ബെത്‌ലഹേമില്‍ ക്രിസ്തുവിന്റെ ജനനത്തിലേക്ക് വഴി കാട്ടിയത് യാഥാര്‍ഥ്യം; പക്ഷേ നക്ഷത്രമായിരുന്നില്ല

ബെത്‌ലഹേമില്‍ ക്രിസ്തുവിന്റെ ജനനത്തിലേക്ക് വഴി കാട്ടിയത് യാഥാര്‍ഥ്യം; പക്ഷേ നക്ഷത്രമായിരുന്നില്ല


ലോസ്ഏഞ്ചല്‍സ്: ബെത്‌ലഹേമിലെ നക്ഷത്രം യഥാര്‍ഥമായിരുന്നുവെന്നും അതിന് തെളിവ് ചൈനയുടെ പുരാതന രേഖകളില്‍ ഉണ്ടെന്നും ഒരു നാസാ ശാസ്ത്രജ്ഞന്‍. ക്രിസ്തുവിന്റെ ജനനത്തിന് വഴികാട്ടിയെന്നു പറയപ്പെടുന്ന ആ 'നക്ഷത്രം' യഥാര്‍ഥത്തില്‍ നക്ഷത്രമല്ല, ഒരു ധൂമകേതുവാണെന്ന് ഗ്രഹശാസ്ത്രജ്ഞനായ മാര്‍ക്ക് മാട്‌നി പറയുന്നു. ബി സി അഞ്ചില്‍ ഈ ധൂമകേതു 70 ദിവസത്തിലധികം ആകാശത്ത് പ്രകാശിച്ചുവെന്ന വിവരങ്ങള്‍ ചൈനീസ് ജ്യോതിശാസ്ത്ര രേഖകളിലുണ്ട്. ബ്രിട്ടീഷ് ആസ്‌ട്രോണോമിക്കല്‍ അസോസിയേഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്. യേശു ബി സി 6നും ബി സി 5നും ഇടയില്‍ ജനിച്ചുവെന്ന കണക്കുകള്‍ക്കൊപ്പം ഈ കണ്ടെത്തലും പൊരുത്തപ്പെടുന്നു.

ബൈബിള്‍ പ്രകാരം കിഴക്കന്‍ ദിശയില്‍ പ്രത്യക്ഷപ്പെട്ട ഈ നക്ഷത്രം പിന്നീട് യെരൂശലേമില്‍ നിന്ന് ബെത്‌ലഹേമിലേക്കും നീങ്ങിയെന്ന് പറയുന്നു. നക്ഷത്രങ്ങളെ പഠിച്ചിരുന്ന മാഗികള്‍ക്ക് ആകാശത്ത് പ്രത്യക്ഷപ്പെട്ട ഈ പുതുവസ്തു മിശിഹയുടെ ജനനത്തിന്റെ അടയാളമാണെന്ന് വിശ്വസിക്കാനായി. മാട്‌നിയുടെ പഠനം പ്രകാരം ചൈനീസ് രേഖകളില്‍ പരാമര്‍ശിച്ചിട്ടുള്ള ഒരു ആകാശവസ്തു ഈ ധൂമകേതുവിനോട് യോജിക്കുന്നതായാണ് കണ്ടെത്തിയത്. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിക്ക് വളരെ അടുത്തുകൂടി കടന്നുപോയ ഒരു ഐസ്‌ബോള്‍ സ്വഭാവമുള്ള ധൂമെകേതുവാണിതെന്ന് അദ്ദേഹം പറയുന്നു. ഈ വസ്തുവിന്റെ ഭ്രമണപഥങ്ങള്‍ നിരവധി രൂപങ്ങളില്‍ അദ്ദേഹം തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു.

മാട്‌നി തന്റെ പഠനത്തില്‍ ''മത്തായി സുവിശേഷത്തില്‍ പറയുന്ന പോലെ ബെത്ത്‌ലഹേമിലേക്കുള്ള മാഗികളുടെ യാത്രയില്‍ 'മുന്നിലെത്തി' പിന്നെ 'നില്‍ക്കുകയായിരുന്നു' എന്ന വിവരണവുമായി പൊരുത്തപ്പെടുന്ന തരത്തില്‍ ചലനം കാണിക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ വിശകലനങ്ങളില്‍ ഒന്നില്‍ പ്രകാരം ബി സി 5-ലെ ജൂണ്‍ മാസത്തിലെ ഒരു പുലര്‍ച്ചയിലാണ് ധൂെകേതു ആദ്യം പ്രത്യക്ഷപ്പെട്ടതെന്ന് പറയുന്നു. ബെത്‌ലഹേമിലേക്കായി തെക്കോട്ട് സഞ്ചരിച്ചവര്‍ക്ക് ഈ ധൂമകേതു സ്ഥിരമായി മുന്നിലും മേലും കാണപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഭൂമിയോട് അത്ര അടുത്തുകൂടി കടന്നതിനാല്‍ പകല്‍ സമയത്തുപോലും ഈ ധൂമകേതു ദൃശ്യമാകാന്‍ സാധ്യതയുണ്ടായിരുന്നു എന്നാണ് പഠനത്തിന്റെ നിഗമനം.