ജറുസലം: ഹമാസിന്റെ സായുധ വിഭാഗത്തിലെ പ്രമുഖ കമാൻഡറായ ഇസ്സുദ്ദീൻ അൽ ഹദ്ദാദ് ഗാസയിൽ നടന്ന ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്രയേൽ പ്രതിരോധ സേന സ്ഥിരീകരിച്ചു. ഹദ്ദാദ് കൊല്ലപ്പെട്ട വിവരം ഹമാസിലെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
2023 ഒക്ടോബർ 7ന് ഇസ്രയേലിനെതിരേ നടന്ന ഹമാസ് ആക്രമണത്തിന്റെ പ്രധാന ആസൂത്രകരിൽ ഒരാളായിരുന്നു ഹദ്ദാദ് എന്ന് ഇസ്രയേൽ സൈന്യം ആരോപിച്ചു. ഹമാസിന്റെ സൈനിക വിഭാഗത്തിൽ ശേഷിച്ചിരുന്ന അവസാനത്തെ മുതിർന്ന കമാൻഡർമാരിൽ ഒരാളായും അദ്ദേഹത്തെ വിശേഷിപ്പിച്ചു.
വെള്ളിയാഴ്ച ഗാസ സിറ്റിയിലെ ഒരു അപ്പാർട്‌മെന്റിനും വാഹനത്തിനുമെതിരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിലാണ് ഹദ്ദാദും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടതെന്ന് ഹമാസ് വക്താക്കൾ എഎഫ്പി വാർത്താ ഏജൻസിയോട് അറിയിച്ചു. ഇസ്രയേൽ-ഹമാസ് യുദ്ധത്തിനിടെ നിരവധി ഇസ്രയേലി ബന്ദികളെ ഹമാസ് കസ്റ്റഡിയിൽ സൂക്ഷിച്ചതിന് പിന്നിൽ ഹദ്ദാദിന്റെ നേതൃത്വമുണ്ടായിരുന്നുവെന്നും ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു.
ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള വെടിനിർത്തൽ ധാരണയ്ക്ക് ശേഷം ഇസ്രയേൽ വധിക്കുന്ന ഏറ്റവും മുതിർന്ന ഹമാസ് നേതാവാണ് ഹദ്ദാദ് എന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഹദ്ദാദിന്റെയും ഭാര്യയുടെയും മകളുടെയും സംസ്‌കാര ചടങ്ങുകൾ ശനിയാഴ്ച മധ്യ ഗാസയിലെ അൽ അഖ്‌സ ശുഹദാ മസ്ജിദിൽ നടന്നു.
1970ൽ ജനിച്ച ഇസ്സുദ്ദീൻ അൽ ഹദ്ദാദ്, 2025 മെയ് മാസത്തിൽ മുഹമ്മദ് സിൻവർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഗാസയിലെ ഹമാസിന്റെ സൈനിക തലവനായി ചുമതലയേറ്റത്. ഇസ്രയേൽ നടത്തിയ നിരവധി വധശ്രമങ്ങളിൽ നിന്ന് രക്ഷപ്പെട്ടിട്ടുള്ളതിനാൽ ഹമാസ് അനുയായികൾക്കിടയിൽ 'പ്രേതം' എന്ന വിളിപ്പേരിലും അദ്ദേഹം അറിയപ്പെട്ടിരുന്നു.
1980കളിൽ ഹമാസ് രൂപംകൊണ്ട കാലം മുതൽ സംഘടനയുമായി ബന്ധപ്പെട്ടിരുന്ന ഹദ്ദാദ് വിവിധ സൈനിക-സംഘടനാതല ചുമതലകൾ വഹിച്ചു. ഹമാസിന്റെ തന്ത്രപരമായ നീക്കങ്ങളിൽ നിർണായക സ്വാധീനം ചെലുത്തിയ നേതാക്കളിൽ ഒരാളായാണ് അദ്ദേഹത്തെ വിലയിരുത്തിയിരുന്നത്.
ഹമാസ് സൈനിക തലവൻ ഇസ്സുദ്ദീൻ അൽ ഹദ്ദാദ് കൊല്ലപ്പെട്ടു; ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം
