ട്രംപ്-മസ്‌ക് തര്‍ക്കം രൂക്ഷമാകുന്നതിനിടെ, സ്‌പേസ് എക്‌സ് കരാറുകള്‍ അന്വേഷിക്കാന്‍ നാസയോടും പെന്റഗണിനോടും ഉത്തരവിട്ട് വൈറ്റ് ഹൗസ്

ട്രംപ്-മസ്‌ക് തര്‍ക്കം രൂക്ഷമാകുന്നതിനിടെ, സ്‌പേസ് എക്‌സ് കരാറുകള്‍ അന്വേഷിക്കാന്‍ നാസയോടും പെന്റഗണിനോടും ഉത്തരവിട്ട് വൈറ്റ് ഹൗസ്


വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും ശതകോടീശ്വര സംരംഭകന്‍ എലോണ്‍ മസ്‌കും തമ്മിലുള്ള പരസ്യമായ തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍, സ്‌പേസ് എക്‌സിന്റെ സര്‍ക്കാര്‍ കരാറുകള്‍ സമഗ്രമായി പരിശോധിക്കാന്‍ വൈറ്റ് ഹൗസ് ഉത്തരവിട്ടതായി ഈ വിഷയത്തില്‍ പരിചയമുള്ള നാല് പേരെ ഉദ്ധരിച്ച്.
റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

സ്‌പേസ് എക്‌സിന് നല്‍കിയ ഏകദേശം 22 ബില്യണ്‍ ഡോളറിന്റെ ഫെഡറല്‍ കരാറുകളെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ സമാഹരിക്കാന്‍ പ്രതിരോധ വകുപ്പിനോടും നാസയോടും ഈ മാസം ആദ്യം, വൈറ്റ് ഹൗസ് നിര്‍ദ്ദേശിച്ചു. മസ്‌കിനോടും അദ്ദേഹത്തിന്റെ കമ്പനികളോടും വര്‍ദ്ധിച്ചുവരുന്ന വൈരാഗ്യത്തെത്തുടര്‍ന്ന് പ്രതികാരം ചെയ്യാന്‍ ട്രംപ് ഭരണകൂടം നടത്തുന്ന വിശാലമായ നീക്കത്തിന്റെ ഭാഗമാണിതെന്ന് റോയിട്ടേഴ്‌സിനോട് വൃത്തങ്ങള്‍ പറഞ്ഞു.

ഏതെങ്കിലും കരാറുകള്‍ ഒടുവില്‍ റദ്ദാക്കപ്പെടുമോ എന്ന് വ്യക്തമല്ലെങ്കിലും, സ്‌പേസ് എക്‌സ് സിഇഒയുമായുള്ള എല്ലാ ഫെഡറല്‍ ബന്ധങ്ങളും പുനഃപരിശോധിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് ജൂണ്‍ 6 ന് എയര്‍ഫോഴ്‌സ് വണ്ണില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുമുന്നില്‍വെച്ച് ട്രംപ് നടത്തിയ ഭീഷണി പ്രാവര്‍ത്തികമാവുകയാണെന്നാണ് വൈറ്റ് ഹൗസ് നിര്‍ദ്ദേശം സൂചിപ്പിക്കുന്നത്. 'ഞങ്ങള്‍ എല്ലാം പരിശോധിക്കും,' എന്നാണ് ട്രംപ് അന്ന് പറഞ്ഞത്.

'ഗോള്‍ഡന്‍ ഡോം ' എന്ന് വിളിക്കപ്പെടുന്ന ഒരു നിര്‍ദ്ദിഷ്ട യുഎസ് മിസൈല്‍ പ്രതിരോധ പദ്ധതിയില്‍ സ്‌പേസ് എക്‌സിന്റെ പങ്ക് കുറയ്ക്കുന്നതിനെക്കുറിച്ച് പെന്റഗണ്‍ ഉദ്യോഗസ്ഥര്‍ പ്രത്യേകമായി ആലോചിക്കുന്നുണ്ടെന്നും വൈറ്റ് ഹൗസിന്റെ ഈ അവലോകനം സൂചിപ്പിക്കുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസ് ബഹിരാകാശ, പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ നിര്‍ണായക പങ്കാളിയായ സ്‌പേസ് എക്‌സ് വര്‍ഷങ്ങളായി ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുകയും സര്‍ക്കാരിനുവേണ്ടി ബഹിരാകാശ നിലയത്തിലേയ്ക്ക് ചരക്ക് കൊണ്ടുപോകുകയും ചെയ്തുവരുകയാണ്.

വൈറ്റ് ഹൗസ് നിര്‍ദ്ദേശത്തെക്കുറിച്ച് റോയിട്ടേഴ്‌സ് അഭിപ്രായം തേടിയെങ്കിലും സ്‌പേസ് എക്‌സോ പ്രതിരോധ വകുപ്പോ പ്രതികരിച്ചില്ല.  'പ്രസിഡന്റിന്റെ ബഹിരാകാശ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നുവെന്ന് ഉറപ്പാക്കാന്‍ ഞങ്ങളുടെ വ്യവസായ പങ്കാളികളുമായി പ്രവര്‍ത്തിക്കുന്നത് തുടരും' എന്നാണ് ഇത് സംബന്ധിച്ച പ്രസ്താവനയില്‍ നാസ വക്താവ് റോയിട്ടേഴ്‌സിനോട് പറഞ്ഞത്. മസ്‌കിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പ്രത്യേകമായി ഉത്തരം നല്‍കാന്‍ വൈറ്റ് ഹൗസ് വിസമ്മതിച്ചു, എന്നാല്‍ 'എല്ലാ ബിഡുകള്‍ക്കും കരാറുകള്‍ക്കും കര്‍ശനമായ അവലോകന പ്രക്രിയ' നടത്താറുണ്ടെന്ന്  പറഞ്ഞു.

അടുത്തിടെ വരെ തന്റെ മുതിര്‍ന്ന ഉപദേഷ്ടാവും ഗവണ്‍മെന്റ് എഫിഷ്യന്‍സി വകുപ്പിന്റെ  തലവനുമായി സേവനമനുഷ്ഠിച്ച മസ്‌കിനെതിരെ ട്രംപ് നേരിട്ട് നടപടിയെടുക്കാന്‍ തീരുമാനിച്ചത് ഇടഞ്ഞുനില്‍ക്കുന്ന മസ്‌കിനെ രാഷ്ട്രീയമായി വരുതിയിലാക്കുിന്നതിനുവേണ്ടിയാകാം എന്ന് ചില സ്രോതസുകള്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.