കാബൂളിൽ സ്‌ഫോടനങ്ങൾ; പാകിസ്താൻ വ്യോമാക്രമണം നടത്തിയെന്ന് ആരോപിച്ച് അഫ്ഗാനിസ്ഥാൻ

കാബൂളിൽ സ്‌ഫോടനങ്ങൾ; പാകിസ്താൻ വ്യോമാക്രമണം നടത്തിയെന്ന് ആരോപിച്ച് അഫ്ഗാനിസ്ഥാൻ


കാബൂൾ: തലസ്ഥാനമായ കാബൂൾ നഗരത്തിൽ ശക്തമായ സ്‌ഫോടനങ്ങൾ ഉണ്ടായതിന് പിന്നാലെ അയൽരാജ്യമായ പാകിസ്താൻ വ്യോമാക്രമണം നടത്തിയെന്ന് അഫ്ഗാനിസ്ഥാൻ അധികൃതർ ആരോപിച്ചു. തിങ്കളാഴ്ച രാത്രി 9.00 മുതൽ 9.15 വരെ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ വലിയ പൊട്ടിത്തെറികൾ കേട്ടതായി റിപ്പോർട്ടുകൾ പറയുന്നു.

നഗരത്തിന്റെ മധ്യഭാഗങ്ങളായ ഷഹർഇനൗ, വസീർ അക്ബർ ഖാൻ മേഖലകളിൽ നിന്ന് പുക ഉയരുന്നതായി കണ്ടതായി പ്രദേശവാസികൾ പറഞ്ഞു. സ്‌ഫോടനങ്ങൾ ഉണ്ടായതോടെ നഗരത്തിൽ പ്രതിരോധ വ്യോമസേന സിസ്റ്റങ്ങൾ പ്രവർത്തനക്ഷമമാക്കി.

ഭീതിയിലായ ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തേക്ക് ഓടി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി. ചിലർ ബേസ്‌മെന്റുകളിൽ അഭയം തേടിയപ്പോൾ മറ്റുചിലർ തെരുവുകളിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.

പാകിസ്താൻ സൈന്യം വീണ്ടും അഫ്ഗാൻ അതിർത്തി ലംഘിച്ചുവെന്ന് താലിബാൻ സർക്കാരിന്റെ വക്താവായ  സബിയുള്ളാ മുജാഹിദ് സോഷ്യൽ മീഡിയയിൽ നൽകിയ പ്രതികരണത്തിൽ ആരോപിച്ചു. ഈ ആക്രമണം 'കുറ്റകൃത്യവും മനുഷ്യാവകാശ ലംഘനവുമാണെന്ന്' അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഏതാനും ആഴ്ചകളായി പാകിസ്താൻ അഫ്ഗാനിസ്ഥാനിൽ നിരവധി വ്യോമാക്രമണങ്ങൾ നടത്തിയതായി റിപ്പോർട്ടുകളുണ്ട്. അതിർത്തി കടന്ന് ആക്രമണം നടത്തുന്ന തീവ്രവാദികൾക്ക് താലിബാൻ സർക്കാർ അഭയം നൽകുന്നുവെന്നാണ് പാകിസ്താന്റെ ആരോപണം.

സമീപകാല ആക്രമണത്തിൽ മയക്കുമരുന്ന് ചികിത്സാ കേന്ദ്രം ലക്ഷ്യമിട്ടതായും ചില സാധാരണക്കാർ കൊല്ലപ്പെട്ടതായും മുജാഹിദ് ആരോപിച്ചു. എന്നാൽ ഇത് സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. പാകിസ്താൻ സൈന്യം ഇതുവരെ ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ല.

കഴിഞ്ഞ വർഷം ഒക്ടോബറിൽ രണ്ട് രാജ്യങ്ങൾക്കിടയിൽ സംഘർഷം രൂക്ഷമായതോടെ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. കുറച്ച് കാലം ശാന്തമായിരുന്ന സാഹചര്യം കഴിഞ്ഞ മാസം വീണ്ടും കടുത്തതായാണ് റിപ്പോർട്ടുകൾ.

ഫെബ്രുവരി 26 മുതൽ ഇതുവരെ അതിർത്തി സംഘർഷങ്ങളിൽ കുറഞ്ഞത് 75 സാധാരണക്കാർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് യുഎൻ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. 

ഞായറാഴ്ചയും തിങ്കളാഴ്ചയും രാത്രിയിലുണ്ടായ പാകിസ്താൻ ഷെല്ലാക്രമണത്തിൽ കിഴക്കൻ അഫ്ഗാനിസ്ഥാനിൽ മൂന്ന് കുട്ടികളും ഒരു സ്ത്രീയും കൊല്ലപ്പെട്ടതായി അഫ്ഗാൻ അധികൃതർ പറഞ്ഞു.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അതിർത്തി സംഘർഷങ്ങളിൽ കുറഞ്ഞത് 18 സാധാരണക്കാർ കൊല്ലപ്പെട്ടതായി അഫ്ഗാൻ സർക്കാർ അറിയിച്ചു.

തുടർച്ചയായ ആക്രമണങ്ങൾ വ്യാപാരത്തെയും സാധാരണജീവിതത്തെയും ബാധിച്ചിട്ടുണ്ട്. ഏകദേശം 1.15 ലക്ഷം ആളുകൾ വീടുകൾ വിട്ട് ഒഴിഞ്ഞതായി അഭയാർത്ഥികൾക്കുവേണ്ടിയുള്ള ഐക്യരാഷ്ട്ര സഭാ ഹൈ കമ്മീഷൻ അറിയിച്ചു.

അതേസമയം ഭക്ഷ്യക്ഷാമം രൂക്ഷമാകാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി വേൾഡ് ഫുഡ് പ്രോഗ്രാം അടിയന്തര ഭക്ഷ്യസഹായ വിതരണം ആരംഭിച്ചു. കിഴക്കൻ അതിർത്തിക്ക് സമീപമുള്ള പക്തിയ പ്രവിശ്യയിൽ ആയിരക്കണക്കിന് അഭയാർഥികൾക്ക് അടിയന്തര ഭക്ഷണവും പോഷക ബിസ്‌കറ്റുകളും വിതരണം ചെയ്യുന്നതായി അധികൃതർ അറിയിച്ചു.