ഇന്ത്യക്കെതിരായ താരിഫ് ഗണ്യമായി ഉയര്‍ത്തുമെന്ന് ട്രംപിന്റെ പുതിയ മുന്നറിയിപ്പ്

ഇന്ത്യക്കെതിരായ താരിഫ് ഗണ്യമായി ഉയര്‍ത്തുമെന്ന് ട്രംപിന്റെ പുതിയ മുന്നറിയിപ്പ്


വാഷിംഗ്ടണ്‍: റഷ്യന്‍ എണ്ണ വാങ്ങുന്നതിനെതിരെ ഇന്ത്യയ്ക്ക് യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പുതിയ മുന്നറിയിപ്പ്. ഇന്ത്യയ്ക്ക് മേല്‍ 25 ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ച് ഒരാഴ്ച കഴിഞ്ഞാണ് പുതിയ മുന്നറിയിപ്പ് വന്നിരിക്കുന്നത്. 

ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍, താരിഫ് പരിഷ്‌കരണത്തിന് പിന്നിലെ പ്രധാന കാരണം റഷ്യയുമായുള്ള ഇന്ത്യയുടെ അടുത്ത ബന്ധമാണെന്ന് ട്രംപ് ചൂണ്ടിക്കാട്ടി.

''ഇന്ത്യ വന്‍തോതില്‍ റഷ്യന്‍ എണ്ണ വാങ്ങുക മാത്രമല്ല, വാങ്ങിയ എണ്ണയുടെ ഭൂരിഭാഗവും ഓപ്പണ്‍ മാര്‍ക്കറ്റില്‍ വലിയ ലാഭത്തില്‍ വില്‍ക്കുകയും ചെയ്യുന്നു. റഷ്യന്‍ യുദ്ധ യന്ത്രം യുക്രെയ്‌നില്‍ എത്ര പേരെ കൊല്ലുന്നുണ്ടെങ്കിലും അവര്‍ അത് കാര്യമാക്കുന്നില്ല. ഇക്കാരണത്താല്‍, ഇന്ത്യ യു എസ് എയ്ക്ക് നല്‍കുന്ന താരിഫ് ഞാന്‍ ഗണ്യമായി ഉയര്‍ത്തും. ഈ വിഷയത്തില്‍ നിങ്ങളുടെ ശ്രദ്ധയ്ക്ക് നന്ദി!'' ഡൊണാള്‍ഡ് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ എഴുതി.

കഴിഞ്ഞയാഴ്ച ഇന്ത്യയെ ലക്ഷ്യമിട്ട് ട്രംപ് ട്രൂത്ത് സോഷ്യലില്‍ വാക്കാലുള്ള ആക്രമണം നടത്തിയിരുന്നു. കൂടാതെ ന്യൂഡല്‍ഹിയും മോസ്‌കോയും ''അവരുടെ നിര്‍ജ്ജീവ സമ്പദ്വ്യവസ്ഥകള്‍ ഏറ്റെടുത്ത് ഒരുമിച്ച് താഴെയിറക്കാന്‍'' ആഹ്വാനം ചെയ്തിരുന്നു.

അതിനിടെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ ന്യായവും ബഹുധ്രുവവുമായ ആഗോള ക്രമത്തിന്റെ ആവശ്യകത ആവര്‍ത്തിച്ചു. കുറച്ചുപേരുടെ ആധിപത്യമുള്ള ഒരു ആഗോള ക്രമമല്ല, ന്യായവും പ്രാതിനിധ്യവുമുള്ള ഒരു ആഗോള ക്രമമാണ് ഞങ്ങളുടെ കൂട്ടായ ആഗ്രഹമെന്ന് ജയശങ്കര്‍ പറഞ്ഞു. യു എസ് താരിഫ് ഭീഷണികളും റഷ്യയുമായുള്ള ഇന്ത്യയുടെ എണ്ണ വ്യാപാരത്തില്‍ സമ്മര്‍ദ്ദവും ഉള്‍പ്പെടെയുള്ള ആഗോള വ്യാപാര സംഘര്‍ഷങ്ങള്‍ക്കിടയിലാണ് ജയ്ശങ്കര്‍ ഈ പരാമര്‍ശം നടത്തിയത്.

ഡല്‍ഹിയില്‍ നടന്ന ബിംസ്റ്റെക് പരമ്പരാഗത സംഗീതോത്സവത്തില്‍ 'സപ്തസുര്‍: സെവന്‍ നേഷന്‍സ്, വണ്‍ മെലഡി' എന്ന തലക്കെട്ടില്‍ സംസാരിക്കുമ്പോള്‍, ജയ്ശങ്കര്‍ സാംസ്‌കാരിക പാരമ്പര്യങ്ങളെ ആഗോള സന്തുലിതാവസ്ഥയുടെ വിശാലമായ ദര്‍ശനവുമായി ബന്ധിപ്പിച്ചു. 'സങ്കീര്‍ണ്ണവും അനിശ്ചിതവുമായ ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. കുറച്ചുപേര്‍ മാത്രം ആധിപത്യം പുലര്‍ത്തുന്ന ഒരു ആഗോള ക്രമമല്ല, മറിച്ച് നീതിയുക്തവും പ്രതിനിധാനപരവുമായ ഒരു ആഗോള ക്രമം കാണണമെന്നാണ് ഞങ്ങളുടെ കൂട്ടായ ആഗ്രഹം. ആ അന്വേഷണം പലപ്പോഴും രാഷ്ട്രീയമോ സാമ്പത്തികമോ ആയ പുനഃസന്തുലിതാവസ്ഥയായി വ്യാഖ്യാനിക്കപ്പെടുന്നു,' അദ്ദേഹം പറഞ്ഞു.

യു എസ് താരിഫുകളെക്കുറിച്ചുള്ള ആശങ്കകളും റഷ്യയുമായുള്ള ഇന്ത്യയുടെ തുടര്‍ച്ചയായ എണ്ണ വ്യാപാരവുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകളും ഉള്‍പ്പെടെയുള്ള സാമ്പത്തിക, നയതന്ത്ര വെല്ലുവിളികളെ ജയശങ്കറിന്റെ പരാമര്‍ശങ്ങള്‍ നേരിട്ട് പറഞ്ഞില്ലെങ്കിലും പരമാധികാരം, പാരമ്പര്യം, ബഹുധ്രുവത്വം എന്നിവയിലുള്ള അദ്ദേഹത്തിന്റെ ഊന്നല്‍ ഇന്ത്യയുടെ നിലവിലെ നയതന്ത്ര നിലപാടിനെയാണ് പ്രതിധ്വനിപ്പിക്കുന്നത്.

ഇന്ത്യക്കെതിരായ താരിഫ് ഗണ്യമായി ഉയര്‍ത്തുമെന്ന് ട്രംപിന്റെ പുതിയ മുന്നറിയിപ്പ്