റഷ്യയില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

റഷ്യയില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്


മോസ്‌കോ: റഷ്യയില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം . റഷ്യയുടെ കിഴക്കന്‍ കാംചാറ്റ്ക ഉപദ്വീപിന്റെ തീരത്ത് വെള്ളിയാഴ്ച പുലര്‍ച്ചെ 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം ഉണ്ടായതായി അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കി. സമീപ തീരപ്രദേശങ്ങളില്‍ അപകടകരമായ തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നല്‍കി. അമേരിക്കയുടെ ചില ഭാഗങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കുകയും ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തു. 

റഷ്യയുടെ സ്‌റ്റേറ്റ് ജിയോഫിസിക്കല്‍ സര്‍വീസിന്റെ റിപ്പോര്‍ട്ട് പ്രകാരം 7.4 തീവ്രതയാണ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് അഞ്ചോളം തുടര്‍ ഭൂചലനങ്ങളും റിപ്പോര്‍ട്ട് ചെയ്തു. പെട്രോപാവ്‌ലോവ്‌സ്‌ക്  കാംചാറ്റ്‌സ്‌കിയില്‍ നിന്ന് 128 കിലോമീറ്റര്‍ (80 മൈല്‍) കിഴക്കും 10 കിലോമീറ്റര്‍ (ആറ് മൈല്‍) ആഴം കുറഞ്ഞ ആഴത്തിലുമാണ് ഭൂചലനം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) റിപ്പോര്‍ട്ട് ചെയ്തു.

സമീപ തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തോതില്‍ തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് പുറപ്പെടുവിക്കുകയും ചെയ്തു. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രത്തില്‍ നിന്ന് 1,000 കിലോമീറ്റര്‍ താഴെ കിഴക്കന്‍ റഷ്യ, അലാസ്‌ക, ഹവായ് എന്നിവിടങ്ങളിലെ ഏതാനം ഭാഗങ്ങളില്‍ സാധാരണ നിരപ്പില്‍ നിന്ന് മൂന്ന് മീറ്റര്‍ വരെ ഉയരുന്ന സുനാമി തിരമാലകള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിയിരുന്നു.

നിലവില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഗവര്‍ണര്‍ വ്‌ലാഡിമിര്‍ സോളോഡോവ് ടെലിഗ്രാമിലൂടെ പറഞ്ഞു. എല്ലാവരോടും ശാന്തത പാലിക്കാന്‍ ഞാന്‍ അഭ്യര്‍ഥിക്കുന്നു. ഉപദ്വീപിന്റെ കിഴക്കന്‍ തീരത്ത് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് ജാഗ്രത പാലിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭൂചലനം ഉണ്ടായതിനെത്തുടര്‍ന്ന് കെട്ടിടങ്ങളും വീടുകളും കുലുങ്ങി. ആളുകള്‍ വീടുകള്‍ക്ക് പുറത്തേക്കും തെരുവുകളിലേക്കും ഇറങ്ങിയോടി. ഭൂചലനത്തെതുടര്‍ന്ന് വീടുകളില്‍ ഫര്‍ണിച്ചറുകളും ലൈറ്റുകളും കുലുങ്ങുന്ന ദൃശ്യങ്ങള്‍ റഷ്യന്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായി. മറ്റൊരു വീഡിയോയില്‍ തെരുവില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ഒരു കാര്‍ കുലുങ്ങുന്നതായി കാണിക്കുന്നുണ്ട്. പെട്രോപാവ്‌ലോവ്‌സ്‌ക് കാംചാറ്റ്‌സ്‌കി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ചെക്ക് ഇന്‍ കൗണ്ടറുകളും ടെലിവിഷന്‍ സ്‌ക്രീനുകളും ഭൂചലനത്തില്‍ കുലുങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

പസഫിക് സമുദ്രത്തിന്റെ ഭൂരിഭാഗവും ചുറ്റപ്പെട്ട റിങ് ഓഫ് ഫയര്‍ എന്നറിയപ്പെടുന്ന ഒരു ടെക്‌റ്റോണിക് ബെല്‍റ്റിലാണ് കാംചത്ക ഉപദ്വീപ് സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശം ഭൂചലനങ്ങളുടെ ഒരു ഹോട്ട്‌സ്‌പോട്ടാണ്. ജൂലൈയില്‍ പ്രദേശത്തുണ്ടായ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം സുനാമിക്ക് കാരണമായി.