ജപ്പാനില്‍ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍

ജപ്പാനില്‍ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍


ടോക്കിയോ: 2025-ല്‍ ജപ്പാനിലെ ജനനസംഖ്യയില്‍ 6.7 ലക്ഷം ഇടിവുണ്ടായതായി കണക്കാക്കപ്പെടുന്നു. 1899-ല്‍ ദേശീയ രേഖകള്‍ ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും താഴ്ന്ന സംഖ്യയാണിത്. സര്‍ക്കാരിന്റെ ഏറ്റവും നിരാശജനകമായ പ്രവചനങ്ങളെപ്പോലും മറികടക്കുന്ന ഈ ഇടിവ് ജപ്പാന്റെ ഭാവി സമ്പദ്വ്യവസ്ഥയും സമൂഹവും നിലനിര്‍ത്താന്‍ മതിയായ യുവജനസംഖ്യ ഉണ്ടാകുമോ എന്ന ആശങ്ക ശക്തമാക്കുകയാണ്. 

2011 മുതല്‍ ജപ്പാനിലെ മൊത്തം ജനസംഖ്യ ക്രമാതീതമായി കുറയുകയാണ്. 2024ല്‍ മാത്രം ജനനങ്ങളെ അപേക്ഷിച്ച് ഏകദേശം 10 ലക്ഷം മരണങ്ങളാണ് അധികമായി രേഖപ്പെടുത്തിയത്. അതോടെ, രേഖകള്‍ ആരംഭിച്ചതിനുശേഷം ആദ്യമായി ജനനസംഖ്യ ഏഴ് ലക്ഷം കുറഞ്ഞു. 

മുന്‍വര്‍ഷത്തേക്കാള്‍ 5.7 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഒരുകാലത്ത് 12.8 കോടി ആയിരുന്ന ജപ്പാനിലെ ജനസംഖ്യ ഇപ്പോള്‍ ഏകദേശം 12.3 കോടിയായി ചുരുങ്ങി. ഇനിയും കുറയുന്ന പ്രവണതയിലാണ്.

ജപ്പാനിലെ മൊത്തം ജനനനിരക്ക് (ഫെര്‍ട്ടിലിറ്റി റേറ്റ്) ഒരു സ്ത്രീക്ക് ശരാശരി 1.14 കുട്ടികള്‍ എന്നതാണ്. ജനസംഖ്യ സ്ഥിരത നിലനിര്‍ത്താന്‍ ആവശ്യമായ ഏകദേശം 2.1 എന്ന പുനഃസ്ഥാപന നിരക്കിനെക്കാള്‍ വളരെ താഴെയാണിത്.

കുട്ടികളുടെ എണ്ണം കുറയാനുള്ള മുഖ്യകാരണം വേതനത്തിലെ കുറവ്, ഉയര്‍ന്ന ജീവിതച്ചെലവ്, ചെലവേറിയ ശിശുസംരക്ഷണ സംവിധാനം തുടങ്ങിയവയാണ്. ഇത് യുവാക്കളെ വിവാഹവും കുടുംബാരംഭവും മാറ്റിവയ്ക്കാന്‍ പ്രേരിപ്പിക്കുന്നു. കഴിഞ്ഞ പതിറ്റാണ്ടുകളില്‍ വിവാഹനിരക്ക് കുത്തനെ ഇടിഞ്ഞിരുന്നു. വിവാഹത്തിന് പുറത്ത് പ്രസവം സമൂഹത്തില്‍ അപൂര്‍വമായതിനാല്‍ വിവാഹങ്ങളുടെ കുറവ് നേരിട്ട് ജനനനിരക്കിലും ഇടിവുണ്ടാക്കുന്നു.

ദീര്‍ഘമായ ജോലി സമയവും ജോലി- ജീവിത സന്തുലിതാവസ്ഥയുടെ അഭാവവും ജപ്പാനില്‍ മാതൃത്വവും പിതൃത്വവും ബുദ്ധിമുട്ടിലാക്കുന്നു. ശിശുസംരക്ഷണ ചുമതലകള്‍ കൂടുതലും സ്ത്രീകളുടെ മേല്‍ ചുമത്തപ്പെടുന്ന ലിംഗ അസമത്വവും നിലനില്‍ക്കുന്നു. ഇതേസമയം, കൂടുതല്‍ സ്ത്രീകള്‍ വിദ്യാഭ്യാസവും തൊഴിലും സ്വാതന്ത്ര്യവും തിരഞ്ഞെടുക്കുന്നത് പരമ്പരാഗത കുടുംബ മാതൃകകള്‍ വൈകിപ്പിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യാന്‍ ഇടയാക്കുന്നു.

ഓരോ വര്‍ഷവും തൊഴില്‍ മേഖലയില്‍ പ്രവേശിക്കുന്ന യുവജനങ്ങളുടെ എണ്ണം കുറയുന്നതിനാല്‍ നിര്‍മ്മാണം, കൃഷി, പരിചരണ മേഖല, സേവന മേഖലകള്‍ എന്നിവയില്‍ ഗുരുതരമായ തൊഴില്‍ ക്ഷാമം അനുഭവപ്പെടുന്നു. ഉത്പാദന ശേഷി കുറയുകയും വിതരണ ശൃംഖലകള്‍ സമ്മര്‍ദ്ദത്തിലാകുകയും ബിസിനസുകള്‍ക്ക് ചെലവ് വര്‍ധിക്കുകയുമാണ്.

2025ഓടെ 65 വയസ്സിന് മുകളിലുള്ളവര്‍ ജപ്പാനിലെ മൊത്തം ജനസംഖ്യയുടെ ഏകദേശം 29 ശതമാനമായി. തൊഴില്‍ മേഖലയിലെ ആളുകള്‍ കുറയുന്നതിനിടെ പെന്‍ഷന്‍, ആരോഗ്യസംരക്ഷണം, വയോധിക പരിചരണം എന്നിവയ്ക്കുള്ള സര്‍ക്കാര്‍ ചെലവ് ഉയരുകയാണ്. യുവകുടുംബങ്ങള്‍ കുറവായതിനാല്‍ ആഭ്യന്തര ഉപഭോഗവും ദുര്‍ബലമാണ്. ഇതെല്ലാം ദീര്‍ഘകാല സാമ്പത്തിക വളര്‍ച്ചയെയും നവീകരണങ്ങളെയും മന്ദഗതിയിലാക്കാന്‍ സാധ്യതയുണ്ട്.

ജനസംഖ്യ കുറവിന് ഒരു പരിഹാരമായി ജപ്പാന്‍ പ്രവാസികളെ സ്വീകരിക്കുന്നതില്‍ സൂക്ഷ്മമായ നടപടികളാണ് സ്വീകരിക്കുന്നത്. രാജ്യത്തെ വിദേശ തൊഴിലാളികളുടെ എണ്ണം ഇപ്പോള്‍ റെക്കോര്‍ഡ് നിലയിലാണ്. തൊഴിലാളി ക്ഷാമം രൂക്ഷമായ മേഖലകളില്‍ നൈപുണ്യമുള്ളവര്‍ക്കും അര്‍ധനൈപുണ്യമുള്ളവര്‍ക്കുമായി വിസ പദ്ധതികള്‍ വിപുലീകരിച്ചിട്ടുണ്ട്. 'എംപ്ലോയ്‌മെന്റ് ഫോര്‍ സ്‌കില്‍ ഡെവലപ്മെന്റ്' ഉള്‍പ്പെടെയുള്ള പദ്ധതികളിലൂടെ 2028 സാമ്പത്തിക വര്‍ഷം വരെ 12.3 ലക്ഷം വിദേശ തൊഴിലാളികളെ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം മുന്നോട്ടുവച്ചിട്ടുണ്ട്.

എന്നാല്‍, ഇത് വലിയ തോതിലുള്ള സ്ഥിരതാമസത്തിനുള്ള വഴിയല്ല, തൊഴില്‍ ക്ഷാമ പരിഹാരമായി മാത്രമാണ് പ്രവാസം പരിഗണിക്കുന്നത്. അതായത്, ജോലി ചെയ്യാം, എന്നാല്‍ കുടുംബം തുടങ്ങണമെന്നില്ല. സാംസ്‌കാരിക ആശങ്കകള്‍, ഭാഷാ തടസ്സങ്ങള്‍, രാഷ്ട്രീയ സങ്കീര്‍ണതകള്‍ എന്നിവയാണ് ഇതിന് പിന്നില്‍. ക്രമാതീതമായ പകരം കുടിയേറ്റം ദീര്‍ഘകാലത്ത് സമൂഹത്തിന്റെ സാംസ്‌കാരിക സ്വഭാവത്തെ ബാധിക്കുമെന്ന ഭയവും നിലനില്‍ക്കുന്നു.

സമ്പൂര്‍ണ സാമ്പത്തിക തകര്‍ച്ചയ്ക്ക് സാധ്യത കുറവാണെങ്കിലും, ദീര്‍ഘകാല മന്ദഗതിയുടെ ഭീഷണി ജപ്പാന്‍ നേരിടുകയാണ്. ഓട്ടോമേഷന്‍, റോബോട്ടിക്സ് മേഖലകളില്‍ ലോകനേതൃത്വം പുലര്‍ത്തുന്ന സാങ്കേതിക ശക്തിയാണ് ജപ്പാന്‍. ഇത് തൊഴിലാളി ക്ഷാമം ഭാഗികമായി പരിഹരിക്കാമെങ്കിലും ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, സേവന മേഖലകള്‍ പോലുള്ള മനുഷ്യബന്ധങ്ങള്‍ നിര്‍ണായകമായ മേഖലകളില്‍ യന്ത്രങ്ങള്‍ക്ക് പൂര്‍ണമായ പകരമാകാന്‍ കഴിയില്ല.

ഓട്ടോമേഷന്‍, സാമൂഹിക പരിഷ്‌കരണങ്ങള്‍, പ്രവാസ നയങ്ങള്‍ എന്നിവയെ എങ്ങനെ സമതുലിതമാക്കുന്നു എന്നതിനെ ആശ്രയിച്ചാകും ഈ ജനസംഖ്യാ 'ടൈം ബോംബ്' നിയന്ത്രിതമായ അനുകൂലനത്തിലേക്കോ സാമ്പത്തിക നിരാശയിലേക്കോ നയിക്കുമോ എന്നത് തീരുമാനിക്കപ്പെടുക.