്തില്‍ മുന്നേറും എന്നതില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുന്നണി എ ഐ സംവിധാനങ്ങളുടെ സുരക്ഷ വിലയിരുത്തുന്നതിന് സ്വതന്ത്ര മൂന്നാംകക്ഷി വിദഗ്ധര്‍ക്ക് സ്ഥിരമായ ജീവനക്കാരുടെ തലത്തിലുള്ള പ്രവേശനം നല്‍കണമെന്നാണ് ആദ്യ നിര്‍ദേശം. സുരക്ഷാ സംവിധാനങ്ങള്‍ പരിശോധിക്കുക, സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുക, പരിശീലന ഘട്ടത്തില്‍ മോഡലുകള്‍ നിശ്ചയിച്ച ലക്ഷ്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിലയിരുത്തുക തുടങ്ങിയ ചുമതലകള്‍ ഇവര്‍ നിര്‍വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പൊതുവായ സുരക്ഷാ മാനദണ്ഡങ്ങള്‍ രൂപപ്പെടുത്തുന്നതിനും നിയന്ത്രണമില്ലാത്ത വികസനത്തിന് പരിധി നിശ്ചയിക്കുന്നതിനുമായി എ ഐ കമ്പനികള്‍ പരസ്പരം സഹകരിക്കണമെന്നും അമോഡെയ് ആവശ്യപ്പെട്ടു. വികസിത എ ഐയുടെ സുരക്ഷ ഉറപ്പാക്കാന്‍ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തണമെന്നതാണ് മൂന്നാമത്തെ നിര്‍ദേശം.

അമേരിക്ക ഉള്‍പ്പെടെയുള്ള ജനാധിപത്യ രാജ്യങ്ങള്‍ എ ഐ സുരക്ഷ സംബന്ധിച്ച് ഏകാധിപത്യ രാജ്യങ്ങളുമായും ചര്‍ച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ ഇത്തരം അന്താരാഷ്ട്ര ധാരണകള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നത് വെല്ലുവിളിയാണെന്നും ചൂണ്ടിക്കാട്ടി.

മുന്നണി എ ഐ വികസനത്തിന് കൂടുതല്‍ നിയന്ത്രിതമായ സമീപനം വേണമെന്ന അമോഡെയുടെ നിലപാടിനെ ഓപ്പണ്‍ എ ഐ സി ഇ ഒ സാം ആള്‍ട്ട്മാനും പിന്തുണച്ചു.

എ ഐയുടെ വികസന വേഗം നിയന്ത്രിക്കേണ്ടതുണ്ടെന്ന ഡാരിയോയുടെ അഭിപ്രായത്തോട് യോജിക്കുന്നു'- ആള്‍ട്ട്മാന്‍ എക്സില്‍ കുറിച്ചു. സ്വതന്ത്ര വിദഗ്ധര്‍ക്ക് എ ഐ സംവിധാനങ്ങളില്‍ ജീവനക്കാരുടേതിന് സമാനമായ പ്രവേശനം നല്‍കണമെന്ന നിര്‍ദേശത്തെയും അദ്ദേഹം പിന്തുണച്ചു. ഓപ്പണ്‍ എ ഐ സമാനമായ സമീപനം സ്വീകരിക്കുമെന്നും വ്യക്തമാക്കി.

ടെസ്ല സി ഇ ഒ ഇലോണ്‍ മസ്‌കും അമോഡെയുടെ നിലപാടിനെ പിന്തുണച്ചു. 'ഡാരിയോ ശരിയാണ്' എന്നായിരുന്നു മസ്‌കിന്റെ പ്രതികരണം.

കൂടുതല്‍ ശേഷിയുള്ള എ ഐ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിന് കമ്പനികള്‍ തമ്മില്‍ കടുത്ത മത്സരം തുടരുന്നതിനിടെയാണ് ഈ ചര്‍ച്ചകള്‍. സാങ്കേതികവിദ്യയുടെ വികസനം എത്ര വേഗത്തിലാകണം, അതുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ നിയന്ത്രിക്കാന്‍ എത്രത്തോളം സുരക്ഷാ സംവിധാനങ്ങള്‍ ആവശ്യമാണ് എന്നീ വിഷയങ്ങളില്‍ ഗവേഷകരും വ്യവസായ രംഗത്തെ പ്രമുഖരും വ്യത്യസ്ത നിലപാടുകളാണ് സ്വീകരിക്കുന്നത്.