തിരഞ്ഞെടുപ്പ് ഇടപെടല്‍ കേസില്‍ ഗിയുലിയാനി, സിഡ്‌നി പോവല്‍, മാര്‍ക്ക് മെഡോസ് എന്നിവര്‍ക്ക് ട്രംപ് മാപ്പ് നല്‍കി

തിരഞ്ഞെടുപ്പ് ഇടപെടല്‍ കേസില്‍ ഗിയുലിയാനി, സിഡ്‌നി പോവല്‍, മാര്‍ക്ക് മെഡോസ് എന്നിവര്‍ക്ക് ട്രംപ് മാപ്പ് നല്‍കി


വാഷിംഗ്ടണ്‍: 2020ലെ യു.എസ്. പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ ഇടപെടാന്‍ ശ്രമിച്ചെന്നാരോപിച്ച് കേസെടുത്ത മുന്‍ അഭിഭാഷകന്‍ റൂഡി ഗിയുലിയാനി, മുന്‍ നിയമ ഉപദേഷ്ടാവ് സിഡ്‌നി പവല്‍, മുന്‍ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് മാര്‍ക്ക് മെഡോസ്, നിയമ വിദഗ്ധന്‍ ജോണ്‍ ഈസ്റ്റ്മാന്‍ എന്നിവര്‍ ഉള്‍പ്പെടെ 77 പേര്‍ക്ക് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മാപ്പ് നല്‍കി. വെള്ളിയാഴ്ച (നവംബര്‍ 7) ഒപ്പുവെച്ച മാപ്പ് ഉത്തരവ് വൈറ്റ് ഹൗസ് ഞായറാഴ്ച വൈകിട്ട് (നവംബര്‍ 9) പുറത്തുവിട്ടു.

ജോര്‍ജിയയില്‍ 2020 തിരഞ്ഞെടുപ്പ് ഫലങ്ങള്‍ അട്ടിമറക്കാനുള്ള പദ്ധതിയില്‍ പങ്കാളികളായെന്നാരോപിച്ച് ഇവര്‍ക്കെതിരെ കേസ് എടുത്തിരുന്നു. ഇവരില്‍ നാലുപേര്‍ ഇതിനകം കുറ്റസമ്മതം നടത്തിയവരാണ്.

'2020 പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിന് ശേഷം അമേരിക്കന്‍ ജനതയ്‌ക്കെതിരേ നടന്ന ഗുരുതരമായ അനീതിക്ക് ഇതിലൂടെ അവസാനമാകുന്നു. രാജ്യത്തെ പുനരൈക്യത്തിലേക്ക് നയിക്കുന്ന പ്രക്രിയയുടെ ഭാഗമാണിത്,' എന്നാണ് മാപ്പ് ഉത്തരവില്‍ പറയുന്നത്. അതേസമയം, ഈ മാപ്പ് പ്രസിഡന്റ് ട്രംപിന് ബാധകമല്ലെന്ന് ഉത്തരവില്‍ പ്രത്യേകം വ്യക്തമാക്കുന്നു.

മാപ്പ് 'പൂര്‍ണ്ണവും, സമ്പൂര്‍ണ്ണവും, നിബന്ധനകളില്ലാത്തതുമാണ്. ഇതില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഫെഡറല്‍ കുറ്റങ്ങള്‍ക്ക് മാത്രമേ മാപ്പ് ബാധകമായിരിക്കൂ; സംസ്ഥാനതലമായോ പ്രാദേശികമായോ ആയകുറ്റങ്ങള്‍ക്ക് ബാധകമല്ല.

കഴിഞ്ഞ ആഴ്ച, ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് 2013ല്‍ ശിക്ഷിക്കപ്പെട്ട ന്യൂയോര്‍ക്കിലെ മുന്‍ പൊലിസ് ഉദ്യോഗസ്ഥനും 1995ല്‍ നികുതി വെട്ടിപ്പ് കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ ബേസ്‌ബോള്‍ താരം ഡാരില്‍ സ്‌ട്രോബെറിയും ട്രംപ് മാപ്പ് നല്‍കിയിരുന്നു.