പന്ത്രണ്ടുകാരിയെ ബലാത്സംഗം ചെയ്യാന്‍ 241 കിലോമീറ്റര്‍ യാത്ര ചെയ്ത കുറ്റവാളിക്ക് ഏഴ് വര്‍ഷം തടവ്

പന്ത്രണ്ടുകാരിയെ ബലാത്സംഗം ചെയ്യാന്‍ 241 കിലോമീറ്റര്‍ യാത്ര ചെയ്ത കുറ്റവാളിക്ക് ഏഴ് വര്‍ഷം തടവ്


പാരീസ്: പന്ത്രണ്ട് വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ 241 കിലോമീറ്ററില്‍ കൂടുതല്‍ സഞ്ചരിച്ച ഒരാള്‍ക്ക് യു കെ കോടതി ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. 48കാരനായ വെയ്ന്‍ ഫിലിപ്പ് ഫിലിപ്പ്‌സണ്‍ എന്നയാള്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്. നേരത്തെ ബാലലൈംഗിക കുറ്റകൃത്യങ്ങളുടെ ചരിത്രമുള്ളയാളാണ് വെയ്ന്‍. 

സോഷ്യല്‍ മീഡിയ ഫോട്ടോ ഷെയറിംഗ് ആപ്പ് സ്നാപ്ചാറ്റില്‍ കണ്ട 12 വയസ്സുള്ള സ്‌കൂള്‍ വിദ്യാര്‍ഥിനിയായ ഇരയെയാണ് ഫിലിപ്പ്‌സണ്‍ ആക്രമിച്ചത്. 

2021 സെപ്റ്റംബറില്‍ മൂന്ന് ദിവസത്തിനുള്ളില്‍ ഡര്‍ഹാമില്‍ നിന്നുള്ളയാള്‍ പെണ്‍കുട്ടിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളുമാണ് അയച്ചത്. തുടര്‍ന്ന് കുട്ടിയെ കാണാന്‍ തയ്യാറെടുപ്പുകള്‍ നടത്തിയതിന് ശേഷം യാത്ര പുറപ്പെടുകയായിരുന്നു. 

പെണ്‍കുട്ടിയെ ഒരു വനപ്രദേശത്തേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു. 12 വയസ്സുള്ള ഇര രക്ഷപ്പെട്ട് പൊലീസില്‍ എത്തുകയായിരുന്നു. ബലാത്സംഗം ചെയ്ത ഫിലിപ്പ്സണെ ഉടന്‍ തന്നെ അധികാരികള്‍ പിടികൂടി.

ഓര്‍ഡര്‍ ഫോര്‍ ലൈഫ് ലോംഗ് റെസ്ട്രിക്ഷന്‍ പ്രകാരം കുറഞ്ഞത് ഏഴ് വര്‍ഷത്തേക്കാണ് തടവ് വിധിച്ചത്.

യുകെയിലുടനീളം കുട്ടികള്‍ക്കെതിരായ നിരവധി ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട ഫിലിപ്പ്സണെ 2024 ഫെബ്രുവരിയില്‍ എട്ടര വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. 

സോഷ്യല്‍ മീഡിയ ആപ്പുകളായ സ്നാപ്ചാറ്റ്, വിങ്ക് എന്നിവയിലൂടെ കുട്ടികളെ സമീപിക്കുന്ന ഇയാള്‍ നഗ്നവും അസഭ്യവുമായ ചിത്രങ്ങള്‍ പങ്കിടാന്‍ പ്രേരിപ്പിക്കുകയും ചെയ്യുമായിരുന്നു. തന്റെ ഇരകളെ കാണാന്‍ വേണ്ടി അയാള്‍ യാത്ര ചെയ്യുന്നതും പതിവായിരുന്നു. അത്തരമൊരു യാത്രയിലാണ് 2022 ജൂണ്‍ 9ന് റെക്സാമെല്‍ ഇയാള്‍ അറസ്റ്റിലായത്.

ഇയാളുടെ ഫോണില്‍ നിന്ന് നൂറിലധികം അശ്ലീല ചിത്രങ്ങളും യു കെയിലുടനീളമുള്ള 12-14 വയസ്സ് പ്രായമുള്ള രണ്ട് ഡസനിലധികം കുട്ടികളുമായി ബന്ധമുണ്ടെന്നതിന്റെ തെളിവുകളും പോലീസ് കണ്ടെത്തി.