ജെറുസലേം: ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് ഡൊണാള്‍ഡ് ട്രംപ് ഉയര്‍ന്ന തീരുവ ചുമത്തിയതിനെത്തുടര്‍ന്ന് ഇന്ത്യ- അമേരിക്ക വ്യാപാര സംഘര്‍ഷങ്ങളില്‍ ഇരു രാജ്യങ്ങള്‍ക്കും പൊതുവായ നിലപാട് കണ്ടെത്താന്‍ കഴിയുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പ്രശ്‌നത്തില്‍ പരിഹാരം സാധ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സി എന്‍ എന്‍- ന്യൂസ് 18ന്റെ റിപ്പോര്‍ട്ട് അനുസരിച്ച് നിലവിലുള്ള താരിഫ് തര്‍ക്കത്തില്‍ ഇന്ത്യയുടെ നിലപാടിന് നെതന്യാഹു ശക്തമായ പിന്തുണ അറിയിച്ചു. ഇന്ത്യ ഉറച്ച പങ്കാളിയാണെന്ന് വാഷിംഗ്ടണ് ധാരണയുണ്ടെന്നും നെതന്യാഹു പറഞ്ഞു.
ഏഷ്യയില്‍ വേറിട്ടു നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് പ്രാദേശിക പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട് നെതന്യാഹു പറഞ്ഞു.
ഓപ്പറേഷന്‍ സിന്ദൂറിനിടെ ഇസ്രായേല്‍ സൈനിക ഉപകരണങ്ങള്‍ പ്രയോഗിച്ച കാര്യം എടുത്തുപറഞ്ഞ നെതന്യാഹു ഇസ്രായേലും ഇന്ത്യയും തമ്മിലുള്ള ശക്തമായ പ്രതിരോധ സഹകരണത്തെക്കുറിച്ചും ചൂണ്ടിക്കാട്ടി. ഇസ്രായേല്‍ യുദ്ധോപകരണങ്ങള്‍ 'യുദ്ധത്തില്‍ തെളിയിക്കപ്പെട്ടതും' 'നന്നായി പ്രവര്‍ത്തിച്ചു' എന്നും അദ്ദേഹം പറഞ്ഞു, ഇസ്രായേലിന്റെ പ്രതിരോധ കയറ്റുമതിയുടെ ഫലപ്രാപ്തിക്കും വിശ്വാസ്യതയ്ക്കും വ്യക്തമായ തെളിവാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
ഏപ്രില്‍ 22-ലെ പഹല്‍ഗാം ഭീകരാക്രമണത്തിനു ശേഷമുള്ള സൈനിക നടപടിയില്‍ ഇന്ത്യ ഇസ്രായേല്‍ നിര്‍മ്മിത ലൂയിറ്ററിംഗ് യുദ്ധോപകരണങ്ങളായ ഹാര്‍പ്പി, സ്‌കൈസ്‌ട്രൈക്കര്‍ എന്നിവ ഫലപ്രദമായി ഉപയോഗിച്ചിരുന്നു. ഈ 'ചാവേര്‍ ഡ്രോണുകള്‍' പാകിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ ലക്ഷ്യം വച്ചും നശിപ്പിച്ചു. അതില്‍ യു എസില്‍ നിന്നുള്ള നൂതന റഡാറുകളും ചൈനീസ് നിര്‍മ്മിത എച്ച്ക്യു-9 മിസൈല്‍ സൈറ്റുകളും ഉള്‍പ്പെടുന്നു.
ഇത്രയും നിര്‍ണായകമായ ദൗത്യത്തില്‍ ഈ ഡ്രോണുകളുടെ വിജയം ഇന്ത്യയുടെ വിശ്വസനീയമായ പ്രതിരോധ പങ്കാളിയെന്ന നിലയില്‍ ഇസ്രായേലിന്റെ പങ്കിനെ എടുത്തുകാണിക്കുന്നു.