പഹല്‍ഗാം ഭീകരാക്രമണത്തെ ക്വാഡ് രാജ്യങ്ങള്‍ അപലപിച്ചു

പഹല്‍ഗാം ഭീകരാക്രമണത്തെ ക്വാഡ് രാജ്യങ്ങള്‍ അപലപിച്ചു


വാഷിങ്ടണ്‍: പഹല്‍ഗാമില്‍ നടത്തിയ ഭീകരാക്രമണത്തെ ക്വാഡ് രാജ്യങ്ങള്‍ അപലപിച്ചു. യു എസില്‍ നടക്കുന്ന ക്വാഡ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. ഇന്ത്യ, അമേരിക്ക, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ക്വാഡ്.

ഇന്ത്യ- പാക് വെടിനിര്‍ത്തല്‍ സംബന്ധിച്ച യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാദം ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ തള്ളി. പഹല്‍ഗാം ആക്രമണം സാമ്പത്തിക യുദ്ധമാണെന്നും ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെയും ഇതിനു പിന്തുണ നല്‍കിയവരെയും നിയമത്തിനു മുന്നില്‍ കൊണ്ടു വരണമെന്നും യോഗം ആവശ്യപ്പെട്ടു.

ഭീകരതയെ പ്രതിരോധിക്കാന്‍ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. ലോകം ഒരിക്കലും ഭീകരരോട് സഹിഷ്ണുത കാണിക്കരുത്. ഇരകളെയും കുറ്റവാളികളെയും ഒരിക്കലും തുല്യരായി കാണരുത്.

ഓസ്‌ട്രേലിയന്‍ വിദേശകാര്യമന്ത്രി പെന്നി വോങ്യു, യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, ജപ്പാന്‍ വിദേശകാര്യ മന്ത്രി തകേഷി ഇവായ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.